![](https://newsthen.com/wp-content/uploads/2020/09/tower.jpg)
പലതരത്തിലുള്ള മോഷണങ്ങളെ കുറിച്ച് കേട്ടിട്ടുണ്ടാവും. എന്നാൽ, ഒരു മൊബൈൽ ടവർ തന്നെ അടപടലം മോഷ്ടിക്കാൻ ശ്രമിച്ചാൽ എന്തായിരിക്കും അവസ്ഥ. അത്തരത്തിലൊരു മോഷണത്തിന് ശ്രമിച്ച ആറംഗസംഘം ഇപ്പോൾ ജാർഖണ്ഡിൽ പിടിയിലായിരിക്കുകയാണ്. മുമ്പ് സമാനമായ രീതിയിൽ ബിഹാറിൽ ഒരു പാലം മുഴുവൻ മോഷ്ടിക്കാൻ ശ്രമിച്ച അക്രമി സംഘത്തെ പൊലീസ് പിടികൂടിയിരുന്നു. ഇപ്പോഴിതാ ആ സംഭവത്തെ അനുസ്മരിപ്പിക്കും വിധം മറ്റൊന്നുകൂടി. ജാർഖണ്ഡിലെ ഗോഡ്ഡ ജില്ലയിലെ സിദ്ബാക്ക് ഗ്രാമത്തിൽ സ്ഥാപിച്ചിട്ടുള്ള ബിഎസ്എൻഎൽ ടവർ ആണ് അക്രമി സംഘം മോഷ്ടിക്കാൻ ശ്രമിച്ചത്. ബിഎസ്എൻഎൽ ഉദ്യോഗസ്ഥരും പൊലീസും വിവരം അറിഞ്ഞെത്തുമ്പോൾ കള്ളന്മാർ ടവർ മുഴുവൻ അഴിച്ചെടുത്ത് ലോറിയിൽ കയറ്റി കൊണ്ടുപോകാൻ തുടങ്ങുകയായിരുന്നു.
2019 -ലാണ് ദേവദന്ദ് പൊലീസ് സ്റ്റേഷൻ പരിധിയിലെ സിദ്ബാക്ക് ഗ്രാമത്തിൽ ബിഎസ്എൻഎല്ലിന്റെ ഈ ടവർ സ്ഥാപിച്ചത്. എന്നാൽ, ഏതാനും ദിവസം മുമ്പ് ചിലർ എത്തി ഈ ടവർ പൊളിച്ചു നീക്കാൻ തുടങ്ങി. ഇത് ശ്രദ്ധയിൽപ്പെട്ട ഗ്രാമവാസികൾ കാര്യം തിരക്കിയപ്പോൾ ബിഎസ്എൻഎൽ കമ്പനി നിർദ്ദേശിച്ചതിനെത്തുടർന്നാണ് തങ്ങൾ ടവർ പൊളിച്ചു നീക്കുന്നത് എന്നായിരുന്നു സംഘത്തിൽ ഉള്ളവരുടെ മറുപടി. എന്നാൽ, ഇത് വിശ്വാസം വരാത്തതിനെ തുടർന്ന് ഗ്രാമവാസികൾ ഇതുമായി ബന്ധപ്പെട്ട രേഖകൾ കാണിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, അവരുടെ കൈവശം രേഖകൾ ഒന്നും ഉണ്ടായിരുന്നില്ല. തൊട്ടടുത്ത ദിവസം തന്നെ വ്യാജമായി നിർമ്മിച്ച ചില രേഖകളുമായി ഇവർ വരികയും ടവർ പൊളിക്കൽ തുടരുകയും ചെയ്തു.
![Signature-ad](https://newsthen.com/wp-content/uploads/2024/06/signature.jpg)
എന്നാൽ, ഇവരുടെ പെരുമാറ്റത്തിൽ മൊത്തത്തിൽ സംശയം തോന്നിയ ഗ്രാമവാസികൾ വിവരം പൊലീസിനെയും ബിഎസ്എൻഎൽ അധികൃതരെയും അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥരും ബിഎസ്എൻഎൽ ജീവനക്കാരും സ്ഥലത്തെത്തിയപ്പോഴേക്കും ഇവർ ടവർ പൂർണ്ണമായും പൊളിച്ചു നീക്കി വാഹനത്തിൽ കയറ്റിയിരുന്നു. പൊലീസിനെ കണ്ടതോടെ ഇവർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമം നടത്തി. എന്നാൽ, പൊലീസ് മോഷണം സംഘത്തിലെ എല്ലാവരെയും പിടികൂടി.
ബിഎസ്എൻഎൽ ദിയോഘർ ഡിവിഷനിലെ എഞ്ചിനീയർ മനോജ് കുമാർ സിങ്ങിന്റെ രേഖാമൂലമുള്ള അപേക്ഷയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും മോഷ്ടാക്കളെ ജയിലിലേക്ക് മാറ്റുകയും ചെയ്തു. അറസ്റ്റിലായവരിൽ 5 പേർ ബിഹാറിൽ നിന്നുള്ളവരും ഒരാൾ ഉത്തർപ്രദേശിൽ നിന്നുള്ളയാളുമാണ്. ബിഹാറിലെ പട്‌നയിൽ നിന്നുള്ള ലോചൻ കുമാർ (29), മുകേഷ് ഷാ (32), സൂരജ് കുമാർ (20), രാംബാബു (21), ഗൗതം കുമാർ (26), ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ നിന്നുള്ള വിജയ് കിഷോർ (49) എന്നിവരാണ് മോഷണസംഘത്തിൽ ഉണ്ടായിരുന്നത്.