NEWSWorld

റെസ്ലിംഗ് ബിസിനസ് രംഗത്തെ അതികായന്‍ പീഡനക്കുരുക്കില്‍നിന്ന് രക്ഷപ്പെടാന്‍ മുടക്കിയത് 95 കോടി രൂപ!

വാഷിങ്ടണ്‍: ലോകത്തെ ഏറ്റവും വലിയ റെസ്ലിംഗ് എന്റര്‍ടയിന്‍മെന്റ് കമ്പനിയായ വേള്‍ഡ് റെസ്ലിംഗ് എന്റര്‍ടെയിന്‍മെന്റ് (ഡബ്ല്യു.ഡബ്ല്യു.ഇ) ലൈംഗിക വിവാദത്തില്‍നിന്ന് രക്ഷപ്പെട്ടത് 95 കോടി നല്‍കിയെന്ന് റിപ്പോട്ട്. ഏറ്റവുമധികം കാഴ്ചക്കാരുള്ള റെസ്ലിംഗ് വിനോദ പരിപാടികള്‍ ഒരുക്കുന്ന വേള്‍ഡ് റെസ്ലിംഗ് ഫെഡറേഷന്റെ(ഡബ്ല്യു.ഡബ്ല്യു.എഫ്) മേധാവിയും റെസ്ലിംഗ് ബിസിനസ് രംഗത്തെ അതികായനുമായ വിന്‍സ് മക്മഹനാണ് ലൈംഗിക വിവാദത്തില്‍നിന്ന് പണം മുടക്കി രക്ഷപ്പെട്ടത്.

നാല് റെസ്ലിംഗ് താരങ്ങളാണ് വിന്‍സിനെതിരേ ലൈംഗിക ചൂഷണ പരാതികളുമായി രംഗത്ത് വന്നത്. തുടര്‍ന്ന്, കേസുകള്‍ ഒത്തു തീര്‍ക്കുന്നതിന്റെ ഭാഗമായി ഇദ്ദേഹം നാല് താരങ്ങള്‍ക്കുമായി 12 മില്യന്‍ ഡോളര്‍ (95 കോടി രൂപ) നല്‍കിയതായി വാള്‍സ്ട്രീറ്റ് ജേണലാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഇക്കാര്യത്തില്‍ മക്മഹനോ കമ്പനിയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പരാതിക്കാരായ വനിതാ താരങ്ങളും ഇക്കാര്യം സ്ഥിരീകരിക്കാന്‍ തയ്യാറായിട്ടില്ല. എന്നാല്‍, കേസ് നടപടികളില്‍നിന്ന് തങ്ങള്‍ പിന്‍വാങ്ങുന്നതായി ഇവര്‍ അറിയിച്ചിട്ടുണ്ട്.

മക്മഹന്‍ തന്നെ പല തവണ ലൈംഗികമായി ചൂഷണം ചെയ്തതായി പ്രമുഖയായ ഒരു റെസ്ലിംഗ് താരമാണ് ആദ്യം ആരോപണം ഉന്നയിച്ചത്. താന്‍ വിസമ്മതിക്കുന്ന ഘട്ടം വന്നപ്പോള്‍ പരിപാടികളില്‍നിന്ന് തന്നെ ഒഴിവാക്കുകയും കരാര്‍ പുതുക്കാതെ മാറ്റിനിര്‍ത്തുകയും ചെയ്തതായാണ് ഇവര്‍ കേസ് നല്‍കിയത്.

ഈ ആരോപണത്തിന് പിന്നാലെയാണ് മറ്റ് മൂന്ന് വനിതാ റെസ്ലിംഗ് താരങ്ങള്‍ പരാതിയുമായി എത്തുകയായിരുന്നു. മക്മഹന്‍ തങ്ങളെയും ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായാണ് ഇവര്‍ ആരോപിച്ചു. പരിപാടികളില്‍ ഇടം നല്‍കുന്നതിന് പകരം സെക്സ് ആണ് ഇയാള്‍ ആവശ്യപ്പെട്ടത് എന്നാണ് ഇവര്‍ പരാതി നല്‍കിയത്. പല തവണ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്ന വീഡിയോകള്‍ ചിത്രീകരിക്കുകയും ചെയ്തു എന്നും ഇവരുടെ പരാതികളില്‍ പറയുന്നു. തുടര്‍ന്ന്, കമ്പനി ബോര്‍ഡ് ചേര്‍ന്ന് മക്മഹനെതിരായ അന്വേഷണം ആരംഭിക്കുകയും ഇദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തു.

സിനിമ, സ്പോര്‍ട്്സ് പരിപാടികള്‍ അടക്കം അനേകം മേഖലകളില്‍ വമ്പന്‍ മുതല്‍മുടക്ക് നടത്തിയ കമ്പനിയുടെ മേധാവി പല ഇടങ്ങളിലും സമാനമായ രീതിയില്‍ ലൈംഗിക ചൂഷണം നടപ്പാക്കിയതായും കണ്ടെത്തി. ഇതിനെ തുടര്‍ന്ന് മാസങ്ങള്‍ക്കു മുമ്പ് മക്മഹന്‍ കമ്പനിയുടെ സി ഇ ഒ സ്ഥാനത്തുനിന്നും പടിയിറങ്ങിയിരുന്നു. ഇയാളുടെ മകള്‍ സ്റ്റെഫാനിയാണ് ഇപ്പോള്‍ കമ്പനിയുടെ താല്‍ക്കാലിക സിഇഒ.

 

Back to top button
error: