NEWSWorld

ശൈഖ് മുഹമ്മദിന്‍റെ കാരുണ്യം ഇപ്പോഴും മലയാളിയായ അലിക്കൊപ്പം, നാലുവര്‍ഷമായി രോഗക്കിടക്കയിലെങ്കിലും മുടങ്ങാതെ ശമ്പളവും കരുതലും

ബൂദബി: യു.എ.ഇയുടെ അമരക്കാരനായി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ അധികാരമേറ്റപ്പോള്‍ അദ്ദേഹത്തിന്‍റെ കരുണയുടെ നേരടയാളമായി മലപ്പുറം സ്വദേശി മുല്ലപ്പള്ളി അലി ഇപ്പോഴും അബൂദബിയിലുണ്ട്. നാല് വര്‍ഷം മുന്‍പ് രോഗക്കിടക്കയിലേക്ക് വീണുപോയ അലിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച ശൈഖ് മുഹമ്മദ് തന്നെയാണ് ഇപ്പോഴും അദ്ദേഹത്തിന് കരുതലിന്‍റെ കരവലയമൊരുക്കുന്നത്. രോഗബാധിതനായ ശേഷം ജോലിയില്‍ നിന്ന് വിശ്രമം അനുവദിച്ചെങ്കിലും രാജകുടുംബത്തിന്‍റെ വിസയും താമസവും ശമ്ബളവുമൊന്നും ഇപ്പോഴും മുടങ്ങിയിട്ടില്ല.

തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് 2018 ഡിസംബര്‍ 23നാണ് ശൈഖ് മുഹമ്മദിന്‍റെ പേഴ്സനല്‍ സ്റ്റാഫ് അംഗമായ മലപ്പുറം കുറുവ പഴമള്ളൂര്‍ മുല്ലപ്പള്ളി അലി (60) അബൂദബിയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായത്. വിവരം ലഭിച്ചയുടന്‍ കിരീടാവകാശിയുടെ ഓഫിസില്‍ നിന്ന് അലിയുടെ കുടുംബാംഗങ്ങളെ വിളിച്ച്‌ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ശൈഖ് മുഹമ്മദിന്‍റെ നിര്‍ദേശപ്രകാരം അബൂദബിയിലെ ഏറ്റവും മികച്ച ആശുപത്രിയിലായിരുന്നു ചികിത്സ. ശസ്ത്രക്രിയക്ക് ശേഷം കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനായി റോയല്‍ കോര്‍ട്ട് ഓഫിസ് ഇടപെട്ട് ക്ലീവ് ലാന്‍ഡ് ആശുപത്രിയിലേക്ക് മാറ്റി

ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ആശുപത്രിയില്‍ ഒരു വിശിഷ്ടാതിഥി എത്തി, സാക്ഷാല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍. അന്ന് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഉപ സര്‍വ സൈന്യാധിപനുമായിരുന്നു ശൈഖ് മുഹമ്മദ്. കൂടുതല്‍ ആരോഗ്യത്തോടെ തിരിച്ചുവരണമെന്ന് കൈകള്‍ ചേര്‍ത്ത് പിടിച്ച്‌ ആശംസിച്ചാണ് അദ്ദേഹം മടങ്ങിയത്. അന്ന് ചേര്‍ത്തുപിടിച്ച കരങ്ങള്‍ ശൈഖ് മുഹമ്മദ് ഇപ്പോഴും കൈവിട്ടിട്ടില്ല.
അബൂദബി സര്‍ക്കാരിന്‍റെ വിസയിലാണ് അലിയും കുടുംബവും ഇപ്പോഴും യു.എ.ഇയില്‍ തങ്ങുന്നത്. ശസ്ത്രക്രിയക്ക് ശേഷം വിശ്രമിക്കാനും ജോലിക്ക് വരേണ്ടെന്നുമായിരുന്നു നിര്‍ദേശം. എന്നാല്‍, അന്ന് കിട്ടിയിരുന്ന ആനുകൂല്യങ്ങളൊന്നും ഇന്നും മുടങ്ങാതെ ലഭിക്കുന്നു. ഈ രാജ്യത്തെയും ഇവിടുത്തെ ഭരണാധികാരികളെയും ഇപ്പോഴും ലോകം നെഞ്ചോട് ചേര്‍ക്കുന്നത് ഇതുകൊണ്ടൊക്കെയാണെന്ന് അലി പറയുന്നു. 16ാം വയസില്‍ യു.എ.ഇയില്‍ എത്തിയ അലി മൂന്ന് പതിറ്റാണ്ടിലേറെ അബൂദബി കൊട്ടാരത്തിലെ ജീവനക്കാരനായിരുന്നു. ശൈഖ് മുഹമ്മദിന്‍റെ പല വിദേശ യാത്രകളിലും അലിയും ഒപ്പമുണ്ടായിരുന്നു. ഭാര്യ റംല, മക്കളായ നസീബ്, നസീര്‍, നിസാര്‍ എന്നിവര്‍ അലിക്കൊപ്പം അബൂദബിയിലുണ്ട്.

Back to top button
error: