LIFEMovie

കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ‘മയില്‍പ്പീലിക്കാവ്’ സിനിമയുടെ സെറ്റില്‍ പീഡന ശ്രമമുണ്ടായി; പെൺകുട്ടിയോട് മോശമായി പെരുമാറാൻ ശ്രമിച്ച ‘പയ്യന്’ രഞ്‍ജിത്തി​ന്റെ വക ‘നല്ലൊരു സമ്മാന’വും കിട്ടി; വെളിപ്പെടുത്തലുമായി നിര്‍മാതാവ്

നിർമാതാവും നടനുമായ ദിനേശ് പണിക്കർ യൂട്യൂബ് ചാനൽ അടുത്തിടെ തുടങ്ങിയിരുന്നു. താൻ നിർമിച്ചതും അഭിനയിച്ചതുമായി സിനിമകളുടെ വിശേഷങ്ങളാണ് അദ്ദേഹം പങ്കുവയ്‍ക്കുന്നത്. താൻ നിർമിച്ച സിനിമയുടെ സെറ്റിലുണ്ടായ ദുരനുഭവമാണ് ദിനേശ് പണിക്കർ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. തന്റെ ഒരു സിനിമാ സെറ്റിൽ പീഡന ശ്രമമുണ്ടായെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. ദിനേശ് പണിക്കർ നിർമിച്ച ഹിറ്റ് സിനിമയാണ് കുഞ്ചാക്കോ ബോബൻ നായകനായ ‘മയിൽപ്പീലിക്കാവ്’. ‘മയിൽപ്പീലിക്കാവ്’ എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പറയവേയാണ് ദിനേശ് പണിക്കർ അന്നുണ്ടായ ഞെട്ടിച്ച ആ സംഭവവും വെളിപ്പെടുത്തിയത്. അന്ന് ‘മയിൽപ്പീലിക്കാവി’ന്റെ ഷൂട്ടിംഗിന് കുറേ കുട്ടികൾ വന്നിരുന്നു. ആൺകുട്ടികളും പെൺകുട്ടികളും.

കുട്ടികൾക്കൊപ്പം ചാക്കോച്ചൻ ഓടിനടക്കുന്നതും സംസാരിക്കുന്നതും എല്ലാം ചിത്രീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. നമ്മുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു പയ്യൻ ഇതിലെ ഒരു കുട്ടിയെ കഥ പറയാം എന്ന് പറഞ്ഞ് ഒരു മുറിയിലേക്ക് കൊണ്ടുപോയി. രാവിലെ സമയമാണ്. അപ്പോൾ നല്ല തിരക്കുള്ള സമയമല്ലേ. ആരും ശ്രദ്ധിച്ചില്ല. പക്ഷേ ഒരു മുറിയിൽ കൊണ്ടുപോയി കുറച്ച് കഴിഞ്ഞപ്പോഴേക്കും ഇയാളുടെ ഉദ്ദേശ്യം മോശമാണ് എന്ന് ആ പ്രായത്തിൽ തന്നെ കുട്ടി മനസ്സിലാക്കി. ബഹളം വയ്‍ക്കുകയും ഓടി പുറത്തേയ്‍ക്ക് വരികയും ചെയ്‍തപ്പോൾ ആ സെറ്റിൽ എല്ലാവരും അറിഞ്ഞു. ഇങ്ങനെ ഒരു ഉദ്ദേശ്യം സെറ്റിലുള്ള പയ്യന് ഉണ്ടായിരുന്നു എന്ന്. ബഹളംകേട്ട് അന്നത്തെ പ്രൊഡക്ഷൻ കൺട്രോളർ, ഇന്നത്തെ നിർമാതാവ് രഞ്‍ജിത്ത് എത്തി.

എന്റെ കണ്ണുകൊണ്ട് കണ്ട കാഴ്‍ചയാണ്. ഞാനടക്കം അന്തംവിട്ട് നോക്കിനിൽക്കുമ്പോൾ കാണുന്നത് എന്തെന്ന് വെച്ചാൽ രഞ്‍ജിത്ത് പോകുന്നു, പടേയെന്നും പറഞ്ഞ് മുഖത്ത് ഒരു അടി കൊടുക്കുന്നു. അവന്റെ ചെവിവരെ പോയിട്ടുണ്ടാകും എന്ന് തനിക്ക് തോന്നുന്നു. അത്രയ്‍ക്കും ഭീകരമായ അടിയായിരുന്നു അത്. മാത്രമല്ല രഞ്‍ജിത്ത് അന്ന് പ്രകടിപ്പിച്ച രോഷം എന്തായിരുന്നുവെന്ന് വെച്ചാൽ ഈ സെറ്റിൽ ഇനി ഒരു സെക്കൻഡ് പോലും നിന്നെ കണ്ടുപോകരുത് ഇറങ്ങിപ്പോടാ എന്ന് പറഞ്ഞ് അപ്പോൾ തന്നെ പറഞ്ഞുവിടുകയായിരുന്നു ചെയ‍്‍തത്. അങ്ങനെ അന്ന് മാതൃക കാണിക്കാൻ അവിടെ രഞ്‍ജിത്ത് എന്ന കൺട്രോളർ ഉണ്ടായിരുന്നു. അതിനുശേഷം ആ സെറ്റ് മികച്ചതായിരുന്നു. അന്ന് അങ്ങനെ ചെയ്‍ത ആ പയ്യന്റെ പേരു വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ദിനേശ് പണിക്കർ വ്യക്തമാക്കി.

Back to top button
error: