IndiaNEWS

എന്‍സിപിയില്‍ കൊട്ടാര വിപ്ലവം; അജിത് പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റു

എന്‍സിപിയില്‍ കൊട്ടാര വിപ്ലവം; അജിത് പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റു

മുംബൈ: മഹാരാഷ്ട്രയില്‍ വന്‍ രാഷ്ട്രീയ അട്ടിമറിയിലൂടെ എന്‍സിപി പിളര്‍ത്തി അജിത് പവാറും അദ്ദേഹത്തെ അനുകൂലിക്കുന്ന എംഎല്‍എമാരും ഷിന്‍ഡെ സര്‍ക്കാരില്‍. 29 എംഎല്‍എമാരുമായി രാജ്ഭവനിലെത്തിയ അജിത് പവാര്‍, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അജിത് പവാറിനൊപ്പം എന്‍സിപി നേതാക്കളായ ധര്‍മറാവു അത്രം, സുനില്‍ വല്‍സാദെ, അതിഥി താക്കറെ, ഹസന്‍ മുഷ്‌റിഫ്, ഛഗന്‍ ഭുജ്ബല്‍, ധനഞ്ജയ് മുണ്ടെ, അനില്‍ പാട്ടീല്‍, ദിലീപ് വല്‍സെ പതി എന്നിവര്‍ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു.

അജിത് പവാറിന്റെ നീക്കത്തില്‍ ശരദ് പവാര്‍ ഞെട്ടല്‍ രേഖപ്പെടുത്തി. നിലവില്‍ പുണെയിലുള്ള അദ്ദേഹം മുംബൈയിലേക്കു തിരിച്ചു. അതേസമയം, എന്‍സിപി തലവന്‍ ശരദ് പവാറിന്റെ ആശീര്‍വാദത്തോടെയാണ് അജിത് പവാറിന്റെ നീക്കമെന്നും സൂചനയുണ്ട്. തീര്‍ത്തും അപ്രതീക്ഷിതമായ രാഷ്ട്രീയ നീക്കത്തിലൂടെയാണ് തന്നെ പിന്തുണയ്ക്കുന്ന 29 എംഎല്‍എമാര്‍ക്കൊപ്പം അജിത് പവാര്‍ രാജ്ഭവനിലെത്തിയത്. എന്‍സിപിക്ക് മഹാരാഷ്ട്ര നിയമസഭയില്‍ ആകെ 53 അംഗങ്ങളാണുള്ളത്. അവരില്‍ 30 പേരും സര്‍ക്കാരിനു പിന്തുണ പ്രഖ്യാപിച്ച് കൂറുമാറി.

Signature-ad

മുതിര്‍ന്ന നേതാക്കളായ ഛഗന്‍ ഭുജ്പല്‍, പ്രഫുല്‍ പട്ടേല്‍, ധനനി മുണ്ടെ തുടങ്ങിയവരും അജിത് പവാറിനൊപ്പമുണ്ടായിരുന്നു. ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിനൊപ്പമാണ് ഇവര്‍ രാജ്ഭവനിലെത്തിയത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും രാജ്ഭവനിലെത്തിയിരുന്നു.

മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയാനുള്ള ആഗ്രഹം അജിത് പവാര്‍ പരസ്യമായി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ദേശീയ രാഷ്ട്രീയത്തെത്തന്നെ ഞെട്ടിച്ചുകൊണ്ടുള്ള അപ്രതീക്ഷിത നീക്കം.

ഇന്ന് രാവിലെ അജിത് പവാറിന്റെ മുംബൈയിലെ വസതിയില്‍ എന്‍സിപി എംഎല്‍എമാരില്‍ ഒരു വിഭാഗം യോഗം ചേര്‍ന്നിരുന്നു. പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ് സുപ്രിയ സുളെ, മുതിര്‍ന്ന നേതാവ് ഛഗന്‍ ഭുജ്ബല്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ജയന്ത് പാട്ടീല്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. മുംബൈയിലെ കൂടിക്കാഴ്ചയെക്കുറിച്ച് അറിയില്ലെന്ന് ശരദ് പവാര്‍ പുണെയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

2019ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിവസേന-ബിജെപി സഖ്യത്തിനു കൂടുതല്‍ സീറ്റ് ലഭിച്ചെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം കാരണം സര്‍ക്കാര്‍ രൂപീകരിക്കാനായില്ല. തുടര്‍ന്ന് ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കത്തിനിടെയാണ് അജിത് പവാര്‍ മറുകണ്ടം ചാടി ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. എന്നാല്‍ പാര്‍ട്ടിയില്‍ നിന്നുള്ള സമ്മര്‍ദത്തെ തുടര്‍ന്ന് ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ച് അജിത് പവാര്‍ തിരികെയെത്തിയതോടെ മഹാ വികാസ് അഘാഡി (എംവിഎ) സര്‍ക്കാര്‍ രൂപീകരണത്തിന് സാധ്യത തെളിഞ്ഞു.

ഇതിനിടെ, ശിവസേന പിളര്‍ത്തി ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ഒപ്പമെത്തിയതോടെ ബിജെപി വീണ്ടും സര്‍ക്കാര്‍ രൂപീകരിച്ചു. ഈ സര്‍ക്കാരിന് കൂടുതല്‍ സ്ഥിരതയും ബലവും നല്‍കിയാണ് എന്‍സിപിയില്‍നിന്ന് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എംഎല്‍എമാര്‍ കൂടി സര്‍ക്കാരിന്റെ ഭാഗമാകുന്നത്.

 

 

 

 

Back to top button
error: