FeatureLIFE

19കാരിയുടെ മംഗല്യ സ്വപ്നം പൂവണിയിക്കാന്‍ ബന്ധുക്കളായി മുസ്ലിം ലീഗും നാട്ടുകാരും; ക്ഷേത്രത്തില്‍ പന്തലൊരുക്കി, കാവില്‍ മിന്നുകെട്ട്

മലപ്പുറം: ഗിരിജക്ക് സ്വന്തക്കാരും ബന്ധുക്കളുമെല്ലാം നാട്ടുകാരാണ്. ചെറുപ്പത്തില്‍ തന്നെ വലിയോറ മനാട്ടിപ്പറമ്പ് റോസ് മാനര്‍ അഗതിമന്ദിരത്തിലെ അന്തേവാസിയായി ഗിരിജ (19) യെത്തിയത് മുതല്‍ നാട്ടുകാരാണ് ഇവരുടെ എല്ലാം. ഞായറാഴ്ചയായിരുന്നു കല്യാണം. എടയൂരിലെ ബാലന്റെ മകന്‍ രാകേഷാണ് മിന്ന് ചാര്‍ത്തിയത്. പിതാവ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് അമ്മക്കും അനിയത്തിക്കൊപ്പം കഴിഞ്ഞ 10 വര്‍ഷമായി റോസ് മാനറലിലെ അന്തേവാസിയായി കഴിയുകയാണ് പാലക്കാട് സ്വദേശിയായ ഗിരിജ.

വിവാഹ പ്രായമായതോടെ സ്ഥാപനം നില്‍ക്കുന്ന മനാട്ടി പറമ്പിലെ മുസ്ലിം ലീഗ് കമ്മിറ്റി മുന്നിട്ടിറങ്ങി നാട്ടുകാരുടെ സഹകരണത്തോടെ വിവാഹം അന്വേഷിച്ച് മംഗല്യ സ്വപ്നം പൂവണിയിക്കുകയായിരുന്നു. പലരുടെയും അകമൊഴിഞ്ഞ സഹകരണത്തോടെ അഞ്ച് പവന്‍ സ്വര്‍ണ്ണവും വിവാഹ വസ്ത്രങ്ങളും ഗിരിജക്ക് വിവാഹ സമ്മാനമായി ലഭിച്ചു. സംഘാടകരാവട്ടെ അഞ്ഞൂറ് പേരെ വിളിച്ച് വരുത്തി പന്തലൊരുക്കി സദ്യയും നല്‍കി. പറമ്പില്‍ പടി അമ്മാഞ്ചേരി കാവിലായിരുന്നു മിന്നുകെട്ട്. ക്ഷേത്രത്തിനു സമീപം തന്നെയാണ് വിവാഹ പന്തലും കെട്ടിയത്. വിവാഹകര്‍മ്മത്തിന് എളമ്പുലക്കാട്ട് ആനന്ദന്‍ നമ്പൂതിരി നേതൃത്വം നല്‍കി.

പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, ഇടി മുഹമ്മദ് ബഷീര്‍ എം പി, പി കെ കുഞ്ഞാലിക്കുട്ടി എം എല്‍ എ, ബ്ലോക്ക് പ്രസിഡന്റ് മണ്ണില്‍ ബെന്‍സീറ , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി ഹസീന ഫസല്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ പി ഉണ്ണികൃഷ്ണന്‍ , ടി പി എം ബഷീര്‍, ബ്ലോക്ക് അംഗം പറങ്ങോടത്ത് അസീസ്, വിവിധ രാഷ്ട്രിയപാര്‍ട്ടി പ്രതിനിധികളായ എം എം കുട്ടി മൗലവി, പി എ ചെറീത് , കെ രാധാകൃഷ്ണന്‍ , വ്യാപാരി വ്യവസായി നേതാക്കളായ പി അസീസ് ഹാജി, എം കെ സൈനുദ്ദീന്‍, വേങ്ങര പോലീസ് സി ഐ പി കെ ഹനീഫ തുടങ്ങിയവര്‍ ആശംസകളറിയിക്കാന്‍ വിവാഹ വേദിയിലെത്തി. ടി വി ഇഖ്ബാല്‍, ഫത്താഹ് മുഴിക്കല്‍ , മങ്കട മുസ്തഫ, പറങ്ങോടത്ത് മൊയ്തീന്‍, കെ സാദിഖ്, കെ മജീദ് , റോസ് മാനര്‍ സൂപ്രണ്ട് ധന്യ കാടാമ്പുഴ തുടങ്ങിയവര്‍ വിവാഹ സത്ക്കാരത്തിന് നേതൃത്വം നല്‍കി.

 

Back to top button
error: