KeralaNEWS

സർവ്വ സീമകളും ലംഘിച്ച്‌ നടത്തുന്ന രാഷ്‌ട്രീയ ഇടപെടലുകൾ ആരെ പ്രീതിപ്പെടുത്താനുള്ളതാണെന്ന് ഗവർണർ വ്യക്തമാക്കണം:തോമസ് ഐസക്

ഗവർണ്ണർ പദവി എന്നും വിവാദമായിട്ടുണ്ട്. പക്ഷേ, ഇന്നത്തേതുപോലെ ഒരു സ്ഥിതിവിശേഷം കേരളത്തിൽ മുമ്പ് ഉണ്ടായിട്ടില്ല. കേരള സർക്കാർ അനുനയിപ്പിക്കുന്നതിന് എത്ര ശ്രമിച്ചാലും വഴങ്ങില്ലായെന്ന ശാഠ്യത്തിലാണ് കേരള ഗവർണർ ആരിഫ് ഖാൻ. അത് ഇപ്പോൾ ഗവർണർ പദവിയുടെ മാന്യത വിട്ട് ഒരു വൈസ് ചാൻസലറെ ക്രിമിനലെന്നും മറ്റും വിളിക്കുന്നതിലേക്ക് എത്തിയിരിക്കുകയാണ്.

ഗവർണർ മനസിലാക്കേണ്ടുന്ന ഒരു വസ്തുതയുണ്ട്. വളരെ ആദരണീയനായ ഒരു ചരിത്ര പണ്ഡിതനാണ് പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ. ബിജെപിയുടെ കീഴിൽ എല്ലാ അക്കാദമിക് മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തി എല്ലാ അക്കാദമിക് വേദികളിലും ആർഎസ്എസ് ശിങ്കിടികളെ നിയമിക്കുന്നതിനുള്ള നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ജവഹർലാൽ നെഹ്റു സർവ്വകലാശാല അടക്കമുള്ള കേന്ദ്ര സർവ്വകലാശാലകളിലെ സംഭവവികാസങ്ങൾ ആരുടെയും കണ്ണു തുറപ്പിക്കേണ്ടതാണ്. കേരളത്തിലെ സർവ്വകലാശാലകളെ ഗവർണറെ ഉപയോഗപ്പെടുത്തി അതുപോലെ അധപതിപ്പിക്കുവാൻ അനുവദിക്കില്ല.

സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ച പ്രസ്താവന ചുവടെ ചേർക്കുന്നു.

ഗവർണറുടെ നടപടി അദ്ദേഹം വഹിക്കുന്ന ഭരണഘടനാ പദവിക്ക്‌ നിരക്കാത്തതാണ്.

അറിയപ്പെടുന്ന അക്കാദമിഷ്യനും, ചരിത്രകാരനുമായ കണ്ണൂർ വി.സിയെ ക്രിമിനൽ എന്നുവിളിച്ച ഗവർണറുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. എന്ത്‌ ക്രിമിനൽ കുറ്റമാണ്‌ വി.സി ചെയ്‌തത്‌ എന്ന്‌ ഗവർണർ വ്യക്തമാക്കണം. ഗവർണർ എടുത്ത നടപടിയിൽ നിയമപരമായി മാത്രം വിയോജിപ്പ്‌ രേഖപ്പെടുത്തിയ ആളാണ്‌ കണ്ണൂർ വി.സി നിയമപരമായും, മാന്യമായും മറുപടി പറയുന്നതിന്‌ പകരം തന്റെ സ്ഥാനത്തിന്‌ യോജിക്കാത്ത തരത്തിൽ പ്രതികരിക്കുന്നത്‌ ഗവർണർ പദവിക്ക്‌ യോജിച്ചതാണോയെന്ന്‌ അദ്ദേഹം പരിശോധിക്കണം. അറിയപ്പെടുന്ന ആർഎസ്‌എസുകാരെ തന്റെ ജീവനക്കാരായി നിശ്ചയിച്ച്‌ സർക്കാരിനെതിരെയുള്ള ഉപജാപങ്ങളുടെ കേന്ദ്രമാക്കി തന്റെ ഓഫീസിനെ മാറ്റിയ ഗവർണർ രാജ്‌ഭവനെ കേവലം ആർഎസ്‌എസ്‌ ശാഖയുടെ നിലവാരത്തിലേക്ക്‌ അധപ്പതിപ്പിക്കുകയാണ്‌. തെറ്റ്‌ ചൂണ്ടിക്കാണിക്കുന്നതിന്‌ പകരം സർവ്വ സീമകളും ലംഘിച്ച്‌ നടത്തിക്കൊണ്ടിരിക്കുന്ന രാഷ്‌ട്രീയ ഇടപെടലുകൾ ആരെ പ്രീതിപ്പെടുത്താനുള്ളതാണ്‌ എന്ന്‌ ഗവർണറാണ്‌ വ്യക്തമാക്കേണ്ടത്‌. ഈ ഭരണത്തിൻ കീഴിൽ ഔന്നത്ത്യത്തിലേക്ക്‌ സഞ്ചരിക്കുന്ന കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളെ ഇല്ലായ്‌മ ചെയ്യാനാണ്‌ അദ്ദേഹത്തിന്റെ ശ്രമം.

ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗുണപരമായ മാറ്റങ്ങൾ ഉൾക്കൊള്ളാൻ ഗവർണർക്കുള്ള വിഷമം മനസ്സിലാക്കാവുന്നതേയുള്ളൂ. എൻ.ഐ.ആർ.എഫ്‌ റാങ്കിങ്ങിലും, NAAC അക്രഡിറ്റേഷനിലും കേരളത്തിലെ സർവ്വകലാശാലകളും, കോളേജുകളും നിലവാരം മെച്ചപ്പെട്ടുവരുന്നത്‌ സർക്കാർ ഇടപെടലിന്റെ കൂടി ഭാഗമായിട്ടാണ്‌. കേരളാ യൂണിവേഴ്‌സിറ്റി NAAC A++, സംസ്‌കൃത സർവ്വകലാശാല NAAC A+ എന്നിങ്ങനെ ഗ്രേഡിംഗുകൾ കരസ്ഥമാക്കിയത്‌ ഈയിടെ ആണ്‌. ഡിജിറ്റൽ സർവ്വകലാശാലയും, ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയും കേരളത്തിൽ പ്രവർത്തനം ആരംഭിച്ചതും ഇടത്‌ ഭരണത്തിൻ കീഴിലാണ്‌. അതുപോലെ പൊതു വിദ്യാഭ്യാസ രംഗത്തും കേരളം കുതിപ്പിന്റെ പാതയിലാണ്‌. ഈ നേട്ടങ്ങളെ കാണാനും, അംഗീകരിക്കാനും ഗവർണർക്കു സാധിക്കുന്നില്ല എന്നത്‌ ദൗർഭാഗ്യകരമാണ്‌. രാഷ്‌ട്രപതി – ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പിന്‌ മുമ്പേ ബോധപൂർവ്വമുള്ള പ്രസ്‌താവനകളും, പ്രകോപനപരമായ ഇടപെടലുകളും ഗവൺമെന്റിനെതിരായി ഗവർണറുടെ ഭാഗത്ത്‌ നിന്നുമുണ്ടായത്‌ എന്ത്‌ ഉദ്ദേശത്തിലായിരുന്നു എന്നത്‌ വ്യക്തമാണ്‌. മുഖ്യമന്ത്രി 12.12.2021 – ന്‌ നടത്തിയ പത്ര സമ്മേളനം ഗവർണറെ ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നു.

“ബഹുമാനപ്പെട്ട ഗവർണറുമായി ഏറ്റുമുട്ടുക സർക്കാരിന്റെ നയമല്ല. ഗവർണർ ഉന്നയിക്കുന്ന ഏത്‌ വിഷയവും ചർച്ചയാകാം, അതിലൊന്നും പിടിവാശിയില്ല. ബഹു. ഗവർണർ നിയമസഭ പാസ്സാക്കിയ ചാൻസിലർ സ്ഥാനം ഉപേക്ഷിക്കരുത്‌. അദ്ദേഹം ചാൻസിലർ സ്ഥാനത്ത്‌ തുടർന്നുകൊണ്ട്‌ തന്നെ ഉന്നത വിദ്യാഭ്യാസ മേഖലയെ പുതിയ ഉയരങ്ങളിലേക്ക്‌ നയിക്കാനുള്ള സർക്കാരിന്റേയും, സർവ്വകലാശാലയുടേയും ശ്രമങ്ങൾക്കു മാർഗ്ഗ നിർദ്ദേശവും, നേതൃത്വവും നൽകാൻ ഉണ്ടാകണമെന്നാണ്‌ വിനീതമായി അഭ്യർത്ഥിക്കാനുള്ളത്‌’”.

ഈ അഭ്യർത്ഥന ഇടത്‌ നയത്തിന്റെ ഭാഗമായിട്ടാണ്‌ മുഖ്യമന്ത്രി പറഞ്ഞത്‌. എന്നാൽ ഗവർണർ ഈ അഭ്യർത്ഥനയ്‌ക്ക്‌ അർഹനല്ല എന്നതാണ്‌ തുടർന്നുള്ള അദ്ദേഹത്തിന്റെ പ്രവർത്തിയിലൂടെ അദ്ദേഹം കേരളത്തെ ബോധ്യപ്പെടുത്തിയത്‌.

Back to top button
error: