NEWSWorld

ലോകകപ്പിന് ശേഷം പരിശീലന ക്യാംപില്‍ വരേണ്ട: റൊണാള്‍ഡോയോട് മാഞ്ചസ്റ്റര്‍

മാഞ്ചസ്റ്റര്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇനി മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കളിക്കില്ല. ലോകകപ്പിന് ശേഷം യുണൈറ്റഡിന്റെ പരിശീലന ക്യാംപിലേക്ക് മടങ്ങേണ്ടതില്ലെന്ന് ക്ലബ്ബ് അറിയിച്ചു. ക്ലബിനെതിരായ വിവാദ പരാമര്‍ശത്തില്‍ കരാര്‍ ലംഘനം ചൂണ്ടിക്കാട്ടി കടുത്ത നടപടിയെടുക്കാനാണ് തീരുമാനം. ജൂലൈ വരെ കരാറുണ്ടെങ്കിലും അതിന് മുന്‍പ് കരാര്‍ റദ്ദാക്കാനായി അഭിഭാഷകരെയും ക്ലബ്ബ് നിയമിച്ചു. ഇതോടെ ജനുവരിയില്‍ തന്നെ താരത്തിന് പുതിയ ക്ലബ് നോക്കേണ്ടി വരും.

യുണൈറ്റഡിലെ രണ്ടാംവരവില്‍ ആദ്യ സീസണില്‍ മികച്ചപ്രകടനം നടത്തിയെങ്കിലും ഈ വര്‍ഷം റൊണാള്‍ഡോയ്ക്ക് മികവിലേക്ക് ഉയരാനായിരുന്നില്ല. കഴിഞ്ഞ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ടീം വിടാന്‍ റൊണാള്‍ഡോ ശ്രമം തുടങ്ങിയതോടെയാണ് ക്ലബ്ബുമായുള്ള ബന്ധം മോശമായത്. മത്സരത്തിനിടെ ഗ്രൗണ്ട് വിട്ടതിന് കഴിഞ്ഞ മാസം റൊണാള്‍ഡോയ്ക്ക് സസ്പെന്‍ഷനും ലഭിച്ചിരുന്നു. പിന്നീടാണ് യുണൈറ്റഡ് വഞ്ചിച്ചുവെന്ന് അഭിമുഖത്തില്‍ റൊണാള്‍ഡോ ആരോപിച്ചത്.

ലോകകപ്പ് നേടിയാല്‍ വിരമിക്കുമെന്ന് കഴിഞ്ഞദിവസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറഞ്ഞിരുന്നു. ”പരമാവധി എനിക്ക് രണ്ടോ മൂന്നോ വര്‍ഷം കൂടി കളിക്കണം. വിരമിക്കാന്‍ ഉചിതമായ പ്രായമാണ് 40. എന്നാല്‍ ഭാവി എന്താകുമെന്ന് പറയാനാവില്ല. ഗോള്‍കീപ്പര്‍ ഗോള്‍ നേടി ലോകകപ്പ് നേടിയാലും മൈതാനത്ത് ഏറ്റവും സന്തോഷമുള്ളയാള്‍ ഞാനായിരിക്കും. പോര്‍ച്ചുഗല്‍ കപ്പുയര്‍ത്തിയാല്‍ അതിന് ശേഷം വിരമിക്കും” റൊണാള്‍ഡോ അഭിമുഖത്തില്‍ വ്യക്തമാക്കി.

 

 

Back to top button
error: