IndiaNEWS

രാഹുല്‍ഗാന്ധി നാളെ അപ്പീല്‍ നല്‍കും; കോടതിയില്‍ നേരിട്ടു ഹാജരായേക്കും

ന്യൂഡല്‍ഹി: മോദി പരാമര്‍ശത്തില്‍ ശിക്ഷിച്ച സൂറത്ത് കോടതി വിധിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നാളെ അപ്പീല്‍ നല്‍കും. സൂറത്ത് സെഷന്‍സ് കോടതിയിലാണ് രാഹുല്‍ അപ്പീല്‍ നല്‍കുക. രാഹുല്‍ ഗാന്ധി നാളെ കോടതിയില്‍ നേരിട്ട് ഹാജരായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

സൂറത്ത് സിജെഎം കോടതി വിധി സ്റ്റേ ചെയ്യണമെന്ന് രാഹുല്‍ഗാന്ധി അപ്പീലില്‍ ആവശ്യപ്പെടും. മോദി പരാമര്‍ശത്തില്‍ സൂറത്ത് സിജെഎം കോടതി രാഹുല്‍ഗാന്ധിയെ രണ്ടു വര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചത്. അപ്പീല്‍ നല്‍കുന്നതിനായി ശിക്ഷ ഒരുമാസത്തേക്ക് കോടതി മരവിപ്പിച്ചിരുന്നു.

കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് രാഹുലിന്റെ എംപി സ്ഥാനത്തിന് ലോക്‌സഭ സെക്രട്ടേറിയറ്റ് അയോഗ്യത പ്രഖ്യാപിച്ചിരുന്നു. എല്ലാ കള്ളന്മാര്‍ക്കും എങ്ങനെയാണ് മോദി എന്നു പേരു വരുന്നത് എന്ന രാഹുലിന്റെ പരാമര്‍ശത്തിന് എതിരെ ഗുജറാത്ത് മുന്‍ മന്ത്രിയും ബിജെപി എംഎല്‍എയുമായ പൂര്‍ണേഷ് മോദി നല്‍കിയ ഹര്‍ജിയിലാണ് വിധി.

കര്‍ണാടകയിലെ കോലാറില്‍ 2019ലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് രാഹുല്‍ വിവാദ പരാമര്‍ശം നടത്തിയത്. ഈ പരാമര്‍ശം മോദി സമൂഹത്തെയാകെ അപകീര്‍ത്തിപ്പെടുത്തി എന്നാണ് പരാതി. വയനാട്ടില്‍ നിന്നുള്ള ലോക്സഭാംഗമാണ് രാഹുല്‍ ഗാന്ധി.

 

Back to top button
error: