KeralaNEWS

ലൈഫ് മിഷന്‍ കേസ്: സി.എം. രവീന്ദ്രന്‍ ഇ.ഡി ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരായി

കൊച്ചി: ലൈഫ് മിഷന്‍ കേസില്‍ ചോദ്യം ചെയ്യലിനായി മുഖ്യമന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസില്‍ ഹാജരായി. കേസിലെ രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി ഫെബ്രുവരി 27നു ഹാജരാവാന്‍ ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും രവീന്ദ്രന്‍ ഹാജരായിരുന്നില്ല.
നിയമസഭ നടക്കുന്നതിന്റെ തിരക്കുള്ളതിനാല്‍ ഹാജരാവാനാവില്ലെന്നാണ് രവീന്ദ്രന്‍ ഇ.ഡിയെ അറിയിച്ചത്. എന്നാല്‍, ഇത് അന്വേഷത്തെ ഒഴിവാക്കുന്നതിനുള്ള ശ്രമമാണെന്ന വിലയിരുത്തലിലായിരുന്നു ഇ.ഡി. ഇന്നു വീണ്ടും ഹാജരായില്ലെങ്കില്‍ കടുത്ത നടപടികളിലേക്കു കടക്കാനാണ് ഇ.ഡിക്കു നിയമോപദേശം ലഭിച്ചത്.

ഒരു വര്‍ഷം മുന്‍പു നാലു തവണ നോട്ടീസ് നല്‍കിയതിനു ശേഷമാണു രവീന്ദ്രന്‍ ചോദ്യം ചെയ്യലിനു ഹാജരായത്. ലൈഫ് മിഷന്‍ കരാറില്‍ 3.38 കോടി രൂപയുടെ കോഴ ഇടപാട് ഉണ്ടായെന്നും ഈ കള്ളപ്പണം ഗൂഢാലോചനയില്‍ പങ്കാളികളായവര്‍ക്ക് ലഭിച്ചെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍. കരാറുമായി ബന്ധപ്പെട്ട എല്ലാ ഇടപാടും രവീന്ദ്രന്റെ അറിവോടെയാണ് നടന്നതെന്ന് സ്വപ്ന മൊഴി നല്‍കിയിരുന്നു. ആരോപണങ്ങള്‍ സാധൂകരിക്കുന്ന വാട്ട്‌സ്ആപ്പ് ചാറ്റുകളും ലഭിച്ചു.

കേസില്‍ ഇതുവരെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ മാത്രമാണ് ഇഡി അറസ്റ്റ് ചെയ്തിട്ടുള്ളത്. ലൈഫ്മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കാന്‍ 4.48 കോടി രൂപ കോഴ നല്‍കിയെന്ന യൂണിടാക് എം.ഡി: സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തിലായികുന്നു ശിവശങ്കറിന്റെ അറസ്റ്റ്.

Back to top button
error: