KeralaNEWS

പനിയ്ക്ക് ചികിത്സയിലായിരുന്ന കുഞ്ഞ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

 കോട്ടയം: പനിയ്ക്ക് ചികിത്സയിലായിരുന്ന കുഞ്ഞ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
കോട്ടയം മണര്‍കാട് സ്വദേശിയായ ജോഷ് എബി എന്ന എട്ടുമാസം പ്രായമുള്ള കുഞ്ഞാണ് കോട്ടയം മെഡിക്കല്‍ കോളജിലെ  കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.
മണര്‍കാട് പത്താഴക്കുഴി സ്വദേശിയായ എബിയുടെയും ജോൻസിയുടെയും മകനാണ് ജോഷ്.അതേസമയം സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് കുഞ്ഞിന്റെ കുടുംബം രംഗത്തെത്തി.
മെയ് 11 നാണ് ജോഷിനെ പനിയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിന്റെ ഭാഗമായ കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പോസ്റ്റ് കോവിഡ് മിസ്കോ കാവസാക്കി രോഗമാകാം കുഞ്ഞിനെന്ന നിഗമനത്തിലായിരുന്നു ചികിത്സ. ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടും പൂര്‍ണമായി രോഗം ശമിക്കാഞ്ഞതിനെ തുടര്‍ന്ന് മെയ് മാസം 29 ന് രാത്രി 9 മണിയോടെ കുഞ്ഞിന് ഇൻഫ്ളിക്സിമാബ് എന്ന തീവ്രത കൂടിയ ഇൻജക്ഷൻ കുത്തിവച്ചു. ഈ മരുന്ന് കുത്തിവച്ചാല്‍ ഹൃദയാഘാത സാധ്യത ഉണ്ടെന്ന് അറിയമായിരുന്നിട്ടും നിരീക്ഷണത്തിനുളള സംവിധാനങ്ങളൊന്നും കുട്ടിയുടെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്നില്ലെന്ന് കുടുംബം പറയുന്നു.
കുഞ്ഞ് അസാധാരണമായ വിധം ശ്വാസമെടുക്കുന്നത് കണ്ട് മുറിയിലുണ്ടായിരുന്ന കുഞ്ഞിന്റെ അമ്മയുടെ മാതാപിതാക്കള്‍ ബഹളം വച്ചപ്പോള്‍ മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പിജി ഡോക്ടര്‍മാരും നഴ്സുമാരും കുഞ്ഞിന്റ ആരോഗ്യനില മോശമായെന്നറിഞ്ഞതെന്നും കുടുംബം പറയുന്നു.

ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കുളള മരുന്നുകള്‍ നഴ്സുമാര്‍ നല്‍കാറില്ലെന്നും കൂട്ടിരിപ്പുകാരെ കൊണ്ടാണ് മരുന്നുകള്‍ നല്‍കിയിരുന്നതെന്നുമുളള ആരോപണവും ആരോഗ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ കുടുംബം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ കുട്ടിക്ക് ഗുരുതരമായ ഹൃദ്രോഗം ഉണ്ടായിരുന്നെന്നും ആശുപത്രിയില്‍ ഒരു വിധത്തിലുളള ചികിത്സാപിഴവും ഉണ്ടായിട്ടില്ലെന്നുമാണ് ആശുപത്രി സൂപ്രണ്ട് മാധ്യമങ്ങളോട് പ്രതികരിച്ചത്.

Back to top button
error: