IndiaNEWS

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് സര്‍ക്കാര്‍; റിപ്പബ്ലിക് ദിന പരേഡില്‍ തെലങ്കാന മുഖ്യമന്ത്രി പങ്കെടുത്തില്ല

ഹൈദരാബാദ്: പൂര്‍ണതോതില്‍ റിപ്പബ്ലിക് ദിന പരേഡ് സംഘടിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ച് തെലങ്കാന സര്‍ക്കാര്‍. പരേഡ് ഗ്രൗണ്ടില്‍ കേന്ദ്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് റിപ്പബ്ലിക് പരേഡ് നടത്താനാണ് തെലങ്കാന ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പരേഡും ഗാര്‍ഡ് ഓഫ് ഓണറും അടക്കം റിപ്പബ്ലിക് ദിനപരിപാടിയില്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍, രാജ്ഭവനില്‍ മാത്രമാണ് റിപ്പബ്ലിക് ദിന പരേഡ് സംഘടിപ്പിച്ചത്. രാജ്ഭവനില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ ദേശീയ പതാക ഉയര്‍ത്തി. മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു പങ്കെടുത്തില്ല. ചടങ്ങില്‍ ഓസ്‌കര്‍ പുരസ്‌കാരം നേടിയ സംഗീതസംവിധായകന്‍ കീരവാണി, ഗാനരചയിതാവ് ചന്ദ്രബോസ് എന്നിവരെ ഗവര്‍ണര്‍ അനുമോദിച്ചു.

നേരത്തേ രാജ്ഭവനില്‍ പതാകയുയര്‍ത്തല്‍ ചടങ്ങ് മാത്രം നടത്തുമെന്നും മുഖ്യമന്ത്രിയുടെ വീട്ടില്‍ ചെറുപരിപാടികള്‍ മാത്രമേ സംഘടിപ്പിക്കൂ എന്നുമായിരുന്നു സംസ്ഥാനസര്‍ക്കാര്‍ അറിയിച്ചിരുന്നത്. കഴിഞ്ഞ തവണ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ റിപ്പബ്ലിക് ദിനപരിപാടികള്‍ വെട്ടിച്ചുരുക്കിയിരുന്നു. തുടര്‍ന്ന് ഗവര്‍ണറും മുഖ്യമന്ത്രിയും അവരവരുടെ ഔദ്യോഗിക വസതികളില്‍ വെവ്വേറെയായാണ് പതാക ഉയര്‍ത്തിയത്.

Back to top button
error: