KeralaNEWS

‘സത്യം സ്വർണപ്പാത്രത്താൽ മൂടിവെച്ചാലും പുറത്തുവരും’; ശിവശങ്കറിന്റെ അറസ്റ്റിൽ രമേശ് ചെന്നിത്തല

ന്യൂഡൽഹി: സത്യം സ്വർണപ്പാത്രം കൊണ്ട് മൂടിവെച്ചാലും പുറത്തുവരും എന്നതിന്റെ തെളിവാണ് ലൈഫ് മിഷൻ ഭവന പദ്ധതി കോഴക്കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് ഈ തട്ടിപ്പുകൾ നടന്നതെന്ന് അ‌ന്നു തൊട്ടേ തങ്ങൾ പറഞ്ഞത് സത്യമായില്ലേയെന്നും ചെന്നിത്തല പറഞ്ഞു. അന്വേഷണം നീതിയുക്തമായാൽ കേസിൽ വമ്പൻ സ്രാവുകൾ കുടുങ്ങുമെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

ബി.ജെ.പിയും സി.പി.ഐ.എമ്മും തമ്മിൽ കൂട്ടുകെട്ടുണ്ടെന്നും അതാണ് അന്വേഷണം വൈകിയെതെന്നും വിഷയത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. ‘ഞാൻ പ്രതിപക്ഷ നേതാവായപ്പോൾ പറഞ്ഞ ഓരോ കാര്യവും സത്യമാണെന്ന് തെളിയുകയാണ്. സ്വർണക്കള്ളക്കടത്ത്, ലൈഫ് മിഷൻ കോഴ എന്നിവയെല്ലാം അന്ന് ഞാൻ ഉന്നയിച്ചപ്പോൾ തെറ്റാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും പറഞ്ഞവർ ഇപ്പോൾ മറുപടി പറയണം.’- ചെന്നിത്തല പറഞ്ഞു. ലൈഫ് മിഷൻ കേസിൽ ശിവശങ്കർ അറസ്റ്റ് ചെയ്യപ്പെട്ടതോടെ സത്യം പുറത്തുവന്നിരിക്കുകയാണ്. ലൈഫ് മിഷന്റെ ചെയർമാൻ മുഖ്യമന്ത്രിയാണ്. ഇത് വിരൽ ചൂണ്ടുന്നത് മുഖ്യമന്ത്രിയിലേക്കാണ്. മുഖ്യമന്ത്രി വിഷയത്തിൽ പ്രതികരിക്കണം. അന്ന് പ്രതിപക്ഷം വിഷയം ഉന്നയിച്ചപ്പോൾ ലൈഫ് മിഷനെ ഇല്ലാതാക്കാനുള്ള ശ്രമം എന്ന നിലയിലാണ് പ്രചരണം നടത്തിയത്. കേന്ദ്ര ഏജൻസികൾ സത്യസന്ധമായി അന്വേഷിച്ചാൽ വസ്തുതകൾ പുറത്തുവരും എന്നതിന്റെ ഉദാഹരണമാണ് ഈ കേസ്. സി.പി.ഐ.എമ്മും ബി.ജെ.പിയും തമ്മിൽ കൂട്ടുകെട്ടുണ്ട്. അതുകൊണ്ടാണ് സ്വർണക്കടത്ത് കേസും ലൈഫ് മിഷൻ കേസിലുമൊക്കെ അന്വേഷണം ഇഴഞ്ഞുനീങ്ങിയത്,’- രമേശ് ചെന്നിത്തല പറഞ്ഞു.
അ‌തേസമയം, ശിവശങ്കറിനെ അറസ്റ്റ് ചെയ്തത് സ്വാഗതം ചെയ്യുന്നുവെന്ന് മുൻ കോൺഗ്രസ് എം.എൽ.എയും കേസിലെ പരാതിക്കാരനുമായ അനിൽ അക്കരെയും പറഞ്ഞു. വ്യക്തിപരമായും ഈ കേസിലുണ്ടായ നടപടി തനിക്ക് ആശ്വാസകരമാണെന്നും അനിൽ അക്കരെ പ്രതികരിച്ചു. ‘കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലുമൊക്കെ ഇത് വ്യാജ ആരോപണമാണെന്ന് പറഞ്ഞ്, വീടുമുടക്കി എന്ന പേര് പറഞ്ഞുകൊണ്ടാണ് സി.പി.ഐ.എം എന്നേയും എന്റെ പാർട്ടിയേയും നേരിട്ടത്. അത് തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചു. അതിനൊക്കെ ശേഷം കേസിലെ ഒരു പ്രതിയെ അറസ്റ്റ് ചെയ്തത് സന്തോഷമുള്ള കാര്യമാണ്,’ അനിൽ അക്കരെ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 11.45നാണ് എം. ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തത്. തുടർച്ചയായി മൂന്ന് ദിവസം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്.

 

Back to top button
error: