IndiaNEWS

  യുവാവിനെ തട്ടിക്കൊണ്ടുപോയി  പെട്രോളൊഴിച്ച് കൊലപ്പെടുത്തി, കൊല്ലപ്പെട്ടത് മയക്കുമരുന്നിന് അടിമയായ കഞ്ചാവ് കച്ചവടക്കാരൻ

    മംഗ്‌ളുറു:  കഞ്ചാവ് വില്‍പനക്കാരനും മയക്കുമരുന്നിന് അടിമയുമായ യുവാവിനെ ചിക്ക്‌മംഗ്‌ളൂറിലെ മുടിഗെരെയില്‍ അജ്ഞാതര്‍ പെട്രോളൊഴിച്ച് കൊലപ്പെടുത്തി. ബണ്ട് വാള്‍ ഇറയിലെ അബ്ബാസിന്റെ മകന്‍ ഫവാസ് ആണ് കൊല്ലപ്പെട്ടത്.

വിവാഹിതനാണെങ്കിലും ഫവാസ് ഭാര്യയെ ഉപേക്ഷിച്ചിരുന്നു. ഇയാള്‍ കഞ്ചാവ് വില്‍പന നടത്തുന്നതായും മയക്കുമരുന്നിന് അടിമയാണെന്നും ബന്ധുക്കള്‍ തന്നെ  വെളിപ്പെടുത്തുന്നു. വഴിവിട്ട പെരുമാറ്റം മൂലം ബന്ധുക്കളൊന്നും യുവാവിനെ വീട്ടില്‍ കയറ്റിയിരുന്നില്ല. അനധികൃത കഞ്ചാവ് വില്‍പനയില്‍ ഏര്‍പെട്ടിരുന്ന ഫവാസ് മറ്റ് കച്ചവടക്കാരുമായി ബന്ധം സ്ഥാപിച്ചിരുന്നു.

ഏകദേശം പത്ത് ദിവസം മുമ്പ്, വ്യാപാരവുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കത്തെത്തുടര്‍ന്ന് ഇയാളെ ഒരു സംഘം തട്ടിക്കൊണ്ടുപോയി അജ്ഞാത സ്ഥലത്ത് ബന്ദിയാക്കിയിരുന്നു. ഇവിടെ പെട്രോളൊഴിച്ച് കൊലപ്പെടുത്തുകയും തുടര്‍ന്ന് മൃതദേഹം ബണക്കല്‍ മലനിരകളില്‍ ഉപേക്ഷിക്കുകയുമായിരുന്നു. ഫവാസിനെ തട്ടിക്കൊണ്ടുപോയ വിവരം  മയക്കു മരുന്നിന് അടിമകളായ ഇയാളുടെ സുഹൃത്തുക്കള്‍ക്ക് അറിയാമായിരുന്നു. അതിനാല്‍ അവര്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടോയെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.

Back to top button
error: