IndiaNEWS

മധ്യപ്രദേശിലെ ആശുപത്രിയില്‍ തീപിടിത്തം: 10 പേര്‍ മരിച്ചു

ഭോപ്പാല്‍: മധ്യപ്രദേശിലെ സ്വകാര്യ ആശുപത്രിയില്‍ വന്‍ തീപിടിത്തം. പത്തുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതര പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തില്‍ പത്ത് പേര്‍ മരിച്ചതായും മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും ജബല്‍പൂര്‍ ജില്ലാ കളക്ടര്‍ അല്ലയ്യ രാജ പറഞ്ഞു.

ഗോഹല്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ചന്ദല്‍ ഭട്ടയിലെ ന്യൂ ലൈഫ് മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് അപകടമുണ്ടായത്. അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ആശുപത്രിയില്‍ ചികിത്സയിലിരുന്ന രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി.

നാല് പേര്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചതായി ജബല്‍പൂര്‍ പൊലീസ് സൂപ്രണ്ട് സിദ്ധാര്‍ത്ഥ ബഹുഗുണ പറഞ്ഞു. പൊള്ളലേറ്റ മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്.

ആശുപത്രിയില്‍ നിന്ന് രോഗികളെ ഒഴിപ്പിക്കാന്‍ ഒരുവഴി മാത്രമാണ് ഉണ്ടായിരുന്നത്. ഇത് അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു. ആദ്യഘട്ടത്തില്‍ അഗ്‌നിശമന സേനയുടെ വാഹനങ്ങള്‍ക്കുപോലും തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞില്ല. പിന്നീട് വൈദ്യുതി വകുപ്പ് ജീവനക്കാര്‍ വൈദ്യുതി വിച്ഛേദിച്ചതിന് ശേഷമാണ് തീ നിയന്ത്രണവിധേയമായത്.

സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം സഹായം നല്‍കുമെന്നു ട്വിറ്ററില്‍ കുറിച്ചു. പരിക്കേറ്റവര്‍ക്ക് 50000 രൂപ ധനസഹായം നല്‍കും. പരിക്കേറ്റവരുടെ പൂര്‍ണ ചികില്‍സാ ചെലവും സര്‍ക്കാര്‍ വഹിക്കും.

Back to top button
error: