CrimeNEWS

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; ഉണ്ണി മുകുന്ദന് നിര്‍ണായകം, ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുവതി നടന്‍ ഉണ്ണി മുകുന്ദനെതിരെ നല്‍കിയ കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എന്നാല്‍, കേസ് റദ്ദാക്കണമെന്നാണ് ഉണ്ണി മുകുന്ദന്റെ ആവശ്യം. കേസില്‍ തുടര്‍ നടപടികള്‍ രണ്ട് വര്‍ഷമായി ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയായിരുന്നു.

വിവാദ അഭിഭാഷകന്‍ അഡ്വ. സൈബി ജോസ് കിടങ്ങൂരാണ് കേസില്‍ പ്രതിഭാഗത്തിനായി ഹാജരാകുന്നത്. എറണാകുളത്തെ ഫ്‌ളാറ്റില്‍ സിനിമയുടെ തിരക്കഥ ചര്‍ച്ച ചെയ്യാനെത്തിയ യുവതിയെ നടന്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയെന്നുമാണ് കേസ്.

മജിസ്ട്രേറ്റ് കോടതിയാണ് ഉണ്ണി മുകുന്ദനെതിരേ കേസെടുത്തത്. കേസില്‍നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടന്‍ സമര്‍പ്പിച്ച ഹര്‍ജി നേരത്തെ മജിസ്ട്രേറ്റ് കോടതിയും സെഷന്‍സ് കോടതിയും തള്ളിയിരുന്നു.

അതേസമയം, ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കാനെന്ന പേരില്‍ കേസിലെ കക്ഷികളില്‍നിന്ന് വന്‍തുക കൈക്കൂലി വാങ്ങിയെന്ന കേസില്‍പ്പെട്ട അഡ്വ. സൈബി ജോസ് കിടങ്ങൂര്‍ ഹൈകോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞു. അസോസിയേഷന്‍ സെക്രട്ടറിക്ക് കൈമാറിയ അഡ്വ. സൈബി ജോസിന്റെ രാജിക്കത്ത് നിര്‍വാഹകസമിതിയോഗം അംഗീകരിച്ചു. ജനുവരി ഒന്നിനാണ് സൈബി പ്രസിഡന്റായി ചുമതലയേറ്റത്.

ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കാനെന്ന പേരില്‍ കേസിലെ കക്ഷികളില്‍നിന്ന് വന്‍തുക കൈക്കൂലി വാങ്ങിയെന്ന കേസില്‍ അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിരുന്നു.

Back to top button
error: