KeralaNEWS

”പല തവണ മുഖ്യമന്ത്രിയുമായി ഒറ്റയ്ക്കിരുന്ന് സംസാരിച്ചിട്ടുണ്ട്, തീയതി പറയാം, അന്നത്തെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ അദ്ദേഹം തയാറാകുമോ?”

തിരുവനന്തപുരം: വ്യക്തിപരമായി അറിയില്ലെന്നും തന്നോട് സംസാരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിലടക്കം പറഞ്ഞത് പച്ചക്കള്ളമാണെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. മുഖ്യമന്ത്രിയുടെ കുടുംബത്തിനായി ഒരുപാട് ബിസിനസ് ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നും സ്വപ്ന മാദ്ധ്യമങ്ങളോട് പറഞ്ഞു.

”വ്യക്തിപരമായി പല പ്രാവശ്യം ഔദ്യോഗിക വസതിയില്‍ പോവുകയും മുഖ്യമന്ത്രിയുമായി ഒറ്റയ്ക്കിരുന്ന് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. കോണ്‍സല്‍ ജനറലുമായി ചെന്നും മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടുണ്ട്. എന്റെ ജോലിക്കാര്യം സംസാരിക്കാനും പോയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെയും മകളുടെയും ബിസിനസ് ഇടപാടുകള്‍ക്കായി ശിവശങ്കറിനൊപ്പവും അല്ലാതെയും ഗള്‍ഫിലേക്കടക്കം ഒത്തിരി യാത്രകള്‍ ചെയ്തിട്ടുണ്ട് . ആ കുടുംബത്തിനായി ഒരുപാട് ബിസിനസ് ഇടപാടുകളും ഇടപെടലുകളും നടത്തിയിട്ടുണ്ട്.” സ്വപ്‌ന പറഞ്ഞു.

”മുഖ്യമന്ത്രിയും ഭാര്യയും മകളും മകനുമെല്ലാം ആവശ്യപ്പെട്ടതനുസരിച്ചാണ് അവയെല്ലാം. എന്നിട്ടും എന്നെ അറിഞ്ഞു കൂടെന്നും സംസാരിച്ചിട്ടില്ലെന്നും പറയുന്ന മുഖ്യമന്ത്രിയെ അതു തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു. ഞാന്‍ ക്ലിഫ് ഹൗസില്‍ പോയ തീയതികളും വാഹന നമ്പറും പറഞ്ഞാല്‍ ആ ദിവസത്തെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ അദ്ദേഹം തയാറാകുമോ ?”

”സ്‌പേസ് പാര്‍ക്കില്‍ ജോലി കിട്ടും മുമ്പ് നോര്‍ക്കയിലെ ജോലിയ്ക്കായി മുഖ്യമന്ത്രിയോട് തന്നെയാണ് സംസാരിച്ചത്. അദ്ദേഹത്തെ കണ്ട കാര്യം സി എം രവീന്ദ്രനെയും അറിയിച്ചിരുന്നു. നോര്‍ക്ക സിഇഒയോടടക്കം എം ശിവശങ്കര്‍ ഇത് സംസാരിച്ച് ധാരണയിലെത്തിയിരുന്നു. ശിവശങ്കര്‍ തന്റെ ജോലിക്കാര്യത്തില്‍ ഇടപെട്ടിട്ടുള്ളത് മുഖ്യമന്ത്രിയുടെ പൂര്‍ണ അനുമതിയോടെയാണ്.”- സ്വപ്‌ന വ്യക്തമാക്കി.

Back to top button
error: