CrimeNEWS

എക്സൈസിനു നേരേ നായയെ അഴിച്ചുവിട്ടു; ലഹരിയില്‍ ആറാടിയ മയക്കുമരുന്നു വില്‍പ്പനക്കാരനെ തന്ത്രപൂര്‍വം പിടികൂടി

കൊച്ചി: നായയെ അഴിച്ചുവിട്ട് എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ച ലഹരി ഇടപാട് സംഘത്തിലെ പ്രധാനിയെ തന്ത്രപൂര്‍വം പിടികൂടി. തുതിയൂര്‍ കേന്ദ്രീകരിച്ച് ലഹരിവില്‍പ്പന നടത്തിവന്ന കാക്കനാട് നിലംപതിഞ്ഞിമുകള്‍ സ്വദേശി ലിയോണ്‍ റെജി (23) ആണ് എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍നിന്ന് അഞ്ച് ഗ്രാം എം.ഡി.എം.എയും മൂന്നു ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പരിശീലനം നല്‍കിയ സൈബീരിയന്‍ ഹസ്‌കി ഇനത്തിലുള്ള നായയെ ഉപയോഗിച്ചാണ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചത്.

ഇയാളില്‍നിന്ന് മയക്കുമരുന്ന് വാങ്ങി പിടിയിലായ യുവാവില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സിറ്റി മെട്രോ ഷാഡോയും ഇന്റലിജന്‍സ് വിഭാഗവും സ്ഥലത്ത് എത്തിയെങ്കിലും നായയെ മുറിയില്‍ അഴിച്ചുവിട്ടിരിക്കുന്നതിനാല്‍ അകത്ത് പ്രവേശിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ റൂമില്‍ പ്രവേശിച്ച എക്‌സൈസ് സംഘം നായയെ മറ്റൊരു മുറിയിലേക്ക് മാറ്റിയ ശേഷം ഇയാളെ കീഴ്പ്പെടുത്തി. മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതിനാല്‍ പിടിയിലായ ശേഷവും ലിയോണ്‍ അക്രമസ്വഭാവം തുടര്‍ന്നു.

Signature-ad

നാലു ദിവസം മുന്‍പാണ് തുതിയൂര്‍ സെയ്ന്റ് ജോര്‍ജ് കപ്പേള റോഡിലെ വീട്ടില്‍ പ്രതി വാടകയ്ക്ക് താമസം തുടങ്ങിയത്. ഇടപാടുകാര്‍ ഓണ്‍ലൈന്‍ മുഖേന പണം നല്‍കിയാല്‍ ഇയാള്‍ ലൊക്കേഷന്‍ അയച്ച് നല്‍കുകയും വീട്ടില്‍വെച്ചു തന്നെ ഇടപാട് നടത്തുകയുമായിരുന്നു. ഇയാള്‍ക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നവരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും എക്‌സൈസ് അധികൃതര്‍ അറിയിച്ചു.

 

Back to top button
error: