NEWS

പാലക്കാട് ബസ് അപകടം; മരിച്ചവരിൽ അഞ്ച് വിദ്യാർഥികളും

പാലക്കാട്: വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലത്ത് ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘത്തിന്‍റെ ബസ് കെ.എസ്.ആര്‍.ടി.സി ബസില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് എറണാകുളം മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയസ് വിദ്യാനികേതന്‍ സ്കൂളിലെ അഞ്ച് വിദ്യാര്‍ഥികളും ഒരു അധ്യാപകനും.

ഇത് കൂടാതെ കെ.എസ്.ആര്‍.ടി.സി ബസിലെ മൂന്ന് യാത്രക്കാരും മരിച്ചു. 38 പേരാണ് തൃശൂര്‍ മെഡിക്കല്‍ കോളജിലും ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലുമായി ചികിത്സയിലുള്ളത്. ഇതില്‍ നാല് പേരുടെ ആരോഗ്യനില ഗുരുതരമാണ്. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം.

വെട്ടിക്കല്‍ ബസേലിയസ് വിദ്യാനികേതന്‍ സ്കൂളിലെ കായിക അധ്യാപകന്‍ മുളന്തുരുത്തി ഇഞ്ചിമല വട്ടത്തറ വീട്ടില്‍ വി.കെ. വിഷ്ണു(33) പ്ലസ്ടു വിദ്യാര്‍ഥികളായ ഉദയം പേരൂര്‍ വലിയകുളം അഞ്ജനം വീട്ടില്‍ അഞ്ജന അജിത്(17), ആരക്കുന്നം കാഞ്ഞിരിക്കപ്പിള്ളി ചിറ്റേത്ത് വീട്ടില്‍ സന്തോഷിന്റെ മകന്‍ സി.എസ്. ഇമ്മാനുവല്‍(17), പത്താംക്ലാസ് വിദ്യാര്‍ഥികളായ മുളന്തുരുത്തി പൈങ്ങാരപ്പിള്ളി പൊറ്റയില്‍ വീട്ടില്‍ പി.സി. തോമസിന്റെ മകന്‍ ക്രിസ് വിന്റര്‍ ബോണ്‍ തോമസ്(15), മുളന്തുരുത്തി പൈങ്ങാരപ്പിള്ളി രശ്മിനിലയത്തില്‍ രാജേഷ് ഡി. നായരുടെ മകള്‍ ദിയ രാജേഷ്(15), തിരുവാണിയൂര്‍ ചെമ്മനാട് വെമ്ബ്ലിമറ്റത്തില്‍ ജോസ് ജോസഫിന്റെ മകള്‍ എല്‍ന ജോസ്(15) എന്നിവരാണ് മരിച്ചത്.

 

 

കെ.എസ്.ആര്‍.ടി.സി യാത്രക്കാരായ തൃശൂര്‍ നടത്തറ കൊഴുക്കുള്ളി ഗോകുലം രോഹിത് രാജ് (24), കൊല്ലം വള്ളിയോട് വൈദ്യന്‍കുന്ന് ശാന്തിമന്ദിരം ഒ. അനൂപ് (22) എന്നിവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇവരുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.

Back to top button
error: