രൂപ ഗുരുതരമായ മൂല്യ തകര്‍ച്ചയിലേക്കോ? പിടിച്ചു നിര്‍ത്താനുള്ള ആര്‍ബിഐ നീക്കം നിക്ഷേപകരെ അകറ്റുമെന്ന് മുന്നറിയിപ്പ്; ബോണ്ട് നിക്ഷേപങ്ങള്‍ വെട്ടിക്കുറച്ചു; ബാങ്കുകള്‍ക്കും വന്‍ നഷ്ടമുണ്ടാകും; പരിഹാരം കാണാന്‍ പുറത്തുനിന്നുള്ള വിദഗ്ധരെ സമീപിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ രൂപയുടെ മൂല്യം നിലനിര്‍ത്താന്‍ ഒരു പതിറ്റാണ്ടിനിടെ ആദ്യമായി ഇന്ത്യ നടത്തിയ നീക്കങ്ങള്‍ ആഗോള നിക്ഷേപകരെ അകറ്റിയേക്കുമെന്നു റിപ്പോര്‍ട്ട്.
ഇറാന്‍ യുദ്ധത്തിനിടയില്‍ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലെത്തിയതോടെ, ഓണ്‍ഷോര്‍ (onshore), ഓഫ്ഷോര്‍ (offshore) വിപണികളിലുടനീളം രൂപയുടെ മൂല്യം ഇടിയുമെന്ന് പ്രതീക്ഷിച്ചകൊണ്ടുള്ള നിക്ഷേപങ്ങള്‍ (bearish bets) റദ്ദാക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രാദേശിക ബാങ്കുകള്‍ക്കു നിര്‍ദേശം നല്‍കി. പെട്ടെന്നുണ്ടായ ഈ നീക്കത്തിന് വ്യക്തമായ വിശദീകരണം ലഭിക്കാത്തത് ബാങ്കുകളെയും നിക്ഷേപകരെയും ആശങ്കയിലാക്കി. ആര്‍.ബി.ഐയുടെ ഉദ്ദേശ്യത്തെക്കുറിച്ചും റിസ്‌ക് കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ചും നിക്ഷേപക സ്ഥാപനങ്ങള്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു തുടങ്ങിയെന്ന് പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ബാങ്കര്‍മാര്‍ പറഞ്ഞു.
നിയന്ത്രണങ്ങള്‍ വന്നതുമുതല്‍, വ്യാഴാഴ്ചയോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 2 ശതമാനത്തിലധികം ഉയര്‍ന്ന് 92.66 എന്ന നിലയിലെത്തി. എന്നാല്‍, ബാങ്കുകള്‍ക്ക് ദശലക്ഷക്കണക്കിന് ഡോളറിന്റെ നഷ്ടം സംഭവിക്കാനിടയുണ്ടെന്ന് ജെഫറീസ് ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് ഇന്‍ക് (Jefferies Financial Group Inc.) പറയുന്നു. നഷ്ട സാധ്യത ഒഴിവാക്കാനുള്ള ഹെഡ്ജിംഗ് ചെലവ് (Hedging costs) കുത്തനെ ഉയര്‍ന്നതോടെ നിക്ഷേപകര്‍ക്ക് സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കുന്നത് പ്രയാസകരമായി. അതേസമയം, വിദേശ നിക്ഷേപകര്‍ തങ്ങളുടെ ബോണ്ട് നിക്ഷേപങ്ങള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തു.
കര്‍ശനമായ നിയന്ത്രണങ്ങളും പെട്ടെന്നുള്ള പ്രഖ്യാപനവും, ആഗോള വിപണികളുമായി സമരസപ്പെടാനുള്ള ശ്രമങ്ങളില്‍നിന്ന് ഇന്ത്യ പിന്നോട്ട് പോകുന്നു എന്ന ധാരണ ഉണ്ടാക്കിയേക്കാം. 2013-ലെ ‘ടേപ്പര്‍ ടാന്‍ട്രം’ (taper tantrum) ഫെഡറല്‍ റിസര്‍വ് ബോണ്ട് വാങ്ങല്‍ കുറയ്ക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് വളര്‍ന്നുകൊണ്ടിരുന്ന വിപണികളില്‍നിന്നു നിക്ഷേപം പുറത്തേക്കു പോയിരുന്നു. അതിനുശേഷം നടപ്പിലാക്കിയ പരിഷ്‌കാരങ്ങളാണ് ഇന്ത്യയുടെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുകയും 2024-ല്‍ ജെപി മോര്‍ഗന്‍ ചേസ് ആന്‍ഡ് കോയുടെ (JPMorgan Chase & Co.) ബോണ്ട് സൂചികയില്‍ ഇന്ത്യ ഇടംപിടിക്കാന്‍ വഴിയൊരുക്കുകയും ചെയ്തത്.
ലണ്ടന്‍, സിംഗപ്പൂര്‍ തുടങ്ങിയ സാമ്പത്തിക കേന്ദ്രങ്ങളില്‍ രൂപയ്ക്ക് ജനപ്രീതി ലഭിച്ചതോടെ രൂപയുടെ വിപണിയും വിപുലീകരിക്കപ്പെട്ടു. ഇപ്പോള്‍, ഇന്ത്യയേക്കാള്‍ കൂടുതല്‍ വിദേശ രാജ്യങ്ങളിലാണ് രൂപയുടെ വ്യാപാരം നടക്കുന്നത്.
ഇടപെടലിന്റെ വ്യാപ്തി, കൃത്യമായ നിര്‍ദേശങ്ങള്‍ എന്നിവയുടെ അഭാവം എന്നിവ ആശങ്കയുയര്‍ത്തുന്നെന്ന് സിംഗപ്പൂര്‍ ആസ്ഥാനമായുള്ള സില്‍വര്‍ഡേല്‍ ക്യാപിറ്റല്‍ പിടിഇ ലിമിറ്റഡിന്റെ (Silverdale Capital Pte Ltd.) ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍ സഞ്ജയ് ഗുഗ്ലാനി പറഞ്ഞു.
മാര്‍ച്ച് അവസാനത്തോടെയാണ് റിസര്‍വ് ബാങ്ക് നടപടികള്‍ ആരംഭിച്ചത്. ഏപ്രില്‍ 10-നകം പ്രാദേശിക വിപണികളിലെ ബാങ്കുകളുടെ പ്രതിദിന കറന്‍സി പൊസിഷനുകള്‍ക്ക് ആര്‍.ബി.ഐ 100 ദശലക്ഷം ഡോളര്‍ പരിധി നിശ്ചയിച്ചു. ഇത് കുറഞ്ഞത് 30 ബില്യണ്‍ ഡോളറിന്റെ ആര്‍ബിട്രേജ് ട്രേഡുകള്‍ (arbitrage trades) വേഗത്തില്‍ പിന്‍വലിക്കാന്‍ കാരണമായി.
രൂപയുടെ തകര്‍ച്ച തടയാന്‍ അത് പരാജയപ്പെട്ടപ്പോള്‍, ഏതാനും ദിവസങ്ങള്‍ക്ക് ശേഷം സെന്‍ട്രല്‍ ബാങ്ക് നിയന്ത്രണങ്ങള്‍ ഓഫ്ഷോര്‍ ഡെറിവേറ്റീവുകളിലേക്കും (offshore derivatives) വ്യാപിപ്പിച്ചു. കയ്യില്‍ കറന്‍സി ഇല്ലാതെ തന്നെ അതില്‍ വാതുവെക്കാന്‍ നിക്ഷേപകരെ അനുവദിക്കുന്ന നോണ്‍-ഡെലിവറബിള്‍ ഫോര്‍വേഡ്‌സ് (non-deliverable forwards – NDF) വാഗ്ദാനം ചെയ്യുന്നതില്‍ നിന്ന് ബാങ്കുകളെ വിലക്കി. വിപണിയിലുടനീളമുള്ള സ്‌പെകുലേറ്റീവ് ട്രേഡുകളെയും രൂപയുടെ മൂല്യം കുറയുമെന്ന് പ്രവചിക്കുന്ന നിക്ഷേപങ്ങളെയും തുടച്ചുനീക്കാനുള്ള ഏകോപിത നീക്കമായിരുന്നു ഇത്.
രൂപയുടെ മൂല്യം ഇടിയുമെന്ന് കരുതി എന്‍.ഡി.എഫ് ഉപയോഗിക്കുന്ന നിക്ഷേപകരെയും, വില വ്യത്യാസത്തില്‍ നിന്ന് ലാഭമുണ്ടാക്കാന്‍ ഓണ്‍ഷോറില്‍ ഡോളര്‍ വാങ്ങുകയും ഓഫ്ഷോറില്‍ വില്‍ക്കുകയും ചെയ്യുന്ന ആര്‍ബിട്രേജ് ട്രേഡുകള്‍ നടത്തുന്ന ബാങ്കുകളെയുമാണ് ഉദ്യോഗസ്ഥര്‍ ലക്ഷ്യമിട്ടത്. ഇവ രണ്ടും ചേര്‍ന്ന് രൂപയുടെ മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിച്ചിരുന്നു.
2013 ആവര്‍ത്തിക്കാതിരിക്കാന്‍ അധികൃതര്‍ കഴിഞ്ഞ ദശകത്തില്‍ പിന്തുടര്‍ന്ന ഉദാരവല്‍ക്കരണ നടപടികളെ ഈ പുതിയ നീക്കങ്ങള്‍ പിന്നോട്ട് നയിക്കുമെന്ന് ബി.ഒ.എ സെക്യൂരിറ്റീസ് ഇന്‍ക് (BofA Securities Inc.-) സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദശകത്തില്‍ ആര്‍.ബി.ഐ വളര്‍ത്തിയെടുത്ത ബന്ധത്തെ ഇവ തകര്‍ക്കുമെന്ന് രാഹുല്‍ ബജോറിയയുടെ നേതൃത്വത്തിലുള്ള അനലിസ്റ്റുകള്‍ കുറിച്ചു.
മറ്റിടങ്ങളിലെ അനുഭവങ്ങള്‍ ഒരു പാഠമാണ്
2015-17 കാലഘട്ടത്തില്‍ ചൈന ഓഫ്ഷോര്‍ യുവാന്‍ ലിക്വിഡിറ്റി നിയന്ത്രിച്ചത് കറന്‍സിയെ സ്ഥിരപ്പെടുത്തിയെങ്കിലും ആഗോള നിക്ഷേപകരെ അസ്വസ്ഥരാക്കി. 2016-ല്‍ മലേഷ്യ ഓഫ്ഷോര്‍ റിംഗിറ്റ് വ്യാപാരത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഊഹക്കച്ചവടം കുറച്ചെങ്കിലും ലിക്വിഡിറ്റിയെ ബാധിച്ചു. രണ്ട് കേസുകളിലും ഈ നീക്കങ്ങള്‍ വിശ്വാസ്യതയ്ക്ക് കോട്ടം വരുത്തി, ഇത് ഇന്ത്യ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട കാര്യമാണ്.
റെഗുലേറ്ററി റിസ്‌ക്
പെട്ടെന്നുള്ള നയമാറ്റങ്ങള്‍ വിപണിയില്‍ പ്രവര്‍ത്തിക്കുന്നതിലെ അപകടസാധ്യതകളെക്കുറിച്ച് വീണ്ടും ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്ന് വിഗദ്ധര്‍ പറയുന്നു. ആര്‍.ബി.ഐയുടെ ഏകപക്ഷീയമെന്ന് തോന്നിക്കുന്ന നീക്കത്തെക്കുറിച്ച് ഉപഭോക്താക്കള്‍ ചോദ്യങ്ങള്‍ ഉന്നയിച്ചതായി രണ്ട് മുതിര്‍ന്ന വിദേശ ബാങ്കര്‍മാര്‍ പറഞ്ഞു. ഊഹക്കച്ചവട വ്യാപാരങ്ങള്‍ വലുതായെങ്കില്‍, എന്തുകൊണ്ടാണ് അവ ഇത്രത്തോളം വളരാന്‍ അനുവദിച്ചത് എന്നും അവര്‍ ചോദിച്ചു.
നിലവിലെ അനിശ്ചിതത്വങ്ങള്‍ നീങ്ങിയാലും ചില വിദേശ നിക്ഷേപകര്‍ ഇന്ത്യയില്‍ നിന്ന് വിട്ടുനിന്നേക്കാമെന്ന് ബാങ്കര്‍മാര്‍ കൂട്ടിച്ചേര്‍ത്തു.
റഗുലേറ്ററി റിസ്‌കിനെക്കുറിച്ചുള്ള ധാരണ വര്‍ദ്ധിച്ചതിനാല്‍, നിയന്ത്രണങ്ങള്‍ നീക്കിയാലും എന്‍.ഡി.എഫ് വിപണിയിലേക്ക് മടങ്ങിവരുന്നത് പ്രയാസകരമായിരിക്കുമെന്ന് ഒരു യൂറോപ്യന്‍ ബാങ്കിലെ മുതിര്‍ന്ന എക്‌സിക്യൂട്ടീവ് പറഞ്ഞു. പങ്കാളിത്തം പഴയ നിലയിലാകാന്‍ വര്‍ഷങ്ങള്‍ എടുത്തേക്കാം.
പുതിയ നടപടികളുടെ ഫലമായി, ഓഫ്ഷോര്‍ 12 മാസത്തെ ഫോര്‍വേഡ് പോയിന്റുകള്‍ (ഹെഡ്ജിംഗ് ചെലവ് അളക്കുന്ന രീതി) 2013-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഓണ്‍ഷോര്‍ ചെലവുകള്‍ 2022-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലുമാണ്. സൂചികയില്‍ ഉള്‍പ്പെട്ട ബോണ്ടുകളില്‍ നിന്നുള്ള നിക്ഷേപത്തില്‍ നിന്ന് വിദേശ നിക്ഷേപകര്‍ ഏകദേശം 1 ബില്യണ്‍ ഡോളര്‍ പിന്‍വലിച്ചു.
ബാങ്കുകള്‍ക്ക് 50 ബില്യണ്‍ രൂപ (539 ദശലക്ഷം ഡോളര്‍) വരെ നഷ്ടം സംഭവിച്ചേക്കാമെന്ന് ജെഫറീസ് കണക്കാക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ഇത്തരം പൊസിഷനുകളില്‍ ഏകദേശം 5 ബില്യണ്‍ ഡോളര്‍ ഉണ്ടായിരുന്നുവെന്നും 32 ദശലക്ഷം ഡോളര്‍ നഷ്ടം പ്രതീക്ഷിക്കുന്നുവെന്നും ബ്ലൂംബെര്‍ഗ് ന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
രൂപയെ സ്ഥിരപ്പെടുത്തുന്നതിനുള്ള ആശയങ്ങള്‍ക്കായി ധനമന്ത്രാലയം പുറത്തുനിന്നുള്ള വിദഗ്ധരെ സമീപിച്ചിട്ടുണ്ട്. രൂപയുടെ മൂല്യത്തകര്‍ച്ചാ ഭീഷണി വര്‍ദ്ധിച്ചാല്‍ വിദേശ സ്ഥാപന നിക്ഷേപകര്‍ വിട്ടുനിന്നേക്കുമെന്ന സര്‍ക്കാരിന്റെ ആശങ്കയാണ് ഇത് കാണിക്കുന്നത്.
കറന്റ് അക്കൗണ്ട് കമ്മിയും നിക്ഷേപം പുറത്തേക്ക് പോകുന്നതും നേരിടുന്ന സമ്പദ്വ്യവസ്ഥയ്ക്ക് ആര്‍.ബി.ഐയുടെ നടപടികള്‍ പരിമിതമായ ആശ്വാസം മാത്രമേ നല്‍കൂ എന്ന് ചില അനലിസ്റ്റുകള്‍ പറയുന്നു. ഉയര്‍ന്ന എണ്ണവില പണപ്പെരുപ്പവും കമ്മിയും വര്‍ദ്ധിപ്പിക്കുകയും രൂപയുടെ തകര്‍ച്ച വേഗത്തിലാക്കുകയും ചെയ്‌തേക്കാം.
ബ്ലൂംബെര്‍ഗ് സ്ട്രാറ്റജിസ്റ്റുകള്‍ പറയുന്നത്:
വെടിനിര്‍ത്തലും ആര്‍.ബി.ഐയുടെ നടപടികളും കാരണം രൂപ കൂടുതല്‍ സ്ഥിരത കൈവരിക്കാന്‍ സാധ്യതയുണ്ടെങ്കിലും, കറന്റ് അക്കൗണ്ട് കമ്മി രൂപയുടെ മൂല്യം വര്‍ധിക്കുന്നത് തടയും.
ഊഹക്കച്ചവടത്തിന്റെ കാരണം അനുസരിച്ചായിരിക്കും നയത്തിന്റെ ഫലപ്രാപ്തി. അവ വെറും താല്‍ക്കാലിക ട്രെന്‍ഡുകള്‍ ആണെങ്കില്‍ രൂപ സ്ഥിരത കൈവരിച്ചേക്കാം. എന്നാല്‍ അവ ആഴത്തിലുള്ള സാമ്പത്തിക കാഴ്ചപ്പാടുകളെ അടിസ്ഥാനമാക്കിയുള്ളതാണെങ്കില്‍ നിക്ഷേപകര്‍ പിടിച്ചുനിന്നേക്കാമെന്ന് ആര്‍.ബി.ഐ മണിറ്ററി പോളിസി കമ്മിറ്റി മുന്‍ അംഗം ജയന്ത് ആര്‍. വര്‍മ്മ പറഞ്ഞു.
നിലവില്‍ എന്‍.ഡി.എഫ് നിയന്ത്രണങ്ങള്‍ ലിക്വിഡിറ്റി കുറയ്ക്കുകയും ഹെഡ്ജിംഗ് പ്രയാസകരമാക്കുകയും ചെയ്തിട്ടുണ്ട്. ഇത് ഇന്ത്യന്‍ ബോണ്ടുകളോടുള്ള വിദേശ നിക്ഷേപകരുടെ താല്‍പ്പര്യം കുറയ്ക്കാന്‍ ഇടയാക്കും. ‘ഇന്ത്യയോടുള്ള നിക്ഷേപം നിലനിര്‍ത്താനോ വര്‍ദ്ധിപ്പിക്കാനോ വിദേശ നിക്ഷേപകര്‍ക്ക് വിശ്വസനീയവും പ്രവചിക്കാവുന്നതുമായ ഒരു നിക്ഷേപ ചട്ടക്കൂട് ആവശ്യമാണ്,’ ഗാമ അസറ്റ് മാനേജ്മെന്റ് എസ്എയിലെ ഗ്ലോബല്‍ മാക്രോ പോര്‍ട്ട്ഫോളിയോ മാനേജര്‍ രാജീവ് ഡി മെല്ലോ പറഞ്ഞു.
#IndianRupee, #RBI, #FinanceNews, #IndianEconomy, #BankingSector, #InvestmentNews, #MarketVolatility, #CurrencyMarket, #FinancialCrisis, #BusinessUpdate, #StockMarketIndia, #RupeeFall, #GlobalInvestors, #EconomicPolicy, #MalayalamNews #RupeeValue, #ReserveBankofIndia, #ForexMarket, #ForeignInvestment, #EconomicNews, #IndiaEconomy2026, #BankingRegulations, #FinancialStability, #MarketAnalysis, #InvestmentRisk, #GlobalFinance, #RupeeVsDollar, #IndianBanking, #PolicyChange, #BusinessNewsIndia






