KeralaNEWS

മദയാനയ്ക്കു മയക്കുവെടി; വെടിയേറ്റ ആന മയങ്ങി വീഴുമോ? പി.ടി 7 ന് എന്ത് സംഭവിക്കും?

പാലക്കാട്: ധോണി മേഖലയില്‍ ഭീതി വിതച്ച പി.ടി 7 (പാലക്കാട് ടസ്‌കര്‍ ഏഴാമന്‍) ആനയെ മയക്കുവെടി വെച്ചതോടെ ഇതിന് ശേഷം എന്താണ് സംഭവിക്കുകയെന്നത് നമ്മുടെ മനസ്സിലൊക്കെ തോന്നുന്ന സംശയമായിരിക്കും. മയക്കുവെടിയേറ്റ ആന കിടക്കുമോ അതേ ഇരിക്കുമോയെന്നും ചോദ്യമുണ്ടാകും. എന്നാല്‍, മയക്കുവെടിയേറ്റ ആന കിടക്കുന്നതും ഇരിക്കുന്നതും അപകടരമാണ്. അവ നില്‍ക്കുന്നതാണ് പതിവുരീതി.

ആനയുടെ വലുപ്പം, പ്രായം എന്നിവ അനുസരിച്ച് കൃത്യമായ ഡോസിലാണ് സിറിഞ്ചില്‍ മയക്കുമരുന്ന് നല്‍കുക. അവ അധികമായാല്‍ ആന ചെരിഞ്ഞ് കിടക്കുകയോ ഇരിക്കുകയോ ചെയ്യും. അത് ആനയുടെ ജീവന് ഭീഷണിയാണ്. മയക്കുവെടിയേറ്റ ആന അരമണിക്കൂര്‍ മുതല്‍ 45 മിനുട്ടിനുള്ളില്‍ മയക്കത്തില്‍ പ്രവേശിക്കും. ആ മയക്കം മണിക്കൂറുകള്‍ നീണ്ടുനില്‍ക്കും. പാലക്കാട് നിന്ന് വയനാട്ടിലെത്തിക്കാന്‍ ഇത് മതിയാകുമെന്നാണ് ഡോ. അരുണ്‍ സഖറിയ പറയുന്നത്. ഇനി അഥവാ മയക്കം വിട്ടാല്‍ ബൂസ്റ്റര്‍ ഡോസ് നല്‍കും. പിന്നീട് മയക്കം വിടാന്‍ മറ്റൊരു ഇഞ്ചക്ഷന്‍ നല്‍കും.

നിലവില്‍ പിടിയിലായ പി.ടി 7 മയങ്ങിനില്‍ക്കുകയാണ് ചെയ്യുന്നത്. ആനയുടെ മുഖത്ത് കറുത്ത തുണി വലിച്ചുകെട്ടിയിട്ടുണ്ട്. മയക്കുമരുന്ന് വലിയ ശക്തിയേറിയതിനാല്‍ ആനയുടെ ശരീരം ചൂടാകുന്നതിനാല്‍ വെള്ളം തളിച്ചുകൊടുത്തുകൊണ്ടിരിക്കുന്നുണ്ട്. കൂട്ടിലേക്ക് മാറ്റിയാലും ഇത് തുടരും. നിലവില്‍ പി.ടി 7 മുഖത്ത് വെച്ച തുണി തലയ്ക്ക് മുകളിലാണുള്ളത്. അതിനാല്‍ ആനയ്ക്ക് കുങ്കിയാനകളെയും വനപാലകരെയുമൊക്കൊ കാണാനാകും. പക്ഷേ ഒന്നും ചെയ്യാനാകില്ല. അത്രയേറെ ശക്തിയേറിയതാണ് വെടിേച്ചൊല്‍പ്പിച്ച മയക്കുമരുന്ന്. ആനയുടെ കാലുകള്‍ വലിയ വടം കൊണ്ട് കെട്ടി മരത്തില്‍ ബന്ധിപ്പിച്ചിരിക്കുകയാണ്.

ധോണിയെ വിറപ്പിച്ച പി.ടി സെവനെ 7.10 ഓടെയാണ് മയക്കുവെടി വെച്ചത്. ആനയ്ക്ക് 15-20 വര്‍ഷം പ്രായമുണ്ട്. മൂന്നര വര്‍ഷത്തോളമായി പ്രദേശത്ത് ഇറങ്ങുന്ന ആനയാണ്. കഴിഞ്ഞ കുറച്ചു മാസമായി ശല്യം രൂക്ഷമായിരുന്നു. ആനയെ കൂട്ടിലാക്കി കൊണ്ടുപോകാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. കൊണ്ടുപോയ ശേഷം ആനയെ മെരുക്കാനുള്ള ശ്രമം നടക്കും. ഇത് ഏറെ ശ്രമകരമാണെന്നാണ് ഡോ. പി.എസ്. ഈസ പറയുന്നത്.

ആനയെ കൊണ്ടുപോകാനുള്ള സംഘം ഉള്‍ക്കാട്ടിലെത്തിയിട്ടുണ്ട്. സംഘത്തോടൊപ്പം വിക്രമന്‍, ഭരതന്‍ എന്നിവയടക്കം മൂന്നു കുങ്കിയാനകളും വനത്തിലുണ്ട്. മുണ്ടൂരിനും ധോണിക്കുമിടയിലെ വനാതിര്‍ത്തിയായ അപ്പക്കാട് ഭാഗത്ത് വെച്ചാണ് ആനയെ മയക്കുവെടി വെച്ചത്.

ദൗത്യ സംഘത്തിലുള്ളത് വനം ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള 72 പേരാണ്. ഇന്നലെ മയക്കുവെടി വെക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. വര്‍ഷങ്ങളായി ധോണിയിലെ ജനങ്ങളുടെ ഉറക്കംകെടുത്തിയ ആനയാണ് ഇപ്പോള്‍ മയക്കുവെടി വെച്ചിരിക്കുന്നത്. ധോണിയില്‍ കഴിഞ്ഞ കുറേ ദിവസങ്ങളിലായി പി.ടി.സെവന്‍ ഭീതി വിതച്ചു കൊണ്ടിരിക്കുകയാണ്. പ്രദേശ വാസികളുടെ വീടുകളുടെ മതില്‍ പൊളിക്കുകയും വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു. വന്യമൃഗങ്ങളെ ജനവാസകേന്ദ്രങ്ങളില്‍ നിന്ന് അകറ്റാനുള്ള ശാശ്വത പരിഹാരമാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു.

 

Back to top button
error: