HealthLIFE

ചിരിക്കാനോ കണ്ണടയ്ക്കാനോ കഴിയുന്നില്ല; എന്താണ് മിഥുന്‍ രമേശിനെ ബാധിച്ച ബെല്‍സ് പാള്‍സി?

വതാരകനും നടനുമായ മിഥുന്‍ രമേശ് ബെല്‍സ് പാള്‍സി എന്ന രോഗം ബാധിച്ച് ആശുപത്രിയിലായ വിവരം അദ്ദേഹം തന്നെ സോഷ്യല്‍ മീഡിയായിലൂടെ വെളിപ്പെടുത്തിരിയിക്കുന്നു. നേരത്തെ നടി ബീനാ ആന്റണിയുടെ ഭര്‍ത്താവും നടനുമായ മനോജിനും ഈ രോഗം ബാധിച്ചിരുന്നു. നേരത്തെ പോപ് സിംഗര്‍ ജസ്റ്റിന്‍ ബീബറേയും ഇത് ബാധിച്ചിരുന്നു. നമുക്ക് അധികം കേട്ടു കേള്‍വിയില്ലാത്ത ഈ രോഗം കോവിഡ് ശേഷം പലരിലും കണ്ടു വരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് മിഥുന്‍ രോഗകാര്യം പറഞ്ഞിരിക്കുന്നത്. കുറച്ചുദിവസത്തെ യാത്രയ്‌ക്കൊടുവില്‍ ഇപ്പോള്‍ ആശുപത്രിവാസത്തിലാണന്നു പറഞ്ഞാണ് മിഥുന്‍ വീഡിയോ ആരംഭിക്കുന്നത്. ബെല്‍സ് പാള്‍സി എന്ന രോഗമാണ് തന്നെ ബാധിച്ചതെന്നും മുഖത്തിന്റെ ഒരുവശം അനക്കാന്‍ കഴിയുന്നില്ലെന്നും മിഥുന്‍ പറയുന്നുണ്ട് . ചിരിക്കാനോ ഒരുവശത്തെ കണ്ണ് അടയ്ക്കാനോ കഴിയുന്നില്ലെന്നും പകുതി തളര്‍ന്ന അവസ്ഥയിലാണെന്നും പറയുന്നുണ്ട്. രോഗം ഭേദമാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്നു വ്യക്തമാക്കിയാണ് മിഥുന്‍ വീഡിയോ അവസാനിപ്പിക്കുന്നത്.

മസിലുകള്‍ക്ക് ബലക്ഷയം
മുഖത്തിന്റെ ഒരു വശത്തെ മസിലുകള്‍ക്ക് പെട്ടെന്ന് ബലക്ഷയം സംഭവിയ്ക്കുന്ന അവസ്ഥയാണിത്. ഇതിനാല്‍ തന്നെ മുഖത്തിന്റെ ഒരു ഭാഗം കോടിപ്പോകുന്നു. ചിരിയ്ക്കുമ്പോള്‍ ഒരു വശത്തേയ്ക്ക് മാത്രമാകും, ഇത് ബാധിച്ച ഭാഗത്തെ കണ്ണ് അടയ്ക്കാനും പ്രശ്നം അനുഭവപ്പെടും. അക്യൂട്ട് പെരിഫറല്‍ ഫേഷ്യല്‍ പാള്‍സി എന്നും ഈ രോഗം അറിയപ്പെടുന്നുണ്ട്.

ഏതു പ്രായത്തിലും നമ്മെ ബാധിയ്ക്കാവുന്ന ഒന്നാണിത്. പാര്‍ഷ്യല്‍ പാരലൈസിസ് എന്ന് വേണമെങ്കില്‍ വിശേഷിപ്പിയ്ക്കാവുന്ന ഇത് സ്ട്രോക്കല്ല. വൈറല്‍ ഇന്‍ഫെക്ഷനുകള്‍ക്ക് ശേഷം വരാവുന്ന ഒരു രോഗമാണിത്.

മുഖത്തിന്റെ ഒരു വശത്ത് വരാവുന്ന അവസ്ഥ
ഏതാനും മണിക്കൂറുകള്‍ക്കുള്ളിലോ ദിവസങ്ങള്‍ക്കുള്ളിലോ മുഖത്തിന്റെ ഒരു വശത്ത് വരാവുന്ന അവസ്ഥയാണിത്. നാം ചിരിയ്ക്കുമ്പോള്‍ അത് ബാധിച്ച വശത്തേയ്ക്ക് കോടിപ്പോകുന്നു. ആ ഭാഗത്തെ കണ്ണിന് ബുദ്ധിമുട്ടുണ്ടാകുന്നു. രോഗം ബാധിച്ചിടത്ത് വായ്ക്കു ചുറ്റുമായോ ചെവിയ്ക്ക് പുറകിലായോ വേദനയനുഭവപ്പെടുന്നു. ആ ഭാഗത്ത് സൗണ്ട് സെന്‍സിറ്റീവിറ്റി അനുഭവപ്പെടുന്നു.

അതായത് ശബ്ദം കേട്ടാല്‍ ദുസഹമാകുന്ന അവസ്ഥ. തലവേദന, രുചിയറിയാന്‍ സാധിയ്ക്കാതിരിയ്ക്കുക, കണ്ണുനീരിന്റെയും ഉമിനീരിന്റെയും അളവില്‍ വരുന്ന വ്യത്യാസം എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. ചില അപൂര്‍വം കേസുകളില്‍ ഇത് മുഖത്തിന്റെ ഇരു വശങ്ങളേയും ബാധിയ്ക്കാം.

വൈറസ് ബാധ
സ്ട്രോക്കിന് സമാനമായ ലക്ഷണങ്ങള്‍ കാണിയ്ക്കുമെങ്കിലും ഇത് സ്ട്രോക്കല്ല. സാധാരണ ഗതിയില്‍ ചികിത്സകള്‍ക്ക് ശേഷം പൂര്‍വസ്ഥിതിയില്‍ എത്താനും സാധിയ്ക്കുന്നതായാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്. കഴിവതും വേഗം ചികിത്സ തേടുകയെന്നത് പ്രധാനമാണ് ഇതിന്റെ മുഖ്യ കാരണം എന്താണെന്ന് വ്യക്തമായി അറിയില്ലെങ്കിലും വൈറസ് ബാധയ്ക്കു ശേഷം ഇതുണ്ടാകാന്‍ സാധ്യതയേറെയാണ്.

ഫ്ളൂ, അഡിനോവൈറസ് കാരണമുണ്ടാകുന്ന ശ്വാസകോശ പ്രശ്നങ്ങള്‍, ചിക്കന്‍ പോക്സ് തുടങ്ങിയ രോഗങ്ങളുണ്ടാക്കുന്ന വാറസുകള്‍ എന്നിവയെല്ലാം ഇതിന് കാരണമാകാം. ഇവയ്ക്ക് ശേഷം ബെല്‍ പാള്‍സി ഉണ്ടാകാമെന്നര്‍ത്ഥം.

കാരണങ്ങള്‍
ചിലര്‍ക്ക് ഇതുണ്ടാകാന്‍ സാധ്യതയേറെയാണ്. ഗര്‍ഭിണികളില്‍ ആദ്യ മൂന്നു മാസവും പ്രസവശേഷം ആദ്യത്തെ ആഴ്ചയും ഇതുണ്ടാകാന്‍ സാധ്യത കൂടുതലാണ്. അപ്പര്‍ റെസ്പിറേറ്ററി അണുബാധ,അതായത് കോള്‍ഡ്, ഫ്ളൂ എന്നിവ ബാധിച്ചാലും ഈ അവസ്ഥയുണ്ടാകാം.

പ്രമേഹം, ഹൈ ബിപി, അമിത വണ്ണം എന്നിവയെല്ലാം ഇതിലേയ്ക്ക് നയിക്കുന്ന ചില കണ്ടീഷനുകളാണ്. പാരമ്പര്യവും ഇതിന് ഒരു കാരണമായി വരുന്നുണ്ട്. ഇത് അത്ര ഗുരുതരമല്ലെങ്കില്‍ ഒരു മാസത്തില്‍ തന്നെ ഭേദമാകാം. അപൂര്‍വമായി ചിലരില്‍ ഇത് അല്‍പം കൂടി ഗുരുതരമാാകം. മുഖത്തെ നെര്‍വുകള്‍ പൂര്‍ണമായും നശിച്ചാലേ ഇതുണ്ടാകുന്നുള്ളൂ.

Back to top button
error: