LocalNEWS

മകളുടെ പിടിഎ മീറ്റിംങിനായി പോയ പിതാവ് കോട്ടയം പാക്കിൽക്കവലയിൽ ബസിടിച്ചു മരിച്ചു; അപകടമുണ്ടാക്കിയത് രണ്ടു ടിപ്പർ ലോറികളെ അമിത വേഗത്തിൽ മറികടന്നുവന്ന ബസ്

കോട്ടയം: മകളുടെ സ്‌കൂളിൽ പിടിഎ മീറ്റിങിനായി പോയ പിതാവ് സ്വകാര്യ ബസിടിച്ചു മരിച്ചു. കോട്ടയം പാക്കിൽക്കവലയിൽ വാടകയ്ക്കു താമസിക്കുന്ന കണ്ണൂർ സ്വദേശിയായാണ് അപകടത്തിൽ മരിച്ചത്. കോട്ടയം പാക്കിൽക്കവലയിൽ അറയ്ക്കൽ പടിയ്ക്കൽ ബേബിയുടെ മരുമകനായ കണ്ണൂർ ആറളം കീഴ്പ്പള്ളി ചാത്തിന്നൂർ മറ്റമുണ്ടയിൽ വീട്ടിൽ രാജ് മാത്യു (46) ആണ് മരിച്ചത്.

ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ന് കോട്ടയം പാക്കിൽ കവലയിലായിരുന്നു അപകടം. കോട്ടയം ഗാന്ധിനഗറിലെ സ്ഥാപനത്തിലാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. ഇവിടെ നിന്നും ഉച്ചയോടെയാണ് പാക്കിൽക്കവലയിലെ സ്‌കൂളിൽ പഠിക്കുന്ന കുട്ടികളുടെ പിടിഎ മീറ്റിംങിനായി ഇദ്ദേഹം എത്തിയത്. ഓട്ടോറിക്ഷയിൽ ഇവിടെ എത്തിയ ഇദ്ദേഹം, കവലിയിൽ ഓട്ടോ ഇറങ്ങുന്നതിനിടെ ചങ്ങനാശേരി ഭാഗത്തേയ്ക്കു പോകുന്നതിനായി അമിത വേഗത്തിൽ എത്തിയ ചാക്കോച്ചി എന്ന സ്വകാര്യ ബസ് ഇദ്ദേഹത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

ഓട്ടോറിക്ഷാ ഡ്രൈവർക്ക് പണം നൽകിയ ശേഷം റോഡിലേയ്ക്കു തിരിഞ്ഞ ഇദ്ദേഹത്തെ എതിർവശത്തു നിന്നും എത്തിയ ബസ് ഇടിച്ചു തെറുപ്പിച്ചതായാണ് നാട്ടുകാർ പറയുന്നത്. അപകടത്തിന് തൊട്ടുമുൻപ് രണ്ടു ടിപ്പർ ലോറികളെ അമിത വേഗത്തിൽ മറികടന്നാണ് ഈ ബസ് എത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്. ബസ് ഇടിച്ചതിനെ തുടർന്ന് ഇദ്ദേഹം മീറ്ററുകളോളം ദൂരം തെറിച്ചു വീണു. നാട്ടുകാർ ഓടിക്കൂടിയതോടെ ബസ് ഉപേക്ഷിച്ച് ജീവനക്കാർ ഓടിരക്ഷപെട്ടു.

ഇവിടെ എത്തിയ നാട്ടുകാർ ചേർന്നാണ് ഇദ്ദേഹത്തെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തിന്റെ മരണം ഉടൻ സംഭവിച്ചു. ചിങ്ങവനം പൊലീസ് സ്ഥലത്ത് എത്തി ബസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ പൊലീസ് കേസെടത്തു.

Back to top button
error: