CrimeNEWS

കസ്റ്റഡിയിലെടുത്തവരുടെ പല്ല് പിഴുതുമാറ്റി പോലീസ് ക്രൂരത; ആരോപണവിധേയനായ എ.എസ്.പിയെ നീക്കി

ചെന്നൈ: തിരുനല്‍വേലിയില്‍ പോലീസ് പിടിയിലായ യുവാക്കളുടെ പല്ല് പിഴുതുമാറ്റി മര്‍ദിച്ചെന്ന ആരോപണത്തില്‍ അന്വേഷണം. അടിപിടിക്കേസില്‍ പിടിയിലായ പത്ത് പേരുടെ പല്ല് പിഴുതെടുത്തെന്നാണ് ആരോപണം. സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ ആരോപണവിധേയനായ ഐ.പി.എസ് ഉദ്യോഗസ്ഥനെ തമിഴ്നാട് സര്‍ക്കാര്‍ സ്ഥാനത്തുനിന്ന് നീക്കി.

ബല്‍വീര്‍ സിങ്ങ്‌

തിരുനല്‍വേലി അംബാസമുദ്രം എ.എസ്.പി ബല്‍വീര്‍ സിങ്ങിനെയാണ് അന്വേഷണവിധേയമായി സ്ഥാനത്തുനിന്ന് നീക്കംചെയ്തത്. ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് കടുത്ത പീഡനത്തിനിരയായ യുവാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ കാര്യങ്ങള്‍ വ്യക്തമാക്കിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. അംബാസമുദ്രം സ്വദേശി ചെല്ലപ്പയെയും മറ്റു 9 പേരെയും അടിപിടിക്കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് ബല്‍വീര്‍ സിങ് ഓരോ പ്രതികളെയും തന്റെ ക്യാബിനില്‍ വിളിച്ചുവരുത്തിയാണ് പല്ല് പിഴുതെടുത്തത്.

പ്രതികളുടെ കൈകള്‍ ഗണ്‍മാനും മറ്റൊരു ഉദ്യോഗസ്ഥനും ബലമായി പിടിച്ചുവയ്ക്കുകയും ബല്‍വീര്‍ കട്ടിങ് പ്ലേയര്‍ ഉപയോഗിച്ച് പല്ല് പിഴുതുമാറ്റുകയുമായിരുന്നു. വായ്ക്കുള്ളില്‍ കരിങ്കല്‍ കഷ്ണങ്ങള്‍ ഇട്ടശേഷം കടിച്ചുപൊട്ടിക്കാനും ആവശ്യപ്പെട്ടു. പീഡന വിവരം പുറത്തുപറയരുതെന്നും ഭീഷണിപ്പെടുത്തി. സ്വകാര്യ ഭാഗങ്ങളില്‍ മര്‍ദിച്ചതായും ഇവര്‍ വ്യക്തമാക്കി.

സംഭവം പുറത്തുവന്നതോടെ വിവിധ സംഘടനകള്‍ പോലീസ് ക്രൂരതയ്ക്കെതിരേ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധം ശക്തമായതോടെ കലക്ടര്‍ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാളെ സ്ഥാനത്തുനിന്ന് നീക്കാനുള്ള സര്‍ക്കാര്‍ തീരുമാനം.

 

 

Back to top button
error: