IndiaNEWS

ന​ഗരത്തിലെ ഫുട്പാത്തുകളിലും ട്രാഫിക് ഇടങ്ങളിലും യാചന നിരോധിച്ചു നാ​ഗ്പൂർ പൊലീസ് ഉത്തരവ്

മുംബൈ: ന​ഗരത്തിലെ ഫുട്പാത്തുകളിൽ യാചന നിരോധിച്ചു നാ​ഗ്പൂർ പൊലീസ് ഉത്തരവിറക്കി. ഫുട്പാത്തുകളിലും ട്രാഫിക് ഇടങ്ങളിലും കൂട്ടംകൂടി നിൽക്കരുതെന്നും യാചിക്കരുതെന്നും കാണിച്ചു കൊണ്ടുള്ള ഉത്തരവ് ഇന്നലെയാണ് പൊലീസ് ഇറക്കുന്നത്. യാത്രക്കാർക്കും ഇരു ചക്രവാഹനങ്ങൾക്കും സ്വസ്ഥമായി യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു ഉത്തരവ് ഇറക്കിയതെന്ന് പൊലീസ് കമ്മീഷ്ണർ അമിതേഷ് കുമാർ പറഞ്ഞു.

ക്രിമിനൽ നടപടിക്രമങ്ങളുടെ 144-ാം വകുപ്പ് പ്രകാരമാണ് യാചന നിരോധിച്ചു കൊണ്ടുള്ള ഉത്തരവ്. ഏതെങ്കിലും പ്രദേശത്ത് നാലിൽ കൂടുതൽ ആളുകൾ തമ്പടിച്ചു നിൽക്കുന്നത് നിരോധിക്കുന്നതിനാണ് ഈ വകുപ്പ് കൂടുതലായും പ്രയോ​ഗിച്ചിരുന്നത്. ഈ ഉത്തരവ് ലംഘിച്ചാൽ ആറുമാസം വരെ തടവുശിക്ഷ ലഭിക്കും. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് നിയമം കൊണ്ടുവന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. വിവാഹ വീടുകളിൽ നിന്നും പൊതുഇടങ്ങളിൽ നിന്നും ട്രാൻജെന്ററുകൾ പണം തട്ടുന്നുെവന്നതിന്റെ അടിസ്ഥാനത്തിൽ അടുത്തിടെ പൊലീസ് മറ്റൊരു ഉത്തരവ് കൂടി കൊണ്ടുവന്നിരുന്നു.

എന്നാൽ അവരുടെ അതിജീവനം എന്ന നിലക്ക് വീട്ടുടമസ്ഥർക്ക് അക്കാര്യത്തിൽ നിലപാടെടുക്കാമെന്നും പൊലീസ് പറഞ്ഞിരുന്നു. അതേസമയം, ട്രാൻജെന്റർ എന്ന പേരിൽ വ്യാജൻമാരുണ്ടെന്നും അവരെ കണ്ടെത്താനും പൊലീസ് ശ്രമിച്ചുവരികയാണ്. ന​ഗരത്തിന്റെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ യാചകരുടെ അതിപ്രസരം മൂലം പ്രയാസപ്പെടുകയാണെന്ന് നിരവധി പേരാണ് പരാതി നൽകിയിട്ടുള്ളത്. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് സിറ്റി കമ്മീഷ്ണർ ഇത്തരമൊരു നിലപാട് എടുത്തതെന്നാണ് വിവരം.

Back to top button
error: