KeralaNEWS

ഒരേസമയം ശമ്പളവും ഫെല്ലോഷിപ്പും കൈപ്പറ്റി; വിദ്യ എംഫില്ലിലും തട്ടിപ്പ് നടത്തിയെന്ന് ആരോപണം

കോഴിക്കോട്: വ്യാജരേഖാ കേസ് പ്രതിയും എസ്.എഫ്.ഐ. മുന്‍ നേതാവുമായ കെ. വിദ്യ എംഫില്ലിലും തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി കെ.എസ്.യു. ഒരിടത്ത് വിദ്യാര്‍ഥിയായും മറ്റൊരിടത്ത് അധ്യാപികയായി നിന്നിട്ടായിരുന്നു വിദ്യ എംഫില്‍ നേടിയതെന്ന് കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ആരോപിച്ചു.

2018 ഡിസംബര്‍ മുതല്‍ 2019 ഡിസംബര്‍ വരെ കാലടി സംസ്‌കൃത സര്‍വകലാശാല സെന്ററില്‍ എംഫില്‍ വിദ്യാര്‍ഥിയായിരുന്ന വിദ്യ അതേ കാലയളവില്‍ തന്നെ, 2019 ജൂണ്‍ മുതല്‍ നവംബര്‍ വരെ കാലടി ശ്രീശങ്കര കോളജില്‍ മലയാളം വകുപ്പ് ഗസ്റ്റ് ലക്ച്വര്‍ ആയി ജോലി ചെയ്തിരുന്നുവെന്നാണ് ആരോപണം.

”യൂണിവേഴ്‌സിറ്റിയുടെ നിയമങ്ങള്‍ പാലിക്കാതെ ഒരു സ്ഥലത്ത് വിദ്യാര്‍ഥിയായും മറ്റൊരു സ്ഥലത്ത് അധ്യാപിക ആയും വിദ്യ പ്രവര്‍ത്തിച്ചു. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫെല്ലോഷിപ്പും കോളജില്‍ നിന്ന് ശമ്പളവും ഒരേ സമയം കൈപ്പറ്റി. എസ്.എഫ്.ഐയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് വിദ്യ തട്ടിപ്പ് നടത്തിയത്. എസ്.എഫ്.ഐയ്ക്ക് വിഷയത്തില്‍ കൈകഴുകാനാകില്ല” – ഷമ്മാസ് പറഞ്ഞു.

അന്വേഷണത്തിന്റെ ഭാഗമായി കാസര്‍ഗോട് എത്തിയ അഗളി പോലീസ് വിദ്യയുടെ വീട് തുറന്ന് പരിശോധിക്കുകയാണ്. അടുത്തവീട്ടില്‍ നിന്നും താക്കോല്‍ വാങ്ങിയ ശേഷമായിരുന്നു വീട് തുറന്ന് പരിശോധന.

Back to top button
error: