CrimeNEWS

കോളജ് ഹോസ്റ്റലിലെ പെണ്‍കുട്ടികളുടെ കുളിമുറിയില്‍ ഒളി ക്യാമറ വെക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍; ബിബിഎ വിദ്യാര്‍ഥിയായ പ്രതിയുടെ ഫോണില്‍ നിന്നും പൊലീസ് കണ്ടെത്തിയത് 2000 പെൺകുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങള്‍

കോളജില്‍ പെണ്‍കുട്ടികളുടെ കുളിമുറിയില്‍ ഒളിക്യാമറ വെക്കാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ യുവാവ് പിടിയില്‍. ബെംഗ്ലൂര്‍ ഹൊസകേരെഹള്ളി സ്വദേശി ശുഭം ആസാദ് ആണ് അറസ്റ്റിലായത്. നഗരത്തിലെ മറ്റൊരു കോളജില്‍ ബിബിഎ അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ഥിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കുറഞ്ഞത് 2000 പെണ്‍കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഇയാള്‍ ഇതിന് മുമ്പ് പകര്‍ത്തിയതായി പ്രാഥമിക അന്വേഷണത്തില്‍ സൂചന ലഭിച്ചതായും പൊലീസ് പറഞ്ഞു.

ഹോസ്റ്റലിലെ കുളിമുറിയില്‍ ക്യാമറ ഘടിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ഥിനികളാണ് ഇയാളെ കണ്ടത്. കുട്ടികള്‍ ബഹളം വെച്ചതോടെ ഇയാള്‍ രക്ഷപ്പെട്ടു. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാള്‍ സ്ഥിരം കുറ്റവാളിയാണെന്നും നേരത്തെ പെണ്‍കുട്ടികളുടെ വീഡിയോ പകര്‍ത്തിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

അന്ന് വിദ്യാര്‍ഥികളോട് മാപ്പ് പറയുകയും കോളജ് അധികൃതര്‍ ഇയാളെ വെറുതെ വിടുകയുമായിരുന്നു. പുതിയ സംഭവത്തില്‍ ഗിരിനഗര്‍ പൊലീസ് സ്റ്റേഷനില്‍ കോളജ് മാനേജ്മെന്റ് പരാതി നല്‍കിയതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടികളുടെ 1200 ചിത്രങ്ങളും നിരവധി വീഡിയോകളും അടങ്ങിയ മൊബൈല്‍ ഫോണ്‍ ആസാദില്‍ നിന്ന് പിടിച്ചെടുത്തു. പക്ഷേ ഇയാളുടെ കൈവശം ഒരു മൊബൈല്‍ ഫോണ്‍ കൂടി ഉണ്ട്, അത് ഇനിയും കണ്ടെടുത്തിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്

Back to top button
error: