CrimeNEWS

സ്വകാര്യഭാഗത്ത് മാരക പരിക്ക്; ഒന്നരവയസ്സുകാരി ഗുരുതരാവസ്ഥയില്‍

കോഴിക്കോട്: സ്വകാര്യഭാഗത്ത് അതിമാരകമായി പരിക്കേറ്റ ഒന്നര വയസ്സുകാരി മെഡിക്കല്‍കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ ഗുരുതരാവസ്ഥയില്‍. 22-ന് കുട്ടിയുടെ പന്നിയങ്കര സ്വദേശിയായ മാതാവും അവരുടെ അമ്മയുമാണ് കുട്ടിയെ രാത്രിയോടെ ആശുപത്രിയിലെത്തിച്ചത്. കുട്ടിയുടെ പിതാവ് മൈസൂരിലാണെന്ന് ഇവര്‍ പറയുന്നു.

പരിക്കേറ്റതിന്റെ ഫലമായ ആന്തരികാവയങ്ങള്‍ തകര്‍ന്നുപോയതിനാല്‍ അടിയന്തരമായി ശസ്ത്രക്രിയ നടത്തി. കുടലിലും മലദ്വാരത്തിനുംവരെ പരിക്കേറ്റിട്ടുണ്ട്. കൊളോസ്റ്റമി ശസ്ത്രക്രിയയ്ക്ക് വിധേയയായ കുട്ടി പീഡിയാട്രിക് ഐ.സി.യു.വില്‍ ചികിത്സയിലാണ്.

സംഭവം നടന്ന് രണ്ടുദിവസത്തിന് ശേഷമാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍, എന്താണ് സംഭവിച്ചതെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും പരാതിയില്ലെന്നുമാണ് വീട്ടുകാരുടെ നിലപാട്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ തന്നെ പന്നിയങ്കര പോലീസിലേക്ക് വിവരമറിയിച്ചു. സംഭവത്തെക്കുറിച്ച് ആശുപത്രി അധികൃതര്‍ രണ്ടുതവണ റിപ്പോര്‍ട്ടു ചെയ്തെങ്കിലും പോലീസ് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്ന ആക്ഷേപമുണ്ട്.

കുട്ടിയുടെ സ്വകാര്യഭാഗത്ത് നിന്നുള്ള വിവിധ സാംപിളുകള്‍ ശേഖരിച്ചുവച്ചിട്ടുണ്ട്. എന്നാല്‍, ഈ സാംപിളുകള്‍ 72 മണിക്കൂറിനുള്ളില്‍ കെമിക്കല്‍ പരിശോധനയ്ക്കായി ലാബിലെത്തിക്കേണ്ട പോലീസ് ഇത് സ്വീകരിച്ചിട്ടില്ല. സാംപിളുകള്‍ സമയത്ത് ലാബില്‍ എത്തിച്ചില്ലെങ്കില്‍ നഷ്ടപ്പെടുന്നത് സുപ്രധാനമായ തെളിവുകളാണ്. ശിശുക്ഷേമ സമിതി (സി.ഡബ്ള്യു.സി.) യിലേക്ക് വിവരം കൈമാറിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചതായും അതേസമയം, തങ്ങളും സി.ഡബ്ള്യുയു.സി. യെ കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ടെന്നും എന്നാല്‍, ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

എന്നാല്‍, കുട്ടിയുടെ ബന്ധുക്കളുടെയും ബന്ധപ്പെട്ട എല്ലാവരുടെയും മൊഴിയെടുത്തതായി പന്നിയങ്കര പോലീസ് അറിയിച്ചു. കേസെടുക്കാന്‍ തക്കതായ ഒന്നും കണ്ടെത്തിയിട്ടില്ല. മെഡിക്കല്‍കോളേജ് അധികൃതരെ എല്ലാ വിവരങ്ങളും ധരിപ്പിച്ചിട്ടുണ്ട്. അവര്‍ എന്താണ് സംഭവിച്ചതെന്നത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ അറിയിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു.

 

 

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: