KeralaNEWS

നിറകണ്ണുകളോടെ ആ അമ്മ ചോദിക്കുന്നു… അന്ത്യകര്‍മങ്ങള്‍ ചെയ്ത് ചിതയൊരുക്കി സംസ്‌കരിച്ചത് എന്റെ മോനെയല്ലെങ്കില്‍, എന്റെ മോന്‍ പിന്നെ എവിടെപ്പോയി?

കോഴിക്കോട്: ‘അന്ത്യകര്‍മങ്ങള്‍ ചെയ്ത് ചിതയൊരുക്കി സംസ്‌കരിച്ചത് എന്റെ മോനെയല്ലെങ്കില്‍, എന്റെ മോന്‍ പിന്നെ എവിടെപ്പോയി?’, മേപ്പയ്യൂരില്‍ നിന്ന് കാണാതായ ദീപകിന്റെ അമ്മ ശ്രീലതയ്ക്ക് നിറകണ്ണുകളോടെ ചോദിക്കാനുള്ളത് ഈ ഒരു ചോദ്യംമാത്രമാണ്. ജൂണ്‍ ഏഴിനാണ് മേപ്പയ്യൂര്‍ കൂനംവെള്ളിക്കാവിലെ വടക്കേടത്തുകണ്ടി ദീപകിനെ (36) കാണാതായത്. മകന്‍ തിരിച്ചുവരുന്നത് കാത്ത് നെഞ്ചുരുകി കാത്തിരിക്കുന്നതിനിടെയാണ് ജൂലൈ 17-ന് കൊയിലാണ്ടി നന്തി കടപ്പുറത്ത് ഒരു മൃതദേഹം കണ്ടെത്തുന്നത്. ബന്ധുക്കള്‍ മൃതദേഹം ദീപകിന്റേതാണെന്ന് തിരിച്ചറിഞ്ഞതോടെ ജൂലൈ 19-ന് ചിതയൊരുക്കി സംസ്‌കരിച്ചു. മകന്റെ വിയോ?ഗത്തോട് പൊരുത്തപ്പെട്ട് വരുമ്പോളാണ് ഡി.എന്‍.എ. പരിശോധനാ ഫലം വന്നതും മൃതദേഹം ആളുമാറി സംസ്‌കരിച്ചതാണെന്ന് തിരിച്ചറിയുന്നതും. കാണാതായ മകനെ ഓര്‍ത്ത് വീണ്ടും വിങ്ങിപ്പൊട്ടുകയാണ് ശ്രീലത. അവന് എന്തെങ്കിലും പറ്റിയിട്ടുണ്ടാവുമോ എന്ന ആശങ്കയ്‌ക്കൊപ്പം അവന്‍ എന്നെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷയുമുണ്ട് ഇപ്പോള്‍ ശ്രീലതയുടെ മനസ്സില്‍.

അബുദാബിയില്‍ സെക്യൂരിറ്റി ഓഫീസറായി ജോലിചെയ്യുകയായിരുന്ന ദീപക് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട് 2021 മാര്‍ച്ചിലാണ് നാട്ടില്‍ തിരിച്ചെത്തുന്നത്. പിന്നീട് ഒരു തുണിക്കടയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ജോലി ചെയ്യുകയായിരുന്നു ദീപക്. വിസയുടെ ആവശ്യത്തിനായി എറണാകുളത്ത് പോകുന്നു എന്ന് പറഞ്ഞാണ് വീട്ടില്‍നിന്ന് പോയത്. മുമ്പൊരിക്കല്‍ സുഹൃത്തിന്റെ കയ്യില്‍നിന്ന് പണം വാങ്ങാന്‍ എന്നുപറഞ്ഞ് പോയ ദീപക് മൂന്ന് ദിവസം കഴിഞ്ഞാണ് വീട്ടില്‍ തിരിച്ചെത്തിയത്. അന്ന് ദീപകിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. മേപ്പയ്യൂര്‍ പോലീസില്‍ പരാതി നല്‍കി അന്വേഷണം തുടങ്ങിയ സമയത്ത് ദീപക് വീട്ടില്‍ തിരിച്ചെത്തുകയും ചെയ്തിരുന്നു. ജൂണ്‍ ഏഴിന് ദീപക് പോയപ്പോളും ആദ്യ ദിവസങ്ങളില്‍ വീട്ടുകാര്‍ കരുതിയത് മുമ്പത്തെപോലെ അവന്‍ തിരിച്ചുവരുമെന്നു തന്നെയാണ്.

വിസയുടെ ആവശ്യത്തിനായി മുമ്പും തിരുവനന്തപുരം ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ പോയതിനാലും തുടക്കത്തില്‍ സംശയം ഒന്നും തോന്നിയില്ല, അതുകൊണ്ടാണ് പരാതി നല്‍കാന്‍ വൈകിയതെന്നും ദീപകിന്റെ സഹോദരീ ഭര്‍ത്താവ് ബാബുരാജ് പറഞ്ഞു. കാണാതായ ദിവസം ഒരു ബന്ധുവിനെ വിളിച്ചപ്പോള്‍ ഫോണില്‍ ചാര്‍ജില്ലെന്നും ഓഫായിപ്പോകും എന്നും പറഞ്ഞിരുന്നു. ഇതാണ് ദീപകിന്റെ ഫോണില്‍ നിന്നും വന്ന അവസാനത്തെ കോള്‍. ബിസിനസ് തുടങ്ങാനായി പത്തുലക്ഷം രൂപ സുഹൃത്തുക്കളില്‍ നിന്ന് കിട്ടാനുണ്ടെന്നും ഇത് വാങ്ങാനാണ് പലപ്പോളായി പോയതെന്നും ദീപക് സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ട്. പക്ഷെ, ഇത് ആരില്‍ നിന്നാണെന്ന് അറിയില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. വീട്ടില്‍ മറ്റു സാമ്പത്തിക പ്രശ്‌നങ്ങളൊന്നും ഇല്ല. സാമ്പത്തിക ഇടപാടിനെക്കുറിച്ച് സൂചനയുള്ളതിനാല്‍ ഇതുകൂടി ഉള്‍പ്പെടുത്തി ദീപകിന്റെ തിരോധാനത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്നും ബന്ധുക്കള്‍ പറയുന്നു. സ്വര്‍ണക്കടത്ത് സംഘങ്ങളുടെ കാര്യത്തിലും ബന്ധുക്കള്‍ക്ക് സംശയം ഉണ്ട്. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ബന്ധുക്കള്‍ റൂറല്‍ എസ്.പിയ്ക്ക് പരാതിയും നല്‍കിയിട്ടുണ്ട്.

Back to top button
error: