CrimeNEWS

മരിച്ചു കിടന്നിരുന്ന നയനയുടെ ഫോണിലേക്ക് വന്ന കോള്‍ ‘കട്ട്’ ചെയ്തതാര് ? ദുരൂഹത, അന്വേഷണം

തിരുവനന്തപുരം: യുവസംവിധായിക നയനസൂര്യന്‍ മരിച്ചു കിടക്കുമ്പോള്‍, അവരുടെ ഫോണിലേക്ക് വന്ന കോള്‍ ആരോ കട്ട് ചെയ്തതായി കണ്ടെത്തല്‍. നയനയുടെ ഫോണിലേക്ക് രാത്രി 9.40ന് എത്തിയ കോളാണ് റിജക്ട് ചെയ്തത്. ഇതോടെ മരണം നടന്ന വീട്ടില്‍ മറ്റാരുടെയോ സാന്നിധ്യം ഉണ്ടായിരുന്നതായി പൊലീസിന് സംശയം വര്‍ധിച്ചു.

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം വൈകിട്ട് അഞ്ചിന് മുമ്പ് നയന മരിച്ചതായാണ് സൂചന. നയന മരിച്ച 23 ന് എത്തിയ മറ്റു കോളുകളെല്ലാം മിസ്ഡ് കോളുകളായിരുന്നു. പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ മിസ്ഡ് കോളും ഇതില്‍പ്പെടുന്നു. 22 ന് അമ്മ ഷീലയുമായാണ് നയന അവസാനമായി ഫോണില്‍ സംസാരിച്ചത്.

ഇതിനുശേഷം ഫോണിലേക്ക് വന്ന മറ്റൊരു വിളിയും എടുത്തിരുന്നില്ലെന്നാണ് മൊബൈല്‍ പരിശോധനയില്‍ വ്യക്തമായത്. ഒരു ഫോണ്‍ കോള്‍ മാത്രം റിജക്ട് ചെയ്യപ്പെട്ടതായി കണ്ടതാണ് സംശയത്തിനിടയാക്കിയത്. ബോധപൂര്‍വം കൈ കൊണ്ട് കട്ടു ചെയ്താല്‍ മാത്രമേ കോള്‍ റിജക്ട് കാണിക്കുകയുള്ളൂവെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

2019 ഫെബ്രുവരി 23 ന് രാത്രി നയനയെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് സുഹൃത്തുക്കളുടെ മൊഴി. മരണം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് സുഹൃത്തുക്കള്‍ മൃതദേഹം കണ്ടതെന്നാണ് നിഗമനം. 18 മണിക്കൂറിലേറെ കഴിഞ്ഞാണ് മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയത്. യുവസംവിധായികയുടെ മരണത്തില്‍ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.

Back to top button
error: