KeralaNEWS

ശബരിമലയിൽ ഹൃദയാഘാതം മൂലം ഒന്നരയാഴ്ചക്കിടെ മരിച്ചത് 7 പേർ: വേണ്ടത്ര സൗകര്യങ്ങളൊരുക്കാതെ ഇരുട്ടിൽ തപ്പുന്നു ആരോഗ്യവകുപ്പ്

അഭൂതപൂർവ്വമായ തിരക്കാണ് ഈ വർഷത്തെ ശബരിമല തീർത്ഥാടനത്തിന്. നാട്ടിൽ നിന്നും മറുനാടുകളിൽ നിന്നുമായി ലക്ഷങ്ങളാണ് പ്രതിദിനം മലകയറുന്നത്. പക്ഷേ തീർത്ഥാടകർക്കു വേണ്ടി ഒരുക്കിയിട്ടുള്ള സൗകര്യങ്ങൾ മുൻ വർഷങ്ങളെ അപേക്ഷിച്ച് തുലോം പരിമിതമാണ്. പ്രത്യേകിച്ച് ആരോഗ്യ വകുപ്പ് അടിമുടി താളം തെറ്റിയ അവസ്ഥയിലാണ്. മണ്ഡലകാലം തുടങ്ങി ഒന്നരയാഴ്ച കഴിയുമ്പോൾ ഏഴ് പേരാണ് ഹൃദയാഘാതം മൂലം മരിച്ചത്. തീർത്ഥാടനത്തിന്റെ ബേസ് ആശുപത്രിയായ പത്തനംതിട്ട ജനറൽ ആശുപത്രിയിലും വേണ്ടത്ര സൗകര്യങ്ങളൊന്നും ഇല്ല.

കൊവിഡാനന്തരമുള്ള തീർത്ഥാടനം ഏറ്റവും വെല്ലുവിളി നിറഞ്ഞതാവും എന്നായിരുന്നു ആരോഗ്യ വിദഗ്ധരെല്ലാം നൽകിയ മുന്നറിയിപ്പ്. ഒരു തവണയെങ്കിലും കൊവിഡ് ബാധിച്ചിട്ടുള്ളവരാണ് ശബരിമലയിലേക്ക് എത്തുന്നവരിൽ അൻപത് ശതമാനം പേരും. ഈ സാഹചര്യത്തിലാണ് നീലിമലയിലും സ്വാമി അയ്യപ്പൻ റോഡിലും മറ്റും കൂടുതൽ എമർ‍ജൻസി മെഡിക്കൽ സെന്ററുകൾ തുടങ്ങിയത്. എന്നാൽ ഇതൊന്നും ഫലം കാണുന്നില്ലെന്നാണ് ഇക്കൊല്ലം ഇതുവരെയുള്ള മരണ നിരക്ക് സൂചിപ്പിക്കുന്നത്. മുൻ വർഷങ്ങളിൽ നാല് കാർഡിയാക്ക് സെന്ററുകളാണ് പ്രവർത്തിച്ചിരുന്നത്. ഇത്തവണയുള്ളത് രണ്ടെണ്ണം മാത്രം.

എല്ലാ വിധ സൗകര്യങ്ങളുമുണ്ടെന്ന പറഞ്ഞ പമ്പ, സന്നിധാനം ആശുപത്രികളിലും പരിമിതികളേറെയാണ്. വീണ് പരിക്കേൽക്കുന്നവരെയും മറ്റ് അസുഖങ്ങൾ ബാധിക്കുന്നവരെയും എത്തിക്കുന്ന പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സി.ടി സ്കാൻ സൗകര്യമോ ഐ.സി.യു ആംബുലൻസോ ഇല്ല. കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ട കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത് സ്വകാര്യ ആശുപത്രിയിലെ ഐ.സി.യു ആംബുലൻസിലാണ്.

തീർത്ഥാടനം തുടങ്ങുന്നതിന് മുമ്പ് ചേർന്ന സെക്രട്ടറിതല യോഗത്തിൽ രോഗികളാകുന്നവരെ എവിടേക്ക് മാറ്റണമെന്ന് പമ്പയിൽ വച്ച് തീരുമാനമെടുക്കണമെന്ന് നിർദേശം നൽകിയിരുന്നു. എന്നാൽ നിലവിൽ എല്ലാവരേയും പത്തനംതിട്ടയിൽ എത്തിച്ച ശേഷമാണ് മറ്റ് ആശുപത്രികളിലേക്ക് മാറ്റുന്നത്. പെരുനാട് ആശുപത്രിയിൽ അത്യാഹിത വാർഡ് തുറക്കണമെന്ന തീരുമാനവും നടപ്പിലായില്ല. അടൂർ ആശുപത്രിയിൽ ശബരിമല വാർഡ് തുറന്നെങ്കിലും അധിക ഡോക്ടർമാരോ ജീവനക്കാരോ ഇല്ല.

Back to top button
error: