KeralaNEWS

പഠനത്തിന്റെ പിരിമുറക്കം കുറയ്ക്കാന്‍ ആരുമറിയാതെ ദൂരയാത്ര; മുളവുകാടുനിന്നു കാണാതായ കുട്ടികളെ മലപ്പുറത്ത് കണ്ടെത്തി

കൊച്ചി: മുളവുകാടുനിന്ന് കാണാതായ മൂന്ന് സ്‌കൂള്‍ കുട്ടികളെ മലപ്പുറത്ത് കണ്ടെത്തി. മലപ്പുറം ബസ് സ്റ്റാന്‍ഡില്‍ ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്കാണ് ഇവരെ പോലീസ് കണ്ടെത്തിയത്. നഗരത്തിലെ സ്വകാര്യ സ്‌കൂളില്‍ എട്ടാംക്ലാസില്‍ പഠിക്കുന്ന സുഹൃത്തുക്കളായ ഒരാണ്‍കുട്ടിയെയും രണ്ടു പെണ്‍കുട്ടികളെയുമാണ് വെള്ളിയാഴ്ച മുളവുകാട് ഭാഗത്തുനിന്ന് കാണാതായത്. കുട്ടികള്‍ സ്‌കൂളില്‍ എത്തിയിട്ടില്ലെന്ന് വീട്ടുകാര്‍ മനസ്സിലാക്കിയപ്പോള്‍ ബന്ധുവീടുകളില്‍ തിരക്കി. അവിയെടും എത്തിയിട്ടില്ലെന്നറിഞ്ഞതോടെ മുളവുകാട് പോലീസിനെ സമീപിച്ചു.

സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തില്‍ ഉടന്‍ അന്വേഷണം തുടങ്ങി. മുളവുകാട്ടെ ജനപ്രതിനിധികളും അന്വേഷണം തുടങ്ങി. രണ്ടു കുട്ടികളുടെ കൈവശം മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നെങ്കിലും പലപ്പോഴും അത് സ്വിച്ച് ഓഫ് ആയിരുന്നു. അതിനിടെ, കുട്ടികള്‍ പാലക്കാടുണ്ടെന്നറിഞ്ഞ് പോലീസ് അവിടേക്ക് തിരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ കുട്ടികള്‍ മലപ്പുറത്ത് എത്തിയെന്ന വിവരം സൈബല്‍ സെല്ലില്‍ നിന്ന് കിട്ടി. ഇതോടെ പോലീസ് അങ്ങോട്ട് പുറപ്പെട്ടു.

മലപ്പുറം ബസ് സ്റ്റാന്‍ഡില്‍ കണ്ടത്തിയ കുട്ടികളെ അവിടെ വനിതാ സ്റ്റേഷനില്‍ എത്തിച്ചു. പിന്നീട് എറണാകുളത്തേക്ക് കൊണ്ടുവന്നു. എറണാകുളത്തുനിന്ന് തുടങ്ങിയ കുട്ടികളുടെ യാത്ര വൈറ്റില, കോട്ടയം, പാല, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലേക്ക് നീണ്ടുപോയി. പഠിത്തത്തിന്റെ പിരിമുറക്കം കുറയ്ക്കാനായി യാത്ര പോയെന്നാണ് കുട്ടികള്‍ പോലീസിനോടു പറഞ്ഞത്.

Back to top button
error: