KeralaNEWS

ഗുരുവായൂരമ്പലനടയിൽ ‘ദമയന്തി’യായി വയനാട് കളക്ടർ ഗീത, സദസിൽ തൃശൂർ കളക്ടർ ഹരിത വി കുമാർ

അരങ്ങിൽ ദമയന്തിയായി കളക്ടർ, സദസിൽ ദമയന്തി വിശേഷളിൽ ലയിച്ച് മറ്റൊരു കളക്ടർ. ഗുരുവായൂർ ക്ഷേത്രത്തിൽ ദമയന്തിയായി വേഷമിട്ട വയനാട് കളക്ടർ എ ഗീതയുടെ പ്രകടനം ഹൃദ്യവും ശ്രദ്ധേയവുമായി. തൃശൂർ കളക്ടർ ഹരിത വി കുമാറാണ് മുൻ നിരയിൽ കാഴ്ചക്കാരിയായി ഉണ്ടായിരുന്നത്. നളചരിതം ഒന്നാം ദിവസത്തിൽ ഹംസം ദമയന്തിയുടെ അടുത്ത് വന്ന് നളന്‍റെ വിശേഷങ്ങൾ പറയുന്നതായിരുന്നു രംഗം.

ഒന്നര മണിക്കൂർ നീണ്ടു നിൽക്കുന്ന കളിയിൽ ദമയന്തിയുടെ എല്ലാ പദവും ഉൾപ്പെടുന്ന ഭാഗം കളക്ടർ കളിവിളക്കിന് മുന്നിൽ അവതരിപ്പിച്ചു. ‘സഖിമാരെ നമുക്ക്’ എന്ന പദത്തോടെയാണ് തുടങ്ങിയത്. കളക്ടർ ഗീതയുടെ രണ്ടാം അരങ്ങായിരുന്നു ഗുരുവായൂരിലേത്. വയനാട് വള്ളിയൂർകാവിൽ നടന്ന അരങ്ങേറ്റത്തിൽ ദമയന്തിയുടെ ചെറിയൊരു ഭാഗമാണ് അവതരിപ്പിച്ചത്. കോട്ടക്കൽ സി എം ഉണ്ണികൃഷ്ണനാണ് ഗുരു. ഒരു വർഷത്തിലേറെ കഥകളി അഭ്യസിച്ചു. കോട്ടക്കൽ ഷിജിത്, കോട്ടക്കൽ രമ്യ കൃഷ്ണ എന്നിവർ സഖിമാരായും രതി സുധീർ ഹംസമായും അരങ്ങിലെത്തി.

Signature-ad

കോട്ടക്കൽ സന്തോഷ്, വിനീഷ് എന്നിവർ പാടി. മനീഷ്യ (ചെണ്ട), പ്രതീഷ് (മദ്ദളം) എന്നിവർ താളമൊരുക്കി. കളി കാണാൻ മുൻനിരയിലുണ്ടായിരുന്ന തൃശൂർ ജില്ലാ കളക്ടർ ഹരിത വി കുമാർ ‘ദമയന്തി’യെ ഉള്ളുതുറന്ന് അഭിനന്ദിച്ചു.

Back to top button
error: