CrimeNEWS

ജയില്‍ സംഘട്ടനത്തില്‍ കൊല്ലപ്പെട്ടവരുടെ ദൃശ്യം പകര്‍ത്തി ഗുണ്ടകളുടെ ആഘോഷം; ജയില്‍ സൂപ്രണ്ടടക്കം ഏഴ് പേര്‍ക്ക് സസ്‌പെന്‍ഷന്‍

ചണ്ഡീഗഡ്: പഞ്ചാബിലെ ജയിലില്‍ സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട രണ്ട് തടവുകാരുടെ മൃതദേഹങ്ങളുടെ ദൃശ്യങ്ങള്‍ സഹിതം ചിത്രീകരിച്ച് എതിര്‍ വിഭാഗം ആഘോഷിക്കുന്ന വീഡിയോ പുറത്ത്. ഗായകന്‍ സിദ്ദു മൂസാവാലയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മന്‍മോഹന്‍ സിങ് മോഹന, മന്ദീപ് സിങ് തൂഫാന്‍ എന്നിവരാണ് ജയിലിനുള്ളിലുണ്ടായ സംഘട്ടനത്തില്‍ കൊല്ലപ്പെട്ടത്. ജയില്‍ വളപ്പിനുള്ളില്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന ഇവരുടെ മൃതദേഹങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ച് എതിര്‍ ടീം ആഘോഷിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. ഫെബ്രുവരി 26ന് ജയിലിലുണ്ടായ സംഘര്‍ഷത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത്.

കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘത്തില്‍പ്പെട്ട സച്ചിന്‍ ഭിവാനിയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഇവരുടെ ശത്രുവിഭാഗമായ ഭഗവാന്‍പൂരിയയുടെ ആളുകളാണ് ജയിലിനുള്ളിലെ സംഘട്ടനത്തില്‍ കൊല്ലപ്പെട്ടത്. ഇവര്‍ മൃതദേഹങ്ങളുടെ വീഡിയോ ചിത്രീകരിക്കുമ്പോള്‍ ജയില്‍ ഉദ്യോഗസ്ഥര്‍
സമീപം നില്‍ക്കുന്നതും വ്യക്തമാണ്. ജയിലിനുള്ളിലെ സംഘര്‍ഷത്തില്‍ രണ്ടു തടവുകാര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ, ഇവരുടെ മൃതദേഹങ്ങള്‍ സഹിതം ചിത്രീകരിച്ച് എതിര്‍ വിഭാഗം ആഘോഷിക്കുന്ന വീഡിയോ പുറത്തായത് ജയില്‍ വകുപ്പിന് നാണക്കേടായി. ഇതിനു പിന്നാലെ ജയില്‍ സൂപ്രണ്ടടക്കം ഏഴ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.

https://twitter.com/AnilMatt00/status/1632297918148546562?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1632297918148546562%7Ctwgr%5E41c208c4b841a8633799f09a6e94bde042db0443%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramaonline.com%2Fnews%2Flatest-news%2F2023%2F03%2F05%2Fgang-celebrates-and-shoots-videos-after-eliminating-two-gangsters-in-punjab-jail.html

ദൃശ്യം ചിത്രീകരിച്ച സച്ചിന്‍ ഭിവാനിയും കൂട്ടാളിയും, ഇരുവരെയും കൊലപ്പെടുത്തിയത് തങ്ങളാണെന്ന് ഒരു വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. സച്ചിന്‍ ഭിവാനിയും ബിഷ്‌ണോയ് സംഘത്തിലെ മറ്റു ചില ഗുണ്ടകളും ഒരുമിച്ചുള്ളതാണ് പുറത്തായ മറ്റൊരു വീഡിയോ. എതിര്‍ സംഘത്തിലെ രണ്ടു പേരുടെയും മരണം ആഘോഷിക്കുന്ന ഇവര്‍, മൂസാവാലയെ കൊലപ്പെടുത്തിയത് തങ്ങളാണെന്നും അവകാശപ്പെടുന്നുണ്ട്.

ശുഭ്ദീപ് സിങ് സിദ്ദു എന്ന സിദ്ദു മൂസാവാല മേയ് 29ന് പഞ്ചാബിലെ മന്‍സയിലാണു വെടിയേറ്റു മരിച്ചത്. കാനഡ ആസ്ഥാനമായുള്ള ഗുണ്ടാതലവന്‍ ഗോള്‍ഡി ബ്രാര്‍ ഫെയ്സ്ബുക് പോസ്റ്റിലൂടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. തിഹാര്‍ ജയിലില്‍ കഴിഞ്ഞിരുന്ന ലോറന്‍സ് ബിഷ്ണോയി വഴിയാണു കൊലപാതകം ആസൂത്രണം ചെയ്തത്. കഴിഞ്ഞ വര്‍ഷം അകാലി നേതാവ് വിക്കി മിദ്ദുഖേരയെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമായാണ് സിദ്ദുവിന്റെ കൊലപാതകമെന്നും വ്യക്തമാക്കി.

 

 

Back to top button
error: