KeralaNEWS

ജ്യോതിഷ പ്രവചനം സത്യമായി; ജലാശയത്തില്‍ തള്ളിയ പ്രാചീന വിഗ്രഹം മൂന്നു മാസത്തിനുള്ളില്‍ കണ്ടെത്തി

കോട്ടയം: ദേവപ്രശ്ന പ്രവചനം ഫലിച്ചു; വെള്ളിലാപ്പിള്ളി പുത്തന്‍കാവ് ഭഗവതിക്ഷേത്രത്തിലെ ആയിരത്താണ്ടുകള്‍ പഴക്കമുള്ള ഭഗവതിയുടെ വിഗ്രഹം ക്ഷേത്രത്തിലെ മണിക്കിണറില്‍ നിന്ന് കണ്ടെടുത്തു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള പാലാ രാമപുരം, വെള്ളിലാപ്പിള്ളി പുത്തന്‍കാവ് ഭഗവതിക്ഷേത്രം നൂറ്റാണ്ടുകളായി നശിച്ച് കിടക്കുകയായിരുന്നു. കഴിഞ്ഞ നവംബര്‍ 13ന് ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തില്‍ ഇവിടെ മൂന്ന് ദിവസം നീണ്ടുനിന്ന അഷ്ടമംഗല ദേവപ്രശ്നം നടത്തി.

പ്രമുഖ ജ്യോതിഷ പണ്ഡിതന്‍ കോഴിക്കോട് വിജയരാഘവ പണിക്കരായിരുന്നു പ്രധാന ജ്യോതിഷന്‍. രാശിപ്രകാരം ക്ഷേത്രത്തിന് 3000 വര്‍ഷത്തിനുമേല്‍ പഴക്കമുണ്ടെന്നും ദേവപ്രശ്നവിധിയില്‍ തെളിഞ്ഞു. രാജാവിന്റെ കാലശേഷം ക്ഷേത്രം നാശോന്‍മുഖമാകുകയും ആരോ അന്നത്തെ വിഗ്രഹമെടുത്ത് ക്ഷേത്രത്തിന് ചുറ്റുവട്ടത്തുള്ള ജലാശയത്തില്‍ തള്ളിയെന്നുമായിരുന്നു പ്രശ്നചിന്തയില്‍ തെളിഞ്ഞത്.

മൂന്ന് മാസത്തിനുള്ളില്‍ ഈ വിഗ്രഹം കണ്ടെടുക്കാനാകുമെന്നും ദൈവജ്ഞന്‍ പറഞ്ഞു. പിന്നീട് ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് രാമപുരം പി.എസ്. ഷാജികുമാര്‍, സെക്രട്ടറി ബിജു പറോട്ടിയേല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഭക്തര്‍ ക്ഷേത്രവളപ്പില്‍ പരിശോധിച്ചപ്പോഴാണ് ശോച്യാവസ്ഥയിലുള്ള മണിക്കിണര്‍ കണ്ടെത്തിയത്.

ഏഴാച്ചേരി സ്വദേശിയായ തൊഴിലാളി സുബ്രഹ്‌മണ്യനും സുഹൃത്തുക്കളും കിണര്‍ വറ്റിച്ചതോടെ ചേറില്‍ പുതഞ്ഞുകിടന്ന വിഗ്രഹം കണ്ടെത്തി. കരിങ്കല്‍ പീഠത്തില്‍ ഉറപ്പിച്ചിരുന്ന വിഗ്രഹം പക്ഷേ മൂന്ന് കഷണമായി മുറിഞ്ഞ് പോയിരുന്നു. വിഗ്രഹം തിരികെ കിട്ടിയതറിഞ്ഞ് നിരവധി ഭക്തരുമെത്തി.

വെള്ളിലാപ്പിള്ളി പിഷാരുകോവില്‍ ശ്രീകാര്‍ത്യായനി ദേവീക്ഷേത്രം മേല്‍ശാന്തി ഉഴവൂര്‍ മാടമന ഇല്ലം സുരേഷ് നമ്പൂതിരി സ്ഥലത്തെത്തി നിലവിളക്ക് തെളിച്ച് നാമമന്ത്ര ജപങ്ങളാരംഭിക്കുകയും ചെയ്തു. ദേവസ്വം ബോര്‍ഡ് അധികാരികള്‍, തന്ത്രി ഇരിങ്ങാലക്കുട പയ്യപ്പള്ളില്‍ മാധവന്‍ നമ്പൂതിരി എന്നിവരുമായി ആലോചിച്ച് ക്ഷേത്രനിര്‍മ്മാണത്തിന്റെ നടപടികള്‍ ആരംഭിക്കുമെന്ന് ക്ഷേത്രോപദേശക സമിതി ഭാരവാഹികള്‍ അറിയിച്ചു.

Back to top button
error: