NEWSSports

ഖത്തറിലെ സ്വവര്‍ഗാനുരാഗ നിയമത്തിനെതിരേ ‘വണ്‍ ലവ് ആം ബാന്‍ഡ്’ ധരിച്ച് കളിക്കാനൊരുങ്ങി ഒന്‍പത് ടീമുകളുടെ ക്യാപ്റ്റന്‍മാര്‍; ഇംഗ്ലണ്ടിന്റെ ഹാരി കെയിനും ഹിറ്റ്‌ലിസ്റ്റില്‍?

ദോഹ: വിവാദമായ ‘വണ്‍ ലവ് ആം ബാന്‍ഡ്’ ലോക കപ്പിനേയും വിവാദത്തിലാക്കുകയാണ്. ഇറാനെതിരെയുള്ള ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ ആം ബാന്‍ഡ് ധരിച്ച് കളിക്കാനിറങ്ങും എന്ന് പ്രഖ്യാപിച്ചതോടെയാണ് വിവാദം ഉയര്‍ന്നിരിക്കുന്നത്.

മനുഷ്യാവകാശങ്ങള്‍ക്ക് വില കൊടുക്കാത്ത ഖത്തറിലെ കടുത്ത നിയമങ്ങള്‍ക്കെതിരേ പാശ്ചാത്യ ലോകത്ത് പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ സമത്വത്തിന്റെ പ്രതീകമായി കെയ്ന്‍ ‘വണ്‍ ലവ് ആം ബാന്‍ഡ്’ ധരിച്ച് കളിക്കിറങ്ങും എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍, ഇതു ഫിഫ നിയമങ്ങള്‍ക്ക് എതിരായതിനാല്‍ കെയ്‌നെതിരേ നടപടിയുണ്ടാകുമെന്നും ചില കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.

കളിക്കളത്തില്‍ ധരിക്കേണ്ട വസ്ത്രങ്ങളെ കുറിച്ച് ഫിഫയ്ക്ക് വ്യക്തമായ നിയമങ്ങള്‍ ഉണ്ട്. കെയ്ന്‍ വിവാദ ആം ബാന്‍ഡ് ധരിച്ചാല്‍ ഒരുപക്ഷെ അത് ഈ നിയമത്തിന് എതിരായേക്കാം. പിഴയടക്കമുള്ള ശിക്ഷാ നടപടികള്‍ ഉണ്ടായേക്കാം. എന്നാല്‍, സസ്‌പെന്‍ഷന്‍ പോലുള്ള ശിക്ഷ ഉണ്ടായാല്‍ ഇംഗ്ലണ്ട് ടീമിന് തന്നെ വിഷയം തലവേദനയാകും. അത് ടീമിന്റെ പ്രകടനത്തെ തന്നെ ബാധിക്കും എന്ന ആശങ്കയിലാണ് ഇംഗ്ലീഷ് ടീം ഗവേണിങ് ബോഡി. ഇംഗ്ലീഷ് ടീമിന് ഒഴിച്ചുകൂടാന്‍ ആകാത്ത കളിക്കാരനാണ് ഹാരി കെയ്ന്‍.

ഇതുമായി ബന്ധപ്പെട്ട് ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷനും ഫിഫയുമായി ചര്‍ച്ചകള്‍ നടക്കുകയാണ്. ഇംഗ്ലണ്ട് ഉള്‍പ്പടെ ഒന്‍പത് രാജ്യങ്ങളാണ് ‘വണ്‍ ലവ് ആം ബാന്‍ഡ്’ ധരിച്ച് കളിക്ക് ഇറങ്ങുമെന്ന് പറഞ്ഞിട്ടുള്ളത്. ജര്‍മ്മനിയും ഹോളണ്ടും ഇതില്‍ ഉള്‍പ്പെടുന്നു. ആം ബാന്‍ഡ് ധരിച്ചതിന് മഞ്ഞക്കാര്‍ഡ് ലഭിക്കുകയാണെങ്കില്‍ പിന്നീട് കളിക്കണമോ എന്ന കാര്യം ആലോചിക്കേണ്ടി വരുമെന്നായിരുന്നു ഹോളണ്ട് ക്യാപ്റ്റന്‍ പ്രതികരിച്ചത്.

അതിനിടെ, അര നൂറ്റാണ്ടിനിടെ ആദ്യമായി ലോകകപ്പിനെത്തുന്ന വെയ്ല്‍സ് ടീമും ഖത്തര്‍ പോലൊരു രാജ്യത്ത് ഫുട്‌ബോള്‍ കളിക്കേണ്ടിവന്നതിലെ വിഷമം പങ്കുവയ്ക്കുകയാണ്. ‘വണ്‍ ലവ് ആം ബാന്‍ഡ്’ പോലുള്ള നീക്കങ്ങളെ പിന്തുണക്കും എന്ന് ടീം മാനേജര്‍ റോബ് പേജ് വ്യക്തമാക്കി. മനുഷ്യാവകാശങ്ങള്‍ പോലുള്ള വിഷയങ്ങളില്‍ കൃത്യമായ നിലപാടുള്ളവരാണ് വെല്‍ഷ് ജനത എന്നു പറഞ്ഞ അദ്ദേഹം തങ്ങളും ആം ബാന്‍ഡ് ധരിക്കുമെന്ന് പറഞ്ഞു.

 

Back to top button
error: