CrimeNEWS

സമാധാനത്തോടെ ജീവിക്കാന്‍ സമ്മതിക്കില്ലെന്ന് ഭീഷണി; വിവാഹാലോചനയുമായി വന്നത് 3 തവണ

തിരുവനന്തപുരം: മകളുടെ വിവാഹ ദിവസം വടശേരിക്കോണം സ്വദേശി രാജന്‍ (63, രാജു) കൊല്ലപ്പെട്ട സംഭവത്തില്‍, പ്രതിയായ ജിഷ്ണുവും കുടുംബവും മൂന്നു തവണ വിവാഹാലോചനയുമായി രാജുവിന്റെ വീട്ടില്‍ എത്തിയിരുന്നെന്ന് വെളിപ്പെടുത്തല്‍. രാജുവിന്റെ മകള്‍ ശ്രീലക്ഷ്മിയെ വിവാഹം കഴിക്കാന്‍ അയല്‍വാസി കൂടിയായ ജിഷ്ണു ആഗ്രഹിച്ചിരുന്നു. ഒരു തവണ സഹോദരനൊപ്പവും രണ്ടു തവണ അമ്മയോടൊപ്പവുമാണ് വിവാഹാലോചനയുമായി ജിഷ്ണു രാജുവിന്റെ വീട്ടിലെത്തിയത്.

എന്നാല്‍, ജിഷ്ണുവിന്റെ കുടുംബ പശ്ചാത്തലം മോശമായതിനാല്‍ രാജുവിന്റെ കുടുംബം കല്യാണത്തിന് സമ്മതിച്ചില്ല. പണി പൂര്‍ത്തിയാകാത്ത ചെറിയ വീടായതിനാല്‍ മകളെ അവിടേക്കു വിവാഹം കഴിപ്പിച്ച് അയയ്ക്കുന്നതിനോടു രാജുവിനും കുടുംബത്തിനും താല്‍പര്യവുമില്ലായിരുന്നു. ഇക്കാര്യം ജിഷ്ണുവിന്റെ കുടുംബത്തെ അറിയിച്ചു. എന്നാല്‍, വീണ്ടും ജിഷ്ണുവും കുടുംബവും വിവാഹത്തിന് താല്‍പര്യം അറിയിച്ചെത്തി. മൂന്നാമതും എത്തിയതോടെ ഇനി ഇക്കാര്യം പറഞ്ഞു വീട്ടില്‍ വരരുതെന്ന് രാജു താക്കീത് ചെയ്തു.

Signature-ad

പിന്നീട് ശ്രീലക്ഷ്മിക്ക് മറ്റൊരു വിവാഹാലോചന എത്തി. കല്യാണ നിശ്ചയം കഴിഞ്ഞതോടെ ജിഷ്ണു ശ്രീലക്ഷ്മിയെ ഭീഷണിപ്പെടുത്തിയിരുന്നു. മറ്റൊരാളെ വിവാഹം കഴിച്ചാല്‍ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു വെല്ലുവിളി.

രാജുവിന്റെ വീടിനടുത്താണ് ജിഷ്ണുവിന്റെ വീട്. കല്യാണത്തിന്റെ തലേദിവസം പാര്‍ട്ടി കഴിഞ്ഞ് എല്ലാവരും പോയശേഷം പന്ത്രണ്ടരയോടെയാണ് ജിഷ്ണുവും മറ്റു പ്രതികളും രാജുവിന്റെ വീട്ടിലേക്കെത്തിയത്. കല്യാണത്തലേന്ന് വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കുമെന്ന് വീട്ടുകാര്‍ കരുതിയിരുന്നില്ല.

അക്രമി സംഘം ശ്രീലക്ഷ്മിയെ മര്‍ദിച്ചതോടെ വീട്ടില്‍ കൂട്ടനിലവിളി ഉയര്‍ന്നു. തടയാനെത്തിയ രാജുവിനെയും ഭാര്യയെയും മര്‍ദിച്ചു. തൂമ്പാക്കൈ കൊണ്ടായിരുന്നു മര്‍ദനം. ബഹളം കേട്ട് ഓടിയെത്തിയ ബന്ധുക്കളെയും മര്‍ദിച്ചു. സംഘര്‍ഷത്തിനിടെ രാജുവിന് തലയ്ക്ക് അടിയേറ്റു. രാജു കുഴഞ്ഞുവീണതോടെ അക്രമി സംഘം സ്ഥലത്തുനിന്ന് മടങ്ങി.

രാജുവിന്റെ ഇളയ മകന്‍ ശ്രീഹരി വിവാഹം നടക്കേണ്ട ശിവഗിരിയിലായിരുന്നു. ഇന്ന് രാവിലെ പത്തരയ്ക്കാണ് ശ്രീലക്ഷ്മിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. 22 വര്‍ഷം ഗള്‍ഫിയില്‍ ജോലി ചെയ്തശേഷം അഞ്ച് വര്‍ഷം മുന്‍പാണ് രാജു നാട്ടിലെത്തിയത്. നാലു വര്‍ഷമായി ഓട്ടോറിക്ഷ ഓടിക്കുന്നു. ഭാര്യ ജയ ആശാവര്‍ക്കറാണ്. സഹോദരന്‍ ശ്രീഹരി സ്വകാര്യ ആശുപത്രിയില്‍ ഇലക്ട്രീഷ്യനാണ്.

Back to top button
error: