CrimeNEWS

നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സയിൽ ബോധപൂർവം പിഴവ് വരുത്തിയ സംഭവം: ബഹ്റൈനിൽ ഡോക്ടർക്ക് മൂന്ന് മാസം തടവ്

മനാമ: നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സയില്‍ ബോധപൂര്‍വം പിഴവ് വരുത്തിയ സംഭവത്തില്‍ ബഹ്റൈനില്‍ ഡോക്ടര്‍ക്ക് മൂന്ന് മാസം തടവ്. കുഞ്ഞിനെ ശസ്‍ത്രക്രിയക്ക് വിധേയമാക്കിയ സമയത്ത് ട്രിപ്പ് ഇടുന്നതിനുള്ള സൂചി (ഐ.വി കാനുല) ശരിയായ രീതിയില്‍ ഇടാത്തത് മൂലം കാലില്‍ പൊള്ളലേറ്റ് പരിക്ക് പറ്റിയ സംഭവത്തിലാണ് സുപ്രീം അപ്പീല്‍ കോടതിയുടെ ഉത്തരവ്. ഡോക്ടര്‍ നിരപരാധിയാണെന്ന് ആദ്യം കീഴ്‍കോടതി വിധിച്ചിരുന്നെങ്കിലും ഇതിനെതിരെ പബ്ലിക് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഇപ്പോള്‍ ശിക്ഷ വിധിച്ചത്.

കുടലിലെ അസുഖം കാരണമായാണ് കുട്ടിയെ ശസ്‍ത്രക്രിയക്ക് വിധേയമാക്കിയതെന്ന് പിതാവ് പബ്ലിക് പ്രോസിക്യൂഷന് നല്‍കിയ അപേക്ഷയില്‍ പറയുന്നു. എന്നാല്‍ കുഞ്ഞിന്റെ കാലില്‍ പൊള്ളലേറ്റത് പോലുള്ള അടയാളം കണ്ട് പിതാവ് ആശുപത്രി അധികൃതരോട് കാര്യം അന്വേഷിച്ചു. ട്രിപ്പ് ഇടുന്നതിന് കുത്തിവെയ്ക്കുന്ന ഐ.വി കാനുല ശരിയായ സ്ഥലത്ത് അല്ല ഇട്ടതെന്നും അതുകൊണ്ടുതന്നെ അതിലൂടെ നല്‍കിയ മരുന്നുകള്‍ രക്തധമനിക്ക് പുറത്തേക്ക് പോയി പൊള്ളലുകള്‍ സംഭവിച്ചുവെന്നുമായിരുന്നു വിശദീകരണം. സംഭവത്തില്‍ അന്വേഷണം നടത്തിയ പബ്ലിക് പ്രോസിക്യൂഷന്‍, ഇക്കാര്യത്തില്‍ വിശദമായ പരിശോധന നടത്താന്‍ നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റിയോടെ നിര്‍ദേശിച്ചു.

കുഞ്ഞിന് ട്രിപ്പ് നല്‍കാനുള്ള ഐ.വി കാനുല ഇടേണ്ടിയിരുന്ന അനസ്‍തേഷ്യോളജിസ്റ്റിന് വീഴ്ച പറ്റിയതായി കമ്മിറ്റി അംഗങ്ങള്‍ കണ്ടെത്തി. ശസ്‍ത്രക്രിയ നടക്കുന്ന സമയത്ത് ഇക്കാര്യം ശ്രദ്ധിക്കാനോ കുഞ്ഞിന് ആവശ്യമായ പരിചരണം നല്‍കാനോ ഡോക്ടര്‍ തയ്യാറായില്ലെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ സംഭവത്തില്‍ ഡോക്ടര്‍ കുറ്റക്കാരനല്ലെന്ന് ഹെ ക്രിമിനല്‍ കോടതി വിധി പ്രസ്‍താവിക്കുകയായിരുന്നു. ഇതിനെതിരെ പബ്ലിക് പ്രോസിക്യൂഷന്‍ നല്‍കിയ അപ്പീലിലാണ് ഡോക്ടര്‍ക്ക് മൂന്ന് മാസം ജയില്‍ ശിക്ഷ വിധിച്ചുകൊണ്ട് സുപ്രീം അപ്പീല്‍ കോടതി വിധി പ്രസ്താവിച്ചത്.

Back to top button
error: