LIFENewsthen Special

കാറിലെത്തിയ നാലു യുവതികൾ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്തതായി 32-കാരനായ യുവാവ്; സംഭവത്തിൽ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ്

ജലന്ധർ: അസാധാരണമായ ഒരു ബലാൽസംഗ വാർത്തയാണ് ഇപ്പോൾ പഞ്ചാബിൽ ചർച്ചാ വിഷയം. പഞ്ചാബിലെ ദൈനിക് സവേര എന്ന പത്രമാണ്, ജലന്ധറിൽ നാലു യുവതികൾ ചേർന്ന് ഒരു പുരുഷനെ ബലാൽസംഗം ചെയ്‌തെന്ന വാർത്ത പുറത്തുവിട്ടത്. തന്നെ കാറിലെത്തിയ നാലു യുവതികൾ തട്ടിക്കൊണ്ടുപോയ ശേഷം വിജനമായ വനപ്രദേശത്തു വെച്ച് ബലാൽസംഗം ചെയ്തുവെന്നാണ്, 32-കാരനായ ജലന്ധർ സ്വദേശി പത്രത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. എന്നാൽ, സംഭവത്തിൽ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് താന ബസ്തി ബവ പൊലീസ് സ്‌റ്റേഷൻ ഇൻചാർജ് ഗഗൻദീപ് സിംഗ് ഷെഖോൻ പറഞ്ഞതായി പഞ്ചാബി പത്രം ജാഗരൺ റിപ്പോർട്ട് ചെയ്തു.

ജലന്ധറിലെ തുകൽ ഫാക്ടറി ജീവനക്കാരനാണ് ബലാൽസംഗ ആരോപണവുമായി രംഗത്തുവന്നതെന്ന് ഫസ്റ്റ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. താൻ നടന്നു പോവുന്നതിനിടെ കാറിലെത്തിയ നാലു യുവതികൾ കണ്ണിൽ ഒരു സ്‌പ്രേ തളിച്ചശേഷം കാറിലേക്ക് വലിച്ചു കയറ്റി വിജനമായ സ്ഥലത്തു കൊണ്ടുപോവുകയും ബലാൽസംഗം ചെയ്യുകയും ചെയ്തതായാണ് ഇയാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ഇതിനു ശേഷം കണ്ണു കെട്ടി തന്നെ ഒഴിഞ്ഞ സ്ഥലത്തേക്ക് തള്ളി യുവതികൾ സ്ഥലം വിടുകയായിരുന്നുവെന്നും ഇയാൾ പറഞ്ഞു. എന്നാൽ, സംഭവത്തെക്കുറിച്ച് പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നും ഇയാൾ പറഞ്ഞു. കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാക്കരുതെന്ന ഭാര്യയുടെ നിർബന്ധത്തെ തുടർന്നാണ് പൊലീസിൽ പരാതി നൽകാത്തതെന്നാണ് ഇയാൾ പറഞ്ഞത്.

ഇയാൾ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്: പഞ്ചാബിലെ ജലന്ധറിൽ ഒരു തുകൽ ഫാക്ടറിയിൽ ജോലി ചെയ്യുകയാണ് താൻ. നാലു ദിവസം മുമ്പ് വൈകുന്നേരം ഫാക്ടറിയിൽനിന്നും ജോലി കഴിഞ്ഞ് ഇറങ്ങിയപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. റോഡരികിലൂടെ നടന്നു പോവുകയായിരുന്ന തന്റെ അരികെ ഒരു കാർ വന്നു നിർത്തി. അതിലുണ്ടായിരുന്ന യുവതികൾ വിലാസം എഴുതിയ ഒരു കടലാസ് തനിക്ക് തന്ന് അതിലുള്ള സ്ഥലം എവിടെയാണ് എന്നനേ്വഷിച്ചു. കടലാസ് നോക്കുന്നതിനിടെ അവരിൽ ഒരാൾ തന്റെ കണ്ണിൽ ഒരു സ്‌പ്രേ അടിച്ചു. അതോടെ കണ്ണിൽ ഇരുട്ടു കയറിയ തന്നെ കാറിലേക്ക് വലിച്ചു കയറ്റി അവർ വിദൂരമായ ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി. അർദ്ധബോധാവസ്ഥയിലുള്ള തന്റെ കണ്ണുകൾ തുണി കൊണ്ട് കെട്ടിയ ശേഷം ഒരു വനപ്രദേശത്തേക്കാണ് കൊണ്ടുപോയത്. 

ഏതാണ്ട് 20-25 വയസ്സ് പ്രായം തോന്നിക്കുന്ന യുവതികളാണ് കാറിൽ ഉണ്ടായിരുന്നത്. അവർ തമ്മിൽ ഇംഗ്ലീഷിലാണ് സംസാരിച്ചിരുന്നത്. എന്നാൽ തന്നോട് പഞ്ചാബിയിലാണ് അവർ സംസാരിച്ചത്. കാർ ഒരു വനപ്രദേശത്തേക്ക് കൊണ്ടുപോയ യുവതികൾ മദ്യപിച്ചു. തനിക്കും വായിലേക്ക് മദ്യം ഒഴിച്ചു തന്നു. അതിനു ശേഷം തന്റെ വസ്ത്രങ്ങൾ അഴിച്ചു മാറ്റുകയും ഓരോരുത്തരായി ബലാൽസംഗം ചെയ്യുകയും ചെയ്തു. അതിനു ശേഷം തന്നെ കാറിലേക്ക് വലിച്ചിട്ട് തിരിച്ചു കൊണ്ടുപോവുകയും ആളൊഴിഞ്ഞ ഒരു തെരുവിൽ തള്ളുകയുമായിരുന്നു. വീട്ടിലെത്തിയ താൻ ഇക്കാര്യം ഭാര്യയോട് പറഞ്ഞപ്പോൾ, വെറുതെ ഇക്കാര്യം പുറത്തുപറയേണ്ട എന്നും പൊലീസിനെ സമീപിക്കേണ്ട എന്നും അവൾ നിർബന്ധം പിടിച്ചു. അതിനിടെ, ഒരു സുഹൃത്തിനോട് വിവരം പറഞ്ഞു. അയാളാണ് മാധ്യമ്രപവർത്തകരെ വിവരമറിയിച്ചത്. അങ്ങനെയാണ്, ഈ വിവരങ്ങൾ വെളിപ്പെടുത്തിയത് എന്നും അയാൾ പറഞ്ഞു. 

Back to top button
error: