IndiaNEWS

ഞാന്‍ കോണ്‍ഗ്രസിനായി പ്രചാരണം നടത്തിയിട്ടില്ല, തോല്‍വിയില്‍ മറുപടി പറയാന്‍ കഴിയില്ല: തരൂര്‍

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനവുമായി കോണ്‍ഗ്രസ് വന്‍ തോല്‍വി ഏറ്റുവാങ്ങിയതിനു പിന്നാലെ, പ്രതികരണവുമായി മുതിര്‍ന്ന നേതാവ് ശശി തരൂര്‍. ഗുജറാത്തില്‍ കോണ്‍ഗ്രസിനായി താന്‍ പ്രചാരണം നടത്തിയിട്ടില്ലെന്ന് ശശി തരൂര്‍ ദേശീയ മാധ്യമത്തോടു പ്രതികരിച്ചു. അവിടെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ പാര്‍ട്ടി തയാറാക്കിയ പട്ടികയിലും തന്റെ പേരുണ്ടായിരുന്നില്ലെന്നു ചൂണ്ടിക്കാട്ടിയ തരൂര്‍, അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പു തോല്‍വിയെക്കുറിച്ച് മറുപടി പറയാന്‍ കഴിയില്ലെന്നും വിശദീകരിച്ചു.

”ഞാന്‍ കോണ്‍ഗ്രസിനായി ഗുജറാത്തില്‍ പ്രചാരണ രംഗത്തുണ്ടായിരുന്നില്ല. പ്രചാരണം നടത്താന്‍ നിയോഗിക്കപ്പെട്ട നേതാക്കളുടെ കൂട്ടത്തിലും എന്റെ പേരുണ്ടായിരുന്നില്ല. അവിടെ പോയി പ്രചാരണം നടത്താനോ അവിടുത്തെ സാഹചര്യം മനസ്സിലാക്കാനോ സാധിക്കാത്തതിനാല്‍, തിരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് മറുപടി നല്‍കാന്‍ ബുദ്ധിമുട്ടാണ്” – തരൂര്‍ വ്യക്തമാക്കി.

”ഹിമാചല്‍ പ്രദേശില്‍ ബിജെപിക്കെതിരായ ഭരണവിരുദ്ധ വികാരം കോണ്‍ഗ്രസിനെ തുണച്ചിട്ടുണ്ടെന്നാണ് വ്യക്തമാക്കുന്നത്. പക്ഷേ, ഗുജറാത്തില്‍ അതുണ്ടായില്ല. ആംആദ്മി പാര്‍ട്ടി പിടിച്ച വോട്ടുകളും കോണ്‍ഗ്രസിന്റെ വോട്ടു കുറയാന്‍ ഇടയാക്കിയിട്ടുണ്ട്” -അദ്ദേഹം പറഞ്ഞു.

നേരത്തെ, മല്ലികാര്‍ജുന്‍ ഖര്‍ഗെക്കെതിരേ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചതിനു പിന്നാലെ ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും കോണ്‍ഗ്രസ് പ്രചാരകരുടെ പട്ടികയില്‍ നിന്ന് തരൂരിനെ ഒഴിവാക്കിയിരുന്നു. ദീര്‍ഘ കാലത്തെ ഇടവേളയ്ക്കുശേഷം കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് അനിവാര്യമാക്കി മത്സരിച്ച ശശി തരൂര്‍, പാര്‍ട്ടിക്കുള്ളില്‍ പുതിയ കീഴ്വഴക്കം സൃഷ്ടിച്ചിരുന്നു. ഗാന്ധി കുടുംബത്തിന്റെ പിന്തുണയോടെ മത്സരിച്ച മല്ലികാര്‍ജുന്‍ ഖര്‍ഗെയോടു പരാജയപ്പെട്ടെങ്കിലും, തരൂര്‍ ആയിരത്തിലധികം വോട്ടു പിടിച്ചത് ശ്രദ്ധ നേടി.

ഇതിനു പിന്നാലെയാണ് ഗുജറാത്ത്, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലേക്കു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനായി പാര്‍ട്ടി ദേശീയ നേതൃത്വം തയാറാക്കിയ താരപ്രചാരകരുടെ പട്ടികയില്‍നിന്ന് തരൂരിനെ ഒഴിവാക്കിയത്. ഈ സാഹചര്യത്തിലാണ് തരൂരിന്റെ പ്രതികരണം ശ്രദ്ധേയമാകുന്നത്.

 

 

 

 

 

 

Back to top button
error: