KeralaNEWS

വനിതാ ദിനത്തില്‍ മൂന്നു മക്കള്‍ സാക്ഷി; ദാമ്പത്യത്തിന്റെ 28-ാം വര്‍ഷത്തില്‍ ഷുക്കൂറും ഷീനയും രണ്ടാമതും വിവാഹിതരായി!

കാസര്‍ഗോട്: ലോക വനിതാ ദിനത്തില്‍ മക്കളെ സാക്ഷിയാക്കി ദാമ്പത്യത്തിന്റെ 28-ാം വര്‍ഷത്തില്‍ നടനും അഭിഭാഷകനുമായ ഷുക്കൂറും കണ്ണൂര്‍ സര്‍വകലാശാല നിയമവകുപ്പ് മേധാവിയുമായ ഷീനയും രണ്ടാമതും വിവാഹിതരായി.

ബുധനാഴ്ച രാവിലെ 10.15ന് ഹൊസ്ദുര്‍ഗ് സബ് രജിസ്ട്രാര്‍ കാര്യാലയത്തില്‍ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹം നടന്നത്. ഷുക്കൂറിന്റേയും ഷീനയുടേയും മക്കളായ ഖദീജ ജാസ്മിന്‍, ഫാത്തിമ ജെബിന്‍, ഫാത്തിമ ജെസ എന്നിവരും മാതാപിതാക്കളുടെ രണ്ടാം വിവാഹത്തിന് സാക്ഷിയാകാന്‍ എത്തിയിരുന്നു. അഡ്വ.സജീവനും സിപിഎം നേതാവായ വി.വി.രമേശുമാണ് വിവാഹ രജിസ്റ്ററില്‍ സാക്ഷികളായി ഒപ്പുവെച്ചത്.

മുസ്ലിം മതാചാര പ്രകാരം ആദ്യം വിവാഹിതരായ ഇരുവരും സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹിതരാകുന്നത് പെണ്‍മക്കളുടെ അവകാശസംരക്ഷണത്തിനാണെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു.

മുസ്ലിം പിന്‍തുടര്‍ച്ചാ നിയമപ്രകാരം ആണ്‍മക്കളുണ്ടെങ്കിലെ മുഴുവന്‍ സ്വത്തും കൈമാറാനാകൂ. ഷൂക്കൂറിനും ഷീനയ്ക്കും മൂന്ന് പെണ്‍മക്കളായതിനാല്‍ സ്വത്തിന്റെ മൂന്നില്‍രണ്ട് ഓഹരി മാത്രമാണ് മക്കള്‍ക്ക് കിട്ടുക. ബാക്കി സഹോദരങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. ഇയൊരു പ്രതിസന്ധി മറികടക്കാനാണ് സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വീണ്ടും കല്യാണം കഴിക്കുന്നത്. രണ്ടുതവണയുണ്ടായ കാര്‍ അപകടമാണ് ജീവിതത്തിന്റെ മറ്റൊരു തലത്തിലേക്കുകൂടി ആലോചനയെത്താന്‍ കാരണമായതെന്നും ഷുക്കൂറിന്റെ കുറിപ്പില്‍ പറയുന്നു.

കാഞ്ഞങ്ങാട് ആറങ്ങാടി ‘മെറാക്കി’ലെ ഷുക്കൂറും പാലക്കാട് പുതുപ്പരിയാരത്തെ ഷീനയും 1994 ഒക്ടോബര്‍ ആറിനാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ കാര്‍മികത്വത്തില്‍ നിക്കാഹ് കഴിച്ചത്. മുന്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറാണ് ഷുക്കൂര്‍. മഹാത്മാഗാന്ധി സര്‍വകലാശാല മുന്‍ പ്രൊ വൈസ് ചാന്‍സലറാണ് ഷീന.

 

Back to top button
error: