IndiaNEWS

ഹിമാചല്‍പ്രദേശില്‍ മേഘവിസ്ഫോടനം: ഒരു മരണം, മൂന്നുപേര്‍ക്ക് പരിക്ക്

ഷിംല: ഹിമാചല്‍ പ്രദേശില്‍ മേഘവിസ്ഫോടനം. ഒരാള്‍ മരിക്കുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെ 3.35-ഓടെ, കുളുവിന് സമീപത്തെ കൈയ്സ് ഗ്രാമത്തിലാണ് മേഘവിസ്ഫോടനമുണ്ടായത്. ഇതേത്തുടര്‍ന്നുണ്ടായ മിന്നില്‍പ്രളയത്തില്‍ രണ്ട് വാഹനങ്ങളും കുറച്ച് വീടുകളും തകരുകയും ഒരു ലിങ്ക് റോഡ് തടസ്സപ്പെടുകയും ചെയ്തു.

ഛന്‍സാരി ഗ്രാമസ്വദേശിയായ ബാദല്‍ ശര്‍മ എന്നയാളാണ് മരിച്ചതെന്ന് ഹിമാചല്‍ പ്രദേശ് സംസ്ഥാന ദുരന്ത മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു. ഖേം ചന്ദ്, സുരേഷ് ശര്‍മ, കപില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച പുലര്‍ച്ചെയോടെ കുളുവിനും റായ്സണിനും ഇടയിലുള്ള ദേശീയപാതയില്‍ രണ്ടിടത്ത് ചെറിയതോതില്‍ മണ്ണിടിച്ചിലുണ്ടായി. മണിക്കൂറുകള്‍ക്കകം ഇത് നീക്കം ചെയ്യുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

ഹിമാചല്‍ പ്രദേശ് ദുരന്ത മാനേജ്മെന്റ് അതോറിറ്റിയുടെ കണക്ക് അനുസരിച്ച് ജൂണ്‍ 24 മുതല്‍ ഇതുവരെ സംസ്ഥാനത്ത് 53 ഉരുള്‍പൊട്ടലുകളും 41 മിന്നല്‍ പ്രളയങ്ങളും ഉണ്ടായിട്ടുണ്ട്. മണ്‍സൂണ്‍ മഴയെ തുടര്‍ന്ന് സംസ്ഥാനത്തിന് 4414 കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്.

 

 

Back to top button
error: