CrimeNEWS

ഹാഥ്റാസ് പെണ്‍കുട്ടി കൊല്ലപ്പെട്ട കേസ്; കൂട്ട ബലാത്സംഗത്തിന് തെളിവില്ലെന്ന് പ്രത്യേക കോടതി

ന്യൂഡല്‍ഹി: ഹാഥ്റാസ് കൂട്ടബലാത്സംഗ- കൊലപാതക കേസില്‍ തെളിവില്ലെന്ന് പ്രത്യേക കോടതി. ഉത്തര്‍പ്രദേശിലെ എസ്.ടി- എസ്.സി. കോടതിയാണ് വിധി പുറപ്പെടുവിച്ചത്. കേസില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി എന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണമായും പരാജയപ്പെട്ടതായി കോടതി കണ്ടെത്തി.

പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി എന്നതിന് മെഡിക്കല്‍ രേഖകളില്ലെന്നും പെണ്‍കുട്ടിയുടെ പ്രാഥമിക മൊഴിയില്‍ ഇക്കാര്യം വെളിപ്പെടുത്തിയിട്ടില്ലെന്നുമാണ് സ്പെഷ്യല്‍ ജഡ്ജ് ത്രിലോക് പാല്‍ സിങ്ങിന്റെ വിലയിരുത്തല്‍. സംഭവത്തില്‍ പ്രതികളില്‍ മൂന്ന് പേരെ വെറുതെ വിട്ടുകൊണ്ടുള്ള 167 പേജ് അടങ്ങുന്ന വിധിന്യായത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

സംഭവത്തിന് ശേഷം എട്ട് ദിവസം പെണ്‍കുട്ടിക്ക് സംസാരിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍, ഈ സമയങ്ങളില്‍ ഒന്നും തന്നെ പ്രതിക്ക് തന്നെ കൊല്ലാന്‍ ഉദ്ദേശം ഉണ്ടായിരുന്നെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടില്ല. അതുപോലെതന്നെ, സംഭവം കഴിഞ്ഞ് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടി വനിതാ കോണ്‍സ്റ്റബിളിന് മൊഴി നല്‍കിയപ്പോള്‍ കൂട്ടബലാത്സംഗത്തെ കുറിച്ച് യാതൊന്നും തന്നെ മൊഴി നല്‍കിയിട്ടില്ലെന്നും വിധിന്യായത്തില്‍ പറയുന്നു.

പ്രതി സന്ദീപിന്റെ പേര് മാത്രമായിരുന്നു പെണ്‍കുട്ടി പരാമര്‍ശിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല, ബലാത്സംഗത്തിനിരയായി എന്നതിന് മതിയായ മെഡിക്കല്‍ രേഖകള്‍ ഇല്ലെന്നും കോടതി പറഞ്ഞു. ഹാഥ്റസ് കൂട്ടബലാത്സംഗ- കൊലപാതക കേസില്‍ മുഖ്യപ്രതി മാത്രം കുറ്റക്കാരനാണെന്ന് വ്യക്തമാക്കി കേസിലെ മൂന്ന് പ്രതികളെ കോടതി കഴിഞ്ഞദിവസം വെറുതെ വിട്ടിരുന്നു. കേസില്‍ മുഖ്യപ്രതിയായ സന്ദീപ് ഠാക്കൂറിനെ മാത്രമാണ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കുറ്റകരമായ നരഹത്യക്കുറ്റം മാത്രമാണ് ഇയാള്‍ക്കെതിരെ കോടതിയില്‍ തെളിയിക്കാനായത്. കേസിലെ മറ്റുപ്രതികളായ രവി, ലവ്കുഷ, രാമു എന്നിവര്‍ കുറ്റവിമുക്തരായി. രാമു സന്ദീപിന്റെ ബന്ധുവും മറ്റുള്ളവര്‍ സന്ദീപിന്റെ സുഹൃത്തുക്കളുമാണ്.

Back to top button
error: