NEWSPravasi

ആര് കൈപിടിക്കും,ഈ‌ പ്രവാസിയുടെ ?

കുവൈത്ത് സിറ്റി: ഗള്‍ഫില്‍ ഉയര്‍ന്ന ജോലിയും സാമൂഹിക ചുറ്റുപാടുകളുമുള്ള അവസ്ഥയില്‍നിന്ന് നിസ്സഹായാവസഥയുടെ ആഴങ്ങളിലേക്ക് വീണുപോയ ആളാണ് മാത്യു വര്‍ഗീസ്. ഇലക്‌ട്രിക്കല്‍ എൻജിനീയറിങ്ങില്‍ ബിരുദം കഴിഞ്ഞ് സൗദി അറേബ്യയിലെത്തിയ 1978ലാണ് മാത്യു വര്‍ഗീസിന്റെ പ്രവാസജീവിതം ആരംഭിക്കുന്നത്.
സൗദി അരാംകോ കമ്ബനിയിലായിരുന്നു തുടക്കം. പിന്നീട് വര്‍ഷങ്ങള്‍ സ്വകാര്യ കമ്ബനികളിലും ജോലിചെയ്തു. ഡോക്ടറായ ഭാര്യക്കും സൗദിയില്‍ ജോലി ലഭിച്ചതോടെ സന്തോഷകരമായി ജീവിതം മുന്നോട്ടുപോയി. ഇതിനിടെ സൗദിയില്‍ ടെക്സ്റ്റൈല്‍സ്-ടൈലറിങ് കമ്ബനി തുടങ്ങാൻ തീരുമാനിച്ചു. ഇതിനായി ബംഗളൂരുവിലുണ്ടായിരുന്ന ഭൂമി വിറ്റു. ഏഴു സ്റ്റാഫുകളുമായി തുടങ്ങിയ കമ്ബനി പക്ഷേ വലിയ നഷ്ടത്തില്‍ കലാശിച്ചു. ഇതിനിടെ ഭാര്യയുടെ ജോലിയും നഷ്ടപ്പെട്ടു. കടം കുന്നുകൂടി.അതോടെ, സൗദി വിട്ട് നാട്ടില്‍ പോകാൻ മാത്യു വര്‍ഗീസും കുടുംബവും തീരുമാനിച്ചു. സൗദിയില്‍ മൂത്തമകൻ 11ാം ക്ലാസിലും രണ്ടാമത്തെ മകൻ അഞ്ചാം ക്ലാസിലും പഠിക്കുന്ന സമയമായിരുന്നു അത്.

2004ല്‍ സൗദിയില്‍നിന്ന് നാട്ടിലെത്തിയ മാത്യു വര്‍ഗീസ് 2005ല്‍ അല്‍ഗാനിം കമ്ബനിയില്‍ പ്രൊജക്‌ട് മാനേജരായി കുവൈത്തിലെത്തി. മക്കളെ 12, 6 ക്ലാസുകളിലായി അമേരിക്കല്‍ ഇന്റര്‍നാഷനല്‍ സ്കൂളില്‍ ചേര്‍ത്തു. ജീവിതം പിന്നെയും ശരിയായ വഴിയില്‍ ഓടിത്തുടങ്ങവെ, ഭാര്യ അപ്രതീക്ഷിതമായി കാൻസറിന്റെ പിടിയില്‍ വീണു. വീട്ടുവാടകയും സ്കൂള്‍ ഫീസും ഭാര്യയുടെ ചികിത്സയുമൊക്കെയായി സാമ്ബത്തിക പ്രയാസങ്ങള്‍ ഞെരുക്കിത്തുടങ്ങി. ലോണെടുത്ത് മറികടക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഭാരിച്ച ഫീസ് താങ്ങാനാകാതെ മക്കള്‍ പഠനം നിര്‍ത്തി. മൂന്നുവര്‍ഷം മാത്രമേ മാത്യു വര്‍ഗീസിന് ആദ്യ കമ്ബനിയില്‍ ജോലി ഉണ്ടായുള്ളൂ. പിന്നീട് മറ്റൊരു കമ്ബനിയില്‍ ചേര്‍ന്ന് ഏതാനും വര്‍ഷങ്ങള്‍ ജോലിനോക്കിയെങ്കിലും 60 വയസ്സിലെത്തിയതോടെ ഒഴിയേണ്ടിവന്നു. ജീവിതം വലിയൊരു ശൂന്യതയിലേക്ക് പ്രവേശിച്ചു. 13 വര്‍ഷമായി പല ജോലികള്‍ നോക്കിയെങ്കിലും ഒന്നും ശരിയായില്ല.

12, 6 ക്ലാസുകളില്‍ പഠനം അവസാനിപ്പിച്ച മക്കള്‍ക്കിപ്പോള്‍ 36, 30 വയസ്സായി. ഒരു ജോലിയും ഇല്ലാതെ അവര്‍ വീട്ടില്‍ ഇരിക്കുന്നു. മക്കളുടെ വിസ കാലാവധി കഴിഞ്ഞിട്ട് ഏറെയായി. അത് പുതുക്കാനും പണം വേണം. ഭാര്യയുടെ ചികിത്സക്കും പണം വേണം. നിത്യച്ചെലവുകള്‍ കഴിഞ്ഞുപോണം. ചില ബിസിനസ് ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ശരിയാകുന്നേയില്ല. മാത്യു വര്‍ഗീസിന് ഒരിക്കല്‍ അറ്റാക്ക് വന്നു മടങ്ങിപ്പോയതാണ്. ഇപ്പോള്‍ കടുത്ത പ്രമേഹത്തിന്റെ പ്രശ്നങ്ങളുമുണ്ട്. നിയമപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ നാട്ടില്‍ പോകാനുമാകില്ല. എന്തുചെയ്യണമെന്നറിയാതെ ദിനങ്ങള്‍ വന്നുപോകുന്നു, ചുറ്റുമുള്ള കുരുക്കുകള്‍ അനുദിനം മുറുകിവരുന്നു. വാതിലിനുപുറത്തുള്ള ഓരോ ആളനക്കങ്ങളും പൊലീസാകുമോ ജയിലിലാകുമോ എന്ന് പേടിപ്പെടുത്തിത്തുടങ്ങിയിരിക്കുന്നുവെന്ന് മാത്യു വര്‍ഗീസ് പറയുന്നു.

 

ഒന്നിനു പിറകെ ഒന്നായി എത്തിയ തിരിച്ചടികളില്‍ മുന്നോട്ടുപോകാനാകാതെ നാലുപേരടങ്ങുന്ന കുടുംബം ഒരു ഫ്ലാറ്റിന്റെ അകത്തളങ്ങളില്‍ കുരുങ്ങിയിട്ട് വര്‍ഷങ്ങളാകുകയാണ്.വര്‍ഷങ്ങളായി വാടക മുടങ്ങിയതിനാല്‍ അധികൃതര്‍ നിയമ നടപടികളും ആരംഭിച്ചിട്ടുണ്ട്. വാതിലിനു പുറത്ത് നോട്ടീസ് പതിച്ചു കഴിഞ്ഞു.ഏതു നിമിഷവും വീട്ടില്‍നിന്ന് പുറത്താക്കപ്പെടാം.സല്‍വ ബ്ലോക്ക് -1ലെ പഴയൊരു ഫ്ലാറ്റില്‍ ഈ 73കാരനും രോഗിയായ ഭാര്യയും രണ്ടു മക്കളും പേടിയോടെ ജീവിതം തള്ളിനീക്കുകയാണ്.അടച്ചിട്ട വീട്ടുവാതില്‍ നന്മയുടെ കരം കൊണ്ട് ആരെങ്കിലും തുറന്ന് അകത്തുവരുമെന്ന് പ്രതീക്ഷിച്ച്…

Back to top button
error: