IndiaNEWS

ഈ വര്‍ഷം വീണ്ടും എല്ലാ മൊബൈല്‍ കമ്പനികളും നിരക്കുകള്‍ വർദ്ധിപ്പിക്കും

രാജ്യത്തെ ടെലികോം സേവനദാതാക്കള്‍ ഈ വര്‍ഷം തന്നെ താരിഫ് നിരക്കുകളില്‍ നാല് ശതമാനം വര്‍ധന കൊണ്ടുവന്നേക്കുമെന്ന് റിപ്പോര്‍ട്ട്. 5ജി സ്‌പെക്രം വാങ്ങുന്നതിനായി വന്‍തുക ചെലവാക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഇത്.

സ്‌പെക്ട്രം യൂസേജ് ചാര്‍ജുകളിലൂടെ (എസ്.യു.സി.) വലിയ ലാഭം ലഭിക്കുമെന്നതിനാല്‍ 5ജി തരംഗങ്ങള്‍ക്ക് വേണ്ടി പ്രതീക്ഷിക്കാതെ വന്ന വലിയ ചെലവുകള്‍ നികത്താന്‍ 2022ല്‍ തന്നെ കമ്പനികള്‍ക്ക് താരിഫ് ശരാശരി 4 ശതമാനം വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്നാണ് വിദഗ്ധര്‍ പറയുന്നതെന്ന് ഇ.ടി ടെലികോം റിപ്പോര്‍ട്ടില്‍ പറയുന്നു.

റിലയന്‍സ് ജിയോ ഇന്‍ഫോകോമിന് ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ തുടങ്ങിയ കമ്പനികളേക്കാള്‍ കൂടുതല്‍ ചാര്‍ജുകള്‍ വര്‍ധിപ്പിക്കേണ്ടി വരുമെന്നും അവര്‍ പറഞ്ഞു.

5ജി സ്‌പെക്ട്രം ലേലത്തില്‍ 88,078 കോടി രൂപയുടെ 5ജി സ്‌പെക്ട്രമാണ് ജിയോ വാങ്ങിയത്. ഭാരതി എയര്‍ടെല്‍ 43,084 കോടി രൂപയ്ക്കും വോഡഫോണ്‍ ഐഡിയ 18799 കോടി രൂപയ്ക്കുമാണ് സ്‌പെക്ട്രം ലേലത്തിനെടുത്തത്.

5ജി ലേലത്തിന് ശേഷം, ജിയോയുടെ ആകെ സ്‌പെക്ട്രം വിപണി വിഹിതം 25 ശതമാനത്തില്‍ നിന്ന് 46 ശതമാനമായി ഉയര്‍ന്നു. ഭാരതി എയര്‍ടെലിന്റെത് ലേലത്തിന് മുമ്പ് 30 ശതമാനം ആയിരുന്നത് 38 ശതമാനമായി ഉയര്‍ന്നു. ഏറ്റും കുറഞ്ഞ തുക ചിലവാക്കിയ വോഡഫോണ്‍ ഐഡിയയുടെ സ്‌പെക്ട്രം വിപണി വിഹിതം 25 ശതമാനത്തില്‍ നിന്ന് 14 ശതമാനമായി കുറഞ്ഞു.

നിലവിലുള്ള കമ്പനികള്‍ തന്നെ വലിയ അളവില്‍ സ്‌പെക്ട്രം കൈവശപ്പെടുത്തിയതിനാല്‍ ഈ രംഗത്തേക്കുള്ള പുതിയ കമ്പനികളുടെ വരവിന് സാധ്യതയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇതിനകം വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുന്ന കമ്പനികള്‍ക്ക് 20 തുല്യ തവണകളായി ലേലത്തുക അടയ്ക്കാനുള്ള അനുവാദം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. അതിന് തുക നീക്കി വെക്കേണ്ടിവരുന്നതിനാല്‍ ചിലവുകള്‍ നികത്തുന്നതിനായി താരിഫ് നിരക്കുകളിലൂടെ വരുമാനം വര്‍ധിപ്പേണ്ടിവരും.

Back to top button
error: