IndiaNEWS

ഒഡീഷ ട്രെയിൻ ദുരന്തത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

ഭുവനേശ്വർ:ഒഡീഷ ട്രെയിൻ ദുരന്തത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം.

സിഗ്നല്‍ സംവിധാനത്തിലെ പിഴവാണ് അപകടത്തിന് കാരണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി. മന്ത്രിക്ക് സ്ഥാനത്ത് തുടരാൻ അര്‍ഹതയില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍.സി.പി, സി.പി.എം, സി.പി.ഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളാണ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

 

മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ചുള്ള ഒരു അപകടം രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഓര്‍ക്കുന്നില്ലെന്ന് കോണ്‍ഗ്രസ് വക്താവ് സുരേന്ദ്ര രജ്പുത് പറഞ്ഞു. ദുരന്തത്തിന് ഉത്തരവാദികളായവര്‍ രാജിവയ്ക്കണം. റെയില്‍വേ മന്ത്രിക്ക് സ്ഥാനത്ത് തുടരാൻ അധികാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

ഒഡീഷയില്‍ ഇന്നലെ നടന്ന ട്രെയിന്‍ അപകടത്തിന് പിന്നാലെ റെയില്‍വേ മന്ത്രി അശ്വിന് വൈഷ്ണവിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ ചൂണ്ടിക്കാണിക്കുന്നത് ഗൈസാല്‍ ട്രെയിന്‍ അപകടമാണ്.അപകടത്തിന് പിന്നാലെ ബി.ജെ.പി ക്യാബിനറ്റില്‍ റെയില്‍വേ മന്ത്രിയായിരുന്ന നിതീഷ് കുമാര്‍ അന്ന് രാജിവെച്ചിരുന്നു.ഈ വിഷയം ഉയര്‍ത്തിക്കാട്ടിയാണ് അശ്വിനി വൈഷ്ണവിന്‍റെയും രാജി വേണമെന്ന ആവശ്യമുയരുന്നത്.

രണ്ട് ട്രെയിനുകള്‍ പരസ്പരം കൂട്ടിയിടിച്ച്‌ 290 പേര്‍ക്ക് ജീവന്‍ നഷ്ടമായ ദുരന്തമാണ് ഗൈസാല്‍ ട്രെയിന്‍ അപകടം.1999 ഓഗസ്റ്റ് രണ്ടിന് പശ്ചിമ ബംഗാളിലെ ഗൈസാല്‍ എന്ന സ്ഥലത്തുവെച്ചായിരുന്നു രാജ്യത്തെ മുഴുവന്‍ നടുക്കിയ ട്രെയിന്‍ കൂട്ടിയിടി നടക്കുന്നത്.

സിഗ്നലിങ്ങിലെ പിശക് കാരണം എതിര്‍ദിശയില്‍ വന്ന ബ്രഹ്മപുത്ര മെയിലും അവധ് അസം എക്സ്പ്രസും ഗൈസാല്‍ സ്റ്റേഷനില്‍ വെച്ച്‌ കൂട്ടിയിടിച്ചാണ് ഗൈസാല്‍ ട്രെയിന്‍ അപകടം സംഭവിക്കുന്നത്. 2,500ഓളം ആളുകള്‍ രണ്ട് ട്രെയിനുകളിലുമായി ഉണ്ടായിരുന്നതായാണ് അന്ന് പുറത്തുവന്ന കണക്കുകള്‍. ട്രെയിനുകള്‍ പരസ്പരം കൂട്ടിയിടിച്ച അപകടത്തില്‍ 290 പേര്‍ മരിക്കുകയും ചെയ്തു.

 

റെയില്‍വേ ട്രാക്കുകളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ സ്റ്റഷനിലെ നാല് ട്രാക്കുകളില്‍ മൂന്നെണ്ണവും അടച്ചിട്ടിരിക്കുകയായിരുന്നു.. ഒരു ട്രാക്ക് മാത്രമായിരുന്നു അന്ന് സഞ്ചാരയോഗ്യമായിരുന്നത്. അവിടെ സിഗ്നല്‍ കൊടുക്കുന്നതില്‍ സംഭവിച്ച പിഴവ് വലിയ ദുരന്തത്തിലാണ് കലാശിച്ചത്. ഒരേ ട്രാക്കില്‍ വിപരീത ദിശയില്‍ അതിവേഗത്തിലെത്തിയ ട്രെയിനുകള്‍ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു.

 

290 പേരുടെ മരണത്തിനിടയാക്കിയ ഗൈസാല്‍ ട്രെയിനപകടത്തിന് പിന്നാലെ അന്നത്തെ റെയില്‍വേ മന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചിരുന്നു. മൂന്നാം അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാരിന്‍റെ കാലത്തായിരുന്നു ആ അപകടം. അപകടത്തിന് പിന്നാലെ ഉത്തരവാദിത്തമേറ്റെടുത്ത് സമതാ പാര്‍ട്ടിയില്‍ നിന്നുള്ള കേന്ദ്രറെയില്‍വേ മന്ത്രിയായ നിതീഷ് കുമാര്‍ രാജിവെക്കുകയായിരുന്നു.

Back to top button
error: