IndiaNEWS

പ്രിയങ്കയുടെ പി.എ വധഭീഷണി മുഴക്കി; ആരോപണവുമായി ബിഗ് ബോസ് ഫൈനലിസ്റ്റ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാധ്രയുടെ പി.എ വധഭീഷണി മുഴക്കിയെന്ന ആരോപണവുമായി ബിഗ് ബോസ് മത്സരാര്‍ഥി. ബിഗ് ബോസ് 16 ാം സീസണിന്റെ ടോപ്പ് 5 ഫൈനലിസ്റ്റായിരുന്ന അര്‍ച്ചന ഗൗതമിന്റെ പിതാവാണ് മകളെ പ്രിയങ്കയുടെ പിഎ സന്ദീപ് സിങ് ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് കേസ് നല്‍കിയിരിക്കുന്നത്.

ജാതി അധിക്ഷേപം നടത്തിയെന്നും ഉത്തര്‍പ്രദേശിലെ മീററ്റിലുള്ള പര്‍താപുര്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. നടന്ന കാര്യങ്ങളെക്കുറിച്ച് അര്‍ച്ചന ഗൗതം ഫെയ്‌സ്ബുക് ലൈവിലൂടെ പുറത്തുവിട്ടിരുന്നു. റായ്പുരില്‍ കഴിഞ്ഞ മാസം നടന്ന കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനത്തിനിടെയാണു സംഭവം.

പരാതി ഇങ്ങനെ

”പ്രിയങ്ക ഗാന്ധിയുടെ ക്ഷണപ്രകാരം സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഫെബ്രുവരി 26 നാണ് മകള്‍ റായ്പുരിലേക്കു പോയത്. പ്രിയങ്കയെ കാണാന്‍ സന്ദീപിനോട് അര്‍ച്ചന സമയം ചോദിച്ചു. എന്നാല്‍, അത് അനുവദിക്കാതിരുന്ന സന്ദീപ് ജാതി അധിക്ഷേപവും നടത്തി. മോശം ഭാഷയിലാണ് സംസാരിച്ചത്. ഇതിനു പുറമേ മകളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.”

അതേസമയം, അര്‍ച്ചനയുടെ പിതാവിന്റെ പരാതിയില്‍ കേസ് റജിസ്റ്റര്‍ ചെയ്‌തെന്ന് മീററ്റ് പോലീസ് അറിയിച്ചു. 2018 ലെ മിസ് ബിക്കിനി ഇന്ത്യാ മത്സരത്തില്‍ ജേതാവാണ് അര്‍ച്ചന. 2021 ല്‍ േകാണ്‍ഗ്രസില്‍ േചര്‍ന്നു. കഴിഞ്ഞ വര്‍ഷം നടന്ന യു.പി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹസ്തിനാപുര്‍ മണ്ഡലത്തില്‍നിന്നു േകാണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച അര്‍ച്ചന ദയനീയമായി പരാജയപ്പെട്ടിരുന്നു.

 

Back to top button
error: