IndiaNEWS

കിഴക്കന്‍ ലഡാകിലെ 65 പട്രോളിങ് പോയിന്റുകളില്‍ 26 എണ്ണത്തിന്റെയും നിയന്ത്രണം ഇന്‍ഡ്യയ്ക്ക് നഷ്ടമായി, ചൈന കയ്യേറി; സംഭവം ഗൗരവതരമെന്ന് ഉന്നത കേന്ദ്രങ്ങൾ

   ന്യൂഡെല്‍ഹി: കിഴക്കന്‍ ലഡാകിലെ 65 പട്രോളിങ് പോയിന്റുകളില്‍ 26 എണ്ണത്തിന്റെ നിയന്ത്രണം ഇന്‍ഡ്യയ്ക്കു നഷ്ടമായതായി റിപ്പോർട്ട്. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം സങ്കീര്‍ണമായി തുടരുന്നതിനിടെ പുറത്തു വന്ന ഈ റിപ്പോർട്ട് ഗൗരവകരമാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. 3,500 കിലോമീറ്ററാണ് ഇന്‍ഡ്യ- ചൈന അതിര്‍ത്തി.

കാരകോറം പാസ് മുതല്‍ ചുമുര്‍ വരെ നിലവില്‍ 65 പട്രോളിങ് സ്റ്റേഷനുകളാണുള്ളത്. ഇതില്‍ 517, 2432, 37 എന്നീ പോയിന്റുകളാണു പട്രോളിങ് മുടങ്ങിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമായതെന്ന് ലേയിലെ എസ് പി പി.ഡി നിത്യയെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞയാഴ്ച ഡെല്‍ഹിയില്‍ നടന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഇതു സംബന്ധിച്ചു സമര്‍പ്പിച്ച  രഹസ്യവിവരങ്ങളാണു പുറത്തു വന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവരും ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു.

പട്രോളിങിന് പോകാത്തതും ഇന്‍ഡ്യന്‍ പൗരന്‍മാരെ സ്ഥിരമായി കാണാത്തതുമായ സ്ഥലങ്ങള്‍ ചൈനയുടെ നിയന്ത്രണത്തില്‍ ദീര്‍ഘകാലമായി ഉള്ളതാണെന്ന് അവര്‍ നിര്‍ബന്ധിതമായി അടിച്ചേല്‍പ്പിച്ചുവെന്നും ക്രമേണ ഇവിടങ്ങളിലേക്കു ചൈനീസ് സൈന്യം എത്തിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ബഫര്‍സോണില്‍ പോലും ഇന്‍ഡ്യന്‍ പട്രോളിങ് ചൈന എതിര്‍ക്കുന്നുണ്ടെന്നും അത് അവരുടെ സ്ഥലമാണെന്ന് അവകാശപ്പെടുന്നതിനൊപ്പം പിന്‍വാങ്ങല്‍ ഉറപ്പാക്കുന്നുവെന്നുമാണ് പുറത്ത് വന്ന വിവരം.

ഈ തന്ത്രം ഗാല്‍വനില്‍ ചൈന പ്രയോഗിച്ചതാണത്രേ. 400 മീറ്റര്‍ പിന്‍വാങ്ങിയാല്‍ അതിര്‍ത്തിയില്‍ നാലുവര്‍ഷം സമാധാനം ഉറപ്പ് വരുത്താന്‍ കഴിയുമെന്നും അങ്ങനെ നോക്കിയാല്‍ അത് മെച്ചമുള്ളതാണെന്നും ഉന്നത സൈനിക ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

അതേസമയം, പുതിയ ഈ വെളിപ്പെടുത്തലിനെക്കുറിച്ച് സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. തര്‍ക്കങ്ങളില്‍ നയതന്ത്ര പരിഹാരം കൊണ്ടുവരുന്നതിന്റെ ഭാഗമായി ചില മേഖലകളില്‍ പട്രോളിങ് നിയന്ത്രിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇന്‍ഡ്യയുടെ ഭൂമി നഷ്ടപ്പെട്ടിട്ടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Back to top button
error: