തിരുവല്ല: നൗഷാദ് പാകം ചെയ്ത ബിരിയാണിയുടെ സ്വാദ് മലയാളി അത്ര വേഗം മറക്കില്ല. സ്വന്തം റസ്റ്റോറൻ്റിലും പാർട്ടികളിലും വിവാഹചടങ്ങുകളിലുമായി ആ സ്വാദ് നുണയാത്തവർ കുറവാണ്. പ്രത്യേകിച്ച് മധ്യതിരുവിതാംകൂറിൽ. ആ രുചിക്കൂട്ടുമായി നൗഷാദിൻ്റെ മകള്‍ നഷ്വ വരുന്നു. തിരുവല്ല ബിലീവേഴ്സ് സ്കൂളിലെ വിദ്യാര്‍ഥിനി നഷ്വ പിതാവിന്റെ ചിത്രം പശ്ചാത്തലമായി നില്ക്കുന്ന പോസ്റ്റുകള്‍ നവമാധ്യമങ്ങളില്‍ വൈറലായി. ‘പിതാവിന്റെ കൈപ്പുണ്യം ഇനി മകള്‍ വിളമ്പും’ എന്ന തലക്കെട്ടോടെ വന്ന പോസ്റ്റ് നൗഷാദിൻ്റെ സുഹൃത്തുക്കളും ചലച്ചിത്ര പ്രവർത്തകരും ഉൾപ്പടെ ഒട്ടേറെപ്പേർ പങ്കുവച്ചു.
പ്രമുഖ കേറ്ററിങ്, റസ്റ്റോറന്റ് ശൃംഖല ‘നൗഷാദ് ദ് ബിഗ് ഷെഫി’ന്റെ ഉടമയും പാചക വിദഗ്ധനും ചലച്ചിത്ര നിര്‍മാതാവുമായിരുന്ന കെ. നൗഷാദ് ഓഗസ്റ്റിലാണ് മരിച്ചത്. എറണാകുളം കടവന്ത്രയിലും ഗൾഫിലും ഉൾപ്പെടെ അദ്ദേഹത്തിന് റസ്റ്റോറൻ്റുകളുണ്ടായിരുന്നു. രുചിയേറിയ ദം ബിരിയാണിയായിരുന്നു മാസ്റ്റര്‍പീസ്. ശരീരത്തിന്റെ വലിപ്പം പോലെ തന്നെ വിശാലമായ മനസിനുടമ കൂടിയായിരുന്നു നൗഷാദ്. പാചകത്തില്‍ നേടിയ പേരും പെരുമയ്ക്കുമൊപ്പം സിനിമാ മേഖലയിലും കൈവച്ചു. പ്രേക്ഷക പ്രശംസ നേടിയ ബ്ലസിയുടെ ‘കാഴ്ച’യും ‘ബെസ്റ്റ് ആക്റ്റ’റും ‘സ്പാനിഷ് മസാല’യും ഉള്‍പ്പെടെ ആറു സിനിമകളുടെ നിര്‍മാതാവായിരുന്നു. ടെലിവിഷന്‍ അവതാരകൻ നിലയിലും തിളങ്ങി. ഭാരം കുറയ്ക്കാനുള്ള ചികിത്സ തുടരുന്നതിനിടെ ഉദരത്തിനും നട്ടെല്ലിനും ബാധിച്ച രോഗമാണ് 2021ല്‍ അന്ത്യത്തിനിടയാക്കിയത്.
വിവാഹങ്ങളുള്പ്പെടെ ആയിരക്കണക്കിനു ചടങ്ങുകള്‍ക്കു രുചികരമായ ഭക്ഷണമൊരുക്കിയ നൗഷാദ് മരണത്തിന് മുമ്പ് കുടുംബാംഗങ്ങളോട് തന്റെ സവിശേഷമായ പാചക പാരമ്പര്യം പിൻതുടരണമെന്ന് ആവശ്യപ്പെട്ടിരുന്നു. ‘ഞാന്‍ കൊടുത്തതു പോലെ വയര്‍ നിറയെ കൊടുക്കണം, അളവിലും ഗുണത്തിലും കുറവു വരുത്താതെ…’
നൗഷാദ് നൽകിയ ഈ നിർദേശം അക്ഷരംപ്രതി പാലിക്കാൻ ഒരുങ്ങുകയാണ് കുടുംബാംഗങ്ങൾ.
നൗഷാദ് മരിക്കുന്നതിനു രണ്ടാഴ്ച മുമ്പ് ഭാര്യ ഷീബ ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചു. മാതാപിതാക്കളുടെ വിയോഗത്തോടെ അനാഥയായ നഷ്വ മാതൃസഹോദരന്‍ ഹുസൈന്, ഇളയമ്മ ജുബിന എന്നിവര്‍ക്കൊപ്പം തിരുവല്ലയിലാണ് ഇപ്പോള്‍ താമസം. പിതാവ് ജീവിച്ചിരുന്നപ്പോള്‍ തന്നെ നഷ്വയ്ക്ക് പാചകത്തില്‍ താത്പര്യമുണ്ടായിരുന്നു. ഇപ്പോള്‍ പഠനത്തിന്റെ തിരക്കിനിടയിലും കാറ്ററിങില്‍ താത്പര്യം കാട്ടുന്നു. ശരിക്കും സ്ഥാപനത്തിന്റെ ഒരു ബ്രാന്‍ഡ് അംബാസിഡര്‍ പോലെ. ‘വലുതാകുമ്പോൾ അവള് നൗഷാദ് ദ് ബിഗ് ഷെഫിന്റെ മുഴുവന്‍ ചുമതലയും ഏറ്റെടുക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം’ ജുബിനയുടെ ഭര്‍ത്താവ് പി.ആര് നാസിം പറഞ്ഞു. പിതാവിന്റെ പാരമ്പര്യം മകളിലൂടെ നിലനിര്‍ത്താനാണ് കുടുംബത്തിന്റെ തീരുമാനം.