KeralaNEWS

സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; ഗവര്‍ണര്‍ക്ക് വന്‍ തിരിച്ചടി

കൊച്ചി: കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. ഗവര്‍ണറുടെ ഉത്തരവ് ചട്ടവിരുദ്ധമാണെന്ന ഹര്‍ജിക്കാരുടെ വാദം കോടതി അംഗീകരിച്ചു. പുറത്താക്കപ്പെട്ട സെനറ്റ് അംഗങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് സതീഷ് നൈനാന്റെ ഉത്തരവ്.

കേരള സര്‍വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പുറത്താക്കി കഴിഞ്ഞ ഒക്ടോബറിലാണ് ഗവര്‍ണര്‍ ഉത്തരവിറക്കിയത്. 91 സെനറ്റ് അംഗങ്ങളെയും സര്‍വകലാശാലയെയും ഇക്കാര്യം അറിയിക്കുകയും ചെയ്തു. അംഗങ്ങളെ പുറത്താക്കിയ ഗവര്‍ണറുടെ ഉത്തരവ് നടപ്പിലാക്കുന്നതിനു പകരം ഉത്തരവില്‍ വ്യക്തത തേടി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.വി.പി. മഹാദേവന്‍ പിള്ള ഗവര്‍ണര്‍ക്കു നല്‍കിയ കത്തിന്, തന്റെ ഉത്തരവ് അടിയന്തരമായി നടപ്പാക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരുന്നു.

കേരള സര്‍വകലാശാല സെനറ്റ് യോഗത്തില്‍നിന്നു വിട്ടുനിന്നവര്‍ക്കെതിരെയായിരുന്നു ഗവര്‍ണറുടെ നടപടി. ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത 13 പേരില്‍ 2 പേര്‍ സെനറ്റ് യോഗത്തിനെത്തിയിരുന്നു. ബാക്കി 11 പേരെയും യോഗത്തിന് എത്താത്ത 4 വകുപ്പു മേധാവികളെയുമാണ് പുറത്താക്കിയത്.

 

Back to top button
error: